എറണാകുളം: മഴക്കാലമായാൽ ക്യാമ്പിലാണ്... തിരികെ എത്തുമ്പോള്‍ വീട് ഉണ്ടാകുമോ എന്ന് ഉറപ്പുണ്ടാകില്ല. കഴിഞ്ഞ മഴക്കാലം വരെ വീടുണ്ടായിരുന്ന പലരും ഇന്ന് ഭവന രഹിതരാണ്. മാനം ഒന്നു കറുത്താൽ കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനം പുത്തൻ തോട് പ്രദേശത്തെ ജനങ്ങളുടെ മനസിൽ ആധിയാണ്. എപ്പോള്‍ വേണമെങ്കിലും കിടപ്പാടം നഷ്‌ടപ്പെടും. കുഞ്ഞു മക്കളെയും പ്രായമായവരെയും കൂട്ടി ക്യാമ്പുകളിലേക്ക് മടങ്ങണം. കടലാക്രമണ ഭീഷണിയില്ലാതെ സമാധാനമായി ഒന്നുറങ്ങാൻ ആഗ്രഹിക്കുന്ന ഒരു ജനതയുടെ കഥയാണ് പുത്തൻ തോടിന് പറയാനുള്ളത്.
2019ൽ ആരംഭിച്ച പ്രതിഷേധം രണ്ടായിരം ദിവസം പിന്നിട്ട് സമര ചരിത്രങ്ങളിൽ ഇടംപിടിച്ചെങ്കിലും അധികൃതരുടെ കാഴ്‌ച മങ്ങിതന്നെയിരിക്കുന്നു. ഇവർ ഇതുവരെ പുത്തൻതോട് ജനതയെ കണുന്നില്ല. പുത്തൻ തോട് മുതൽ ഫോർട്ട് കൊച്ചി വരെ ടെട്രാപോഡ് കടൽ ഭിത്തി പൂർത്തിയാക്കണം എന്നാവശ്യപ്പെട്ടുള്ള സമരം ഇപ്പോഴും തുടരുകയാണ്.
ചെല്ലാനം ഫിഷിങ് ഹാർബർ മുതൽ പുത്തൻതേട് വരെ 7.36 കിലോമീറ്റർ ടെട്രാപോഡ് കടൽ ഭിത്തിയും ആറ് പുലി മുട്ടുകളും നിർമ്മിച്ച് സംരക്ഷിച്ചുവെങ്കിലും അവശേഷിക്കുന്ന പ്രദേശങ്ങൾ ഇപ്പോഴും കാലാക്രമണ ഭീഷണിയിലാണുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അവിടെയായിരുന്നു എൻ്റെ വീട്... കടലിലേക്ക് നിറകണ്ണുകളോടെ ചിന്നമ്മ പറയുന്നു... ഒരാളും തങ്ങളെ തിരിഞ്ഞ് നോക്കുന്നില്ല. മൂന്ന് കിലോമീറ്റർ വരെ കടൽ വിഴുങ്ങി. എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് അവർ കണ്ണീരോടെ പറയുന്നത് കേള്‍ക്കാൻ ഇനിയെങ്കിലും അധികാരികള്‍ തയാറാകണം.
ചെല്ലാനത്തെ ഏഴര കിലോമീറ്റർ ടെട്രാ പോഡ് കടൽ ഭിത്തി നിർമ്മിച്ച് സുരക്ഷിതമാക്കിയത് പോലെ തങ്ങളെയും സംരക്ഷിക്കണം. വർഷക്കാലമെത്താൻ കഷ്‌ടിച്ച് രണ്ട് മാസം മാത്രമാണ് ബാക്കി. അടിയന്തരമായി തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. വിഷയത്തിൽ പരിഹാരം കാണാൻ രാഷ്ട്രീയക്കാരും അധികാരികളും എത്തിയെങ്കിലും ഒരു കാര്യവുമുണ്ടിയില്ലെന്നും ഇവർ പറയുന്നു. ചെല്ലാനം മുതൽ ഏഴ് കിലോമീറ്റർ ടെട്രാപോഡ് കടൽ ഭിത്തി പൂർത്തിയായതോടെയാണ് അവശേഷിക്കുന്ന പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായതെന്നും നാട്ടുകാര്‍ പറയുന്നു.
