പത്തനംതിട്ട: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിന തടവും രണ്ടര ലക്ഷം പിഴയും ശിക്ഷ വിധിച്ചു. വടശ്ശേരിക്കര പേഴുംപാറ ഐരിയിൽ വീട്ടിൽ പൊന്നച്ചൻ എന്ന എ.ഒ മാത്യു (68)വിനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകാനും വിധിയിൽ പറയുന്നു.
2021 മേയിലാണ് കേസിനാസ്‌പദമായ സംഭവം. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്നുള്ള ചില ദിവസങ്ങളിലും കുട്ടിയോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മലയാലപ്പുഴ പൊലീസ് ഇൻസ്‌പെക്‌ടർ ആയിരുന്ന കെ എസ് വിജയനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോക്സോ നിയമത്തിലെ 6, 5, 9, 10 വകുപ്പുകൾ അനുസരിച്ച് 65 വർഷവും രണ്ടേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 449 പ്രകാരം 10 വർഷവും 25,000 രൂപ പിഴയുമുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും 6 മാസവും അധിക കഠിന തടവ് അനുഭവിക്കണം. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി.
പ്രോസിക്യൂഷന് വേണ്ടി അഡ്വ റോഷൻ തോമസ് ഹാജരായി. പ്രോസിക്യൂഷന്‍ നടപടികളിൽ എ എസ് ഐ ഹസീന പങ്കെടുത്തു.