കോഴിക്കോട്: ട്രേഡിങ് ആപ്പിലൂടെ വീണ്ടും കോടികളുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് പോലീസ്. തിരുവമ്പാടി സ്വദേശിയായ ഡോക്‌ടറില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയും കൊയിലാണ്ടി സ്വദേശിയായ വീട്ടമ്മക്ക് നഷ്ടമായത് 23 ലക്ഷം രൂപയുമാണ്. ഇരുവരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തട്ടിപ്പിന് പിന്നിൽ കമ്പോഡിയ കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് റൂറൽ സൈബർ ക്രൈം പൊലീസിന് വിവരം ലഭിച്ചു. ഡോക്ടർക്ക് നഷ്ടമായ തുകയിൽ 70 ലക്ഷം പോയത് ചെന്നൈയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ്. അക്കൗണ്ട് വിശദാംശങ്ങൾ തേടി പോലീസ് സംഘം ചെന്നൈക്ക് തിരിക്കും. സോഷ്യല്‍ മീഡിയ വഴിയാണ് തട്ടിപ്പ് സംഘം ഡോക്ടറുമായി ബന്ധം സ്ഥാപിച്ചത്. വിവിധ കമ്പനികളുടെ പ്രതിനിധികള്‍ എന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്. സ്റ്റോക്ക് ട്രേഡിങ് ഇന്‍വെസ്റ്റ്‌മെന്റുകളെക്കുറിച്ച് വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മുഖേന ക്ലാസെടുക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. ഇതിന് ശേഷം ചെറിയ നിക്ഷേപം സ്വീകരിച്ച് ലാഭവിഹിതം നല്‍കി വിശ്വാസം ആർജിക്കും. കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കാമെന്ന് പറയുന്നതോടെ ഇവർ കൂടുതല്‍ പണം നിക്ഷേപിക്കും. നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് തട്ടിപ്പിനിരയായത് മനസിലാകുന്നത്. കോഴിക്കോട് സ്വദേശികൾക്കുണ്ടായതും സമാന അനുഭവമാണ്. തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടതോടെ ഇരുവരും പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സൈബര്‍ തട്ടിപ്പിനെതിരെ എല്ലാ തരത്തിലും ബോധവൽക്കരണം ശക്തമാക്കുമ്പോഴാണ് കോഴിക്കോട് സ്വദേശികള്‍ വലിയ തട്ടിപ്പിനിരയായത്.
ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയെ വിടാതെ പൊലീസ്; ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്