ഭയത്തോടെയാണ് തങ്ങൾ ഇവിടെ കഴിയുന്നതെന്ന് ജൂഡിത്ത് പറയുന്നു. കടൽ കയറിയാൽ സ്ത്രീകളായ തങ്ങൾക്ക് പ്രാഥമിക ആവശ്യം പോലും നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. തങ്ങളെ രക്ഷിക്കണം. അധികൃതർ വാഗ്‌ദാനങ്ങൾ നൽകി പോയതല്ലാതെ കാര്യമുണ്ടാകുന്നില്ല. ഉറങ്ങിയെഴുന്നേൽക്കുന്നതിനിടയിൽ തങ്ങളെ കടൽ കൊണ്ടുപോകുമോയെന്ന ഭീതിയിലാണ് ഒരോ ദിവസവും കടന്ന് പോകുന്നതെന്ന് ജൂലിയറ്റ് ഫ്രാൻസിസ് പറയുന്നു.
മാറി താമസിക്കാനുള്ള സാമ്പത്തികമില്ല. തങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള കടമ അധികൃതരായ എല്ലാവർക്കുമുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. പുത്തൻതോട് പ്രദേശത്തെ ബാബുവിനാണ് കൂടുതൽ ആശങ്കയുള്ളത് ഇത്തവണ കടൽ കയറിയാൽ ആദ്യം വെള്ളമെത്തുന്ന വീടുകളിലൊന്ന് അദ്ദേഹത്തിൻ്റേതാണ്. ലോണെടുത്ത് നിർമ്മിച്ച ഈ വീട് വിട്ട് എവിടെ പോകാനെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ഒരു നൂറ്റാണ്ടിനിടയിൽ ചെല്ലാനം തീരത്തിൻ്റെ മൂന്ന് കിലോമീറ്ററോളമാണ് കടെലെടുത്തതെന്ന് ചെല്ലാനം കൊച്ചി ജനകീയ വേദി ജനറൽ കൺവീനർ വിടി സെബാസ്റ്റിൻ പറഞ്ഞു. കൊച്ചിൻ പോർട്ടിൻ്റെ വീതിയും ആഴവും കൂട്ടി അധുനിക തുറമുഖം ആക്കിയതോടെയാണ് ഫോർട്ട് കൊച്ചി മുതൽ ചെല്ലാനം വരെ കടൽ ആക്രമണം രൂക്ഷമായതെന്നും അദ്ദേഹം വിശദീകരിച്ചു.
പുത്തൻ തോട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിലെ കടലാക്രമണം തടയുന്നതിനു വേണ്ടി പ്രഖ്യാപനങ്ങൾ അല്ലാതെ ക്രിയാത്മക നടപടികളുണ്ടായിട്ടില്ല.
കൊച്ചി കപ്പൽ ശാലയിൽ ഡ്രഡ്‌ജിങ് നടത്തി കളയുന്ന മണ്ണ് ഉപയോഗിച്ച് തീരം പുനർ നിർമ്മിക്കാമെന്നും അദ്ദേഹം പറഞ്ഞു. കടൽ കയറ്റം തുടങ്ങിയ ശേഷം ജെസിബി കൊണ്ടുവന്ന് നടത്തുന്ന പ്രവർത്തനങ്ങൾ ഫലപ്രദമല്ല. ആവശ്യമായ സ്ഥലങ്ങളിൽ ജിയോ ബാഗ് സ്ഥാപിച്ചും തകർന്നവ മാറ്റി സ്ഥാപിച്ചും ഈ വർഷക്കാലത്തെ നേരിടാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് വിടി സെബാസ്റ്റിൻ ചൂണ്ടിക്കാണിച്ചു.