കോഴിക്കോട്: ജനിച്ചത് കോഴിക്കോട് കൊയിലാണ്ടിയില്‍. പക്ഷേ ജീവിതം പോറ്റാനുള്ള ഓട്ടത്തില്‍ ചെന്നെത്തിയത് പാകിസ്ഥാനില്‍. ജനിച്ച രാജ്യത്തേക്ക് തിരിച്ചുപോരാന്‍ പാസ്‌പോര്‍ട്ട് എടുക്കേണ്ടി വന്നതോടെ പാക് പൗരനായി. ഇപ്പോള്‍ കുടുംബസമേതം കൊയിലാണ്ടിയില്‍ താമസിച്ചു വരുന്നതിനിടെയാണ് രാജ്യം വിടാനുള്ള നോട്ടിസ് 79-വയസുകാരന്‍ ഹംസയെ തേടിയെത്തിയത്. അതും കയ്യില്‍ പിടിച്ച് എന്തു ചെയ്യുമെന്നറിയാതെ നിസഹായതയിലേക്ക് നോക്കി ഇരിക്കയാണ് ഹംസ.
പഹൽഗാം കൂട്ട ക്കൊലയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരത്വമുള്ളവർ രാജ്യം വിടണമെന്ന ഉത്തരവിൻ്റെ ഭാഗമായാണ് കൊയിലാണ്ടി പുത്തൻപുര വളപ്പിൽ ഹംസക്കും നോട്ടീസ് ലഭിച്ചത്. 27 നകം രാജ്യം വിടണം എന്നാണ് ഉത്തരവ്.

ഹംസ ജനിച്ചത് കൊയിലാണ്ടിയിലാണ്. എന്നാൽ 1972-ൽ ധാക്ക വഴി കറാച്ചിയിലേക്ക് പോയി. സഹോരദരനും അവിടെയായിരുന്നു. ചായക്കടയിലും മറ്റും തൊഴിലെടുത്തു. 75-ൽ റെഡ് ക്രോസ് വിസയിൽ കേരളത്തിൽ വന്നു. നാട്ടിലേക്ക് വരാൻ പാകിസ്ഥാൻ
പാസ്പോർട്ട് എടുത്തതോടെ പാകിസ്ഥാൻ പൗരനായി ഹംസ മാറി. നാട്ടിൽ നിൽക്കാനുള്ള താൽക്കാലിക അനുമതി നീട്ടി വാങ്ങിയാണ് ഇത്രയും കാലം ഇവിടെ കഴിഞ്ഞത്. അതിനിടെ ആധാർകാർഡും ഇലക്ഷൻ ഐഡി കാർഡും എടുത്തിരുന്നു. പിന്നീടത് റദ്ദ് ചെയ്യുകയും അത് സംബന്ധിച്ച കേസ് നടക്കുകയുമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിൻ്റെ ഭാഗമായുള്ള ഇടക്കാല ഉത്തരവിൽ ഹംസയെ അറസ്‌റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്. രണ്ടാഴ്‌ച കൂടുമ്പോൾ പൊലീസിന് മുന്നിൽ ഹാജരാവുകയും വേണം. പാസ്പോർട്ട് പൊലീസിൻ്റെ കയ്യിലാണ്. പാകിസ്ഥാനിൽ ആരുമായും ബന്ധമില്ല. ജ്യേഷ്ഠൻ അവിടെ വെച്ച് മരിച്ചു. ഭാര്യ ഫാത്തിമ, ഹംസക്ക് നാലു മക്കളുണ്ട്. ഒരാണും മൂന്നു പെണ്ണും. ദുബായിൽ ജോലിയാണ് മകന്. പെൺമക്കൾ കൊയിലാണ്ടിയിലുണ്ട്. 'കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നുള്ള നടപടി ഏത് തരത്തിലാണെന്ന് ഇപ്പോൾ വ്യക്തതയില്ല. പൊലീസ് വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യത്തിൽ എന്തെങ്കിലും ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്' ഹംസ പറഞ്ഞു. ബൈപ്പാസ് ഓപ്പറേഷൻ കഴിഞ്ഞതിൻ്റെ പ്രയാസങ്ങളിൽ കഴിയുമ്പോഴാണ് പൊലീസ് തേടി എത്തിയത്. ഭാവി എന്താകും എന്നറിയില്ലെന്നും ഹംസ പറഞ്ഞു.
Read Also: പഹൽഗാം ഭീകരാക്രമണം: അനന്ത്‌നാഗിൽ 175 പേര്‍ കസ്റ്റഡിയില്‍