കോഴിക്കോട്: ക്രൈസ്‌തവരുടെ രാഷ്‌ട്രീയ പാർട്ടി വിഷയത്തില്‍ പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്‌താവനയിൽ പ്രതികരിച്ച് താമരശേരി രൂപതാ അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. രാഷ്‌ട്രീയ പാർട്ടി രൂപീകരണം എന്ന ആശയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അവർത്തിച്ചിരിക്കുകയാണ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.
നേരത്തെ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുമെന്ന മാർ റെമീജിയോസ് ഇഞ്ചനാനിയിലിൻ്റെ പ്രസ്‌താവനയെ എതിർത്ത് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് രംഗത്തെത്തിയിരുന്നു. പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ച് സ്വർഗത്തിലെത്താമെന്ന് കരുതുന്നില്ലന്നും ഒന്നിച്ചു നിന്നാൽ രാഷ്‌ട്രീയക്കാർ നമ്മളെ തേടിയെത്തും എന്നുമാണ് കല്ലറങ്ങാട്ട് പിതാവ് വ്യക്തമാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ക്രൈസ്‌തവർ തമ്മിൽ ഒരുമയുണ്ടാവണം, പുതിയ രാഷ്‌ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശം ആണ്. പൊളിറ്റിക്കൽ ഗിമ്മിക്‌സ് ആണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ട് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം എന്നും കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ മഹാസമ്മേളനത്തിലാണ് കല്ലെറങ്ങാട്ട് പിതാവ് തൻ്റെ നിലപാട് വ്യക്തമാക്കിയത്.
ജബൽപൂർ വിഷയത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു. വൈദികരെ കൈകാര്യം ചെയ്‌തത് ഭരണഘടനയോട് കാണിക്കുന്ന അവഗണനയാണ്. ഈ രാജ്യത്ത് സുവിശേഷം പറയാനുള്ള അവകാശം നമുക്കുണ്ട്. ഭരണ ഘടന തന്ന അവകാശമാണത്. അതിനെതിരായി ആരുപ്രവർത്തിച്ചാലും അത് തെറ്റാണെന്ന് പറയാനുള്ള ചങ്കൂറ്റമുണ്ടാവണമെന്ന് ജബൽപൂർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു.

പാർട്ടി രൂപീകരത്തിൻ്റെ ആലോചനകൾ പ്രാരംഭ ഘട്ടത്തിൽ
എന്നാൽ രാഷ്‌ട്രീയ പാർട്ടി രൂപീകരണ നിലപാടിൽ മാറ്റമില്ലെന്നാണ് പാലാ രൂപതാ അധ്യക്ഷൻ വ്യക്തമാക്കുന്നത്. രാഷ്‌ട്രീയ പാർട്ടി രൂപീകരത്തിൻ്റെ ആലോചനകൾ പ്രാരംഭ ഘട്ടത്തിലാണ്. അത് ഫലപ്രാപ്‌തിയിലെത്തുമെന്നും റെമീജിയോസ് ഇഞ്ചനാനിയിൽ ഇടിവി ഭാരതിനോട് പറഞ്ഞു.

''മലയാര ജനത വലിയ അസംതൃപ്‌തിയിലാണ്. ഏത് സർക്കാർ വന്നാലും ദ്രോഹം തന്നെയാണ്. ഒരു ജനത സഭയിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. അതിൽ വിശ്വാസികൾ മാത്രമല്ല. എല്ലാ വിഭാഗവുമുണ്ട്. ക്രൈസ്‌തവരുടെ പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെബി കോശി കമ്മിഷൻ റിപ്പോർട്ട് പിണറായി സർക്കാർ എന്തിനാണ് പൂഴ്ത്തി വെച്ചത്.
വോട്ടിന് വേണ്ടി വലിയ വാക്കുകൾ പറയുകയും അധികാരത്തിൽ എത്തിയാൽ ദ്രോഹവുമാണ്. വനം വകുപ്പ് മന്ത്രിക്ക് അന്ധത ബാധിച്ചിരിക്കുകയാണ്. കാര്യങ്ങൾ മനസിലാക്കാനുള്ള ഉൾക്കാഴ്‌ചയില്ല. ആരൊക്കെയോ എഴുതി കൊടുത്തത് വായിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് വനം മന്ത്രി ചെയ്യുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ അനാവശ്യമായി മലയോര ജനതയെ ഉപദ്രവിക്കുകയാണ്. 'പന്നിയിറച്ചിയുണ്ടോ' എന്ന് ചോദിച്ച് വീട് കയറുന്ന അവസ്ഥ ഇനി ഉണ്ടാകരുത്. അതിന് ശക്തമായ കൂട്ടായ്‌മ ഉണരണം. അതിൻ്റെ മികച്ച വഴിയാണ് രാഷ്‌ട്രീയ പാർട്ടി രൂപീകരണം'' - മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
സഭയുടെ ശക്തി മറ്റുള്ളവർക്ക് മനസിലാകുമെന്ന് ജോസഫ് പാംപ്ലാനി
തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ അതേ ആശയമാണ് താമരശേരി രൂപതക്കും. എന്നാൽ ഈ നിലപാട് തള്ളിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കാര്യങ്ങൾ മനസിലാക്കാതെ ആയിരിക്കും പ്രതികരിച്ചിട്ടുണ്ടാവുക. മലയോര ജനതയുടെ കഷ്‌ടപ്പാട് കാണാതിരിക്കാൻ ഒരു രൂപതക്കും കഴിയില്ലെന്നും ഇഞ്ചനാനിയിൽ പറഞ്ഞു. ഒരു പാർട്ടി രൂപികരിച്ചാൽ സഭയുടെ ശക്തി മറ്റുള്ളവർക്ക് മനസിലാകുമെന്ന് ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ക്രൈസ്‌തവ സമുദായത്തിൻ്റെ വോട്ട് എന്നന്നേക്കുമായി നഷ്‌ടപ്പെടുന്ന രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ട അവസ്ഥ വേണ്ടിവരില്ല എന്നാണ് പാംപ്ലാനി മുന്നറിയിപ്പ് നൽകിയത്. സ്വന്തം ജീവനും കുടുംബത്തിൻ്റെ ജീവനും രക്ഷിക്കാൻ ഒരു വനം മന്ത്രിയുടേയും കയ്യൊപ്പ് വേണ്ടന്നും പാംബ്ലാനി പറഞ്ഞു.

