കോഴിക്കോട്: മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും സർക്കാർ മനഃപൂർവ്വം വിഷയം വൈകിപ്പിക്കുന്നതായി കരുതുന്നില്ലെന്നും കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. പ്രശ്‌നം പരിഹരിക്കപ്പെട്ടാൽ അത് സർക്കാരിൻ്റെ മൈലേജ് കൂട്ടുകയേ ഉള്ളൂ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആയാലും രാഷ്ട്രീയ പാർട്ടികൾ ആയാലും പ്രശ്‌നം പരിഹരിക്കാൻ ഇടപെടണം.
കോടതിക്ക് അപ്പുറം എങ്ങനെ പ്രശ്‌നം പരിഹരിക്കാമെന്ന് നോക്കണം. കോടതി ഇടപെട്ടതിനാൽ കോടതി വിധി തന്നെയാകും അന്തിമമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയം തീരാന്‍ സുപ്രീംകോടതിയോളം നീളുന്ന നിയമ വ്യവഹാരം നടത്തേണ്ടി വരുമെന്ന സൂചന കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി കിരൺ റിജിജു നൽകിയിരുന്നു.
ഇതിന് പിന്നാലെ വഖഫ് ബില്ല് കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് മനസിലായെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞിരുന്നു. മുനമ്പത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതിയാണ് വഖഫ് ബില്ലിന് പിന്തുണ നൽകിയതെന്നും പുതിയ സാഹചര്യത്തിൽ പിന്തുണ പുനഃപരിശോധിക്കാവുന്നതാണെന്നും കോഴിക്കോട് അതിരൂപത അധ്യക്ഷൻ പ്രതികരിച്ചിരുന്നു. മുനമ്പം പ്രശ്‌നം പരിഹരിക്കാൻ പുതിയ വഖഫ് ബില്ല് കൊണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി ബിഷപ്പുമാരുമായി ചർച്ചക്ക് ഒരുങ്ങിയിരുന്നു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചത് കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ആയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദുഃഖവെള്ളി ക്ഷമയുടെ സന്ദേശമാണ് നൽകുന്നതെന്നും വിട്ടുവീഴ്‌ചയുടെ മനോഭാവം വേണമെന്നും പക്ഷേ ഇപ്പോൾ ലോകത്ത് നടക്കുന്നത് അത് അല്ലെന്നും ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ദുഃഖവെള്ളി സന്ദേശത്തിൽ പറഞ്ഞു.
Also Read: ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയെ വിടാതെ പൊലീസ്; ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്