ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ പലപ്പോഴും നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. കളിക്കാരും പരിശീലകരും റഫറിമാരും പരസ്‌പരം തര്‍ക്കിക്കാറുണ്ട്, ചില പ്രശ്‌നങ്ങള്‍ അടിപിടിയിലാകും കലാശിക്കുക. അത്തരത്തില്‍ രസകരമായ സംഭവമാണ് ടർക്കിഷ് കപ്പിൽ അരങ്ങേറിയത്. ഫെനർബാഷെയും ഗലാറ്റസരെയും തമ്മിലായിരുന്നു പോരാട്ടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്സരത്തിന്‍റെ അവസാന വിസിൽ മുഴങ്ങിയതിനു ശേഷമാണ് സംഭവങ്ങൾ അരങ്ങേറിയത്, ഗലാറ്റസരെ 2-1 ന് ഫെനർബാഷെയെ പരാജയപ്പെടുത്തി. നിരാശനായ പരിശീലകന്‍ ജോസ് മൗറീഞ്ഞോ ഗലാറ്റസരെയുടെ മുഖ്യ പരിശീലകനായ ഒകാൻ ബുറുക്കിന്‍റെ മൂക്കിൽ നുള്ളി.
പ്രശ്‌നം വിവാദമായതിനെ തുടര്‍ന്ന് തുർക്കി ഫുട്ബോൾ ഫെഡറേഷൻ മൗറീഞ്ഞോയ്‌ക്ക് മത്സരങ്ങളിൽ വിലക്കും പിഴയും ചുമത്തി. ഫെനർബാഷെയുടെ അടുത്ത മൂന്ന് ഔദ്യോഗിക മത്സരങ്ങളിൽ ഡ്രസ്സിംഗ് റൂമിലും ബെഞ്ചിലും പ്രവേശിക്കുന്നതിൽ നിന്ന് മൗറീഞ്ഞോയെ വിലക്കി. ട്രാബ്‌സോൺസ്‌പോർ, സിവാസ്‌പോർ, കെയ്‌സെറിസ്‌പോർ എന്നിവർക്കെതിരായ ടർക്കിഷ് സൂപ്പർ ലീഗ് മത്സരങ്ങൾ ജോസ് മൗറീഞ്ഞോയ്‌ക്ക് നഷ്ടമാകും.
വിലക്കിന് പുറമേ, 292,500 ടർക്കിഷ് ലിറ പിഴയും ചുമത്തിയിട്ടുണ്ട്. ഏകദേശം £5,975. തുർക്കിയിൽ മാനേജുചെയ്യുന്ന ആദ്യ സീസണിൽ മൗറീഞ്ഞോ വിവാദങ്ങളുടെ കേന്ദ്രബിന്ദുവാകുന്നത് ഇതാദ്യമല്ല. ഈ വർഷമാദ്യം, ഗോൾരഹിത സമനിലയ്ക്ക് ശേഷം "വംശീയ പ്രസ്താവനകൾ" നടത്തുകയും തുർക്കി ജനതയെ അപമാനിക്കുകയും ചെയ്തതായി ഗലാറ്റസരെ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാല് മത്സരങ്ങളിൽ നിന്ന് മൗറീഞ്ഞോയെ സസ്‌പെൻഡ് ചെയ്യുകയും 32,000 പൗണ്ട് പിഴ ചുമത്തുകയും ചെയ്തിരുന്നു.
മൗറീഞ്ഞോയുടെ ആക്രമണത്തിന് ശേഷം ഗലാറ്റസരെ പരിശീലകനായ ഒകാൻ ബുറുക്ക് പ്രതികരിച്ച് രംഗത്തെത്തി. 'ഞാൻ മുന്നോട്ട് പോകുമ്പോൾ അയാൾ എന്‍റെ മൂക്ക് പിന്നിൽ നിന്ന് ഞെരിച്ചു. ഒരു ചെറിയ പോറൽ ഉണ്ടായിരുന്നു. അത് അത്ര നല്ലതായ കാര്യമല്ലായെന്ന് ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷം ബുറുക് പറഞ്ഞു.
ഗലാറ്റസരെ വൈസ് പ്രസിഡന്‍റ് മെറ്റിൻ ഓസ്‌ടറും പ്രതികരിച്ചു. 'ഏറ്റവും പുതിയ സംഭവം ഗലാറ്റസരെയുടെ പരിശീലകനെതിരെ മാത്രമല്ല, തുർക്കി ഫുട്‌ബോളിനെതിരെയുമുള്ള ആക്രമണമാണ്. ഇത് മൗറീഞ്ഞോയാണ്, അദ്ദേഹത്തിന് എവിടെ നിന്ന് ഈ ധൈര്യം ലഭിച്ചുവെന്ന് എനിക്കറിയില്ല," മെറ്റിൻ പറഞ്ഞു.