രാഷ്‌ട്രീയ പാർട്ടി രൂപീകരണം സജീവ പരിഗണനയിലെന്ന് താമരശേരി രൂപതാ അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അടിവരയിട്ട് പറയുന്നു. രാഷ്‌ട്രീയ പാർട്ടി രൂപീകരണത്തിൽ സഭയ്‌ക്കുള്ളിൽ വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അതെല്ലാം പറഞ്ഞ് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ വന്യമൃഗ ആക്രമണത്തിൽ 1500ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. കൃഷിക്കാർക്ക് വന്യമൃഗ ആക്രമണം മൂലം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. കാലാനുസൃതമായ മാറ്റം വരുത്താതെ പഴയ നിയമങ്ങൾ വച്ചുകൊണ്ട് ജനങ്ങളെ പീഡിപ്പിക്കുകയാണ്. അതിനാലാണ് അവകാശങ്ങൾക്ക് വേണ്ടി പോരാടേണ്ടി വരുന്നത്.
രാഷ്‌ട്രീയ പാർട്ടി രൂപീകരണത്തെക്കുറിച്ച് വളരെ മുൻപ് തന്നെ ആലോചനയുള്ളതാണ്. ഇപ്പോഴുള്ള രാഷ്‌ട്രീയ പാർട്ടികൾക്ക് സമുദായത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നില്ല. പാവപ്പെട്ടവരായിപ്പോയി എന്നതുകൊണ്ട് ചൂഷണം ചെയ്യപ്പെടാൻ പാടില്ല. അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അവകാശ പ്രഖ്യാപന റാലി ചൂണ്ടിക്കാണിക്കുന്നത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.
ജെബി കോശി കമ്മിഷൻ:
ക്രൈസ്‌തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിഷനാണ് ജസ്റ്റിസ് ജെബി കോശി കമ്മീഷൻ. 2024 മെയ് 17നാണ് ജസ്റ്റിസ് ജെബി കോശി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്.
ക്രൈസ്‌തവരിലെ പിന്നാക്കക്കാർക്ക് കൂടുതൽ തൊഴിൽ സംവരണം നൽകണമെന്നതുൾപ്പടെ റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ ഇപ്പോഴും ഫയലിൽ തന്നെയാണ്. ഒക്‌ടോബറിൽ നിർദേശങ്ങൾ നടപ്പാക്കാൻ ന്യൂനപക്ഷവകുപ്പ് ശ്രമം തുടങ്ങിയിരുന്നു. 33 സർക്കാർ വകുപ്പുകൾക്കാണ് റിപ്പോർട്ടിന്മേൽ അഭിപ്രായം അറിയിക്കാൻ കത്തു നൽകിയത്.

ഡിസംബറിൽ രണ്ട് തവണ ഓർമ്മപ്പെടുത്തിയിട്ടും ഫലം ഇല്ലാതായതോടെ മന്ത്രി വി അബ്‌ദുറഹ്മാൻ നേരിട്ട് വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. രണ്ടാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി അന്ത്യശാസനം നൽകിയിരുന്നു. ഇതിൽ പത്തിൽത്താഴെ വകുപ്പുകൾ മാത്രമാണ് നിർദേശങ്ങൾ എങ്ങനെ നടപ്പാക്കാം എന്ന് അറിയിച്ചത്. റിപ്പോർട്ട് നടപ്പാക്കാത്തതിൽ സംസ്ഥാനത്തെ ക്രസ്‌തവ സഭകൾ പ്രതിഷേധത്തിലാണ്.