ബെർലിൻ: രാജ്യത്തിന് നേരെ ദുഷ്‌പ്രവർത്തി ചെയ്‌തവർക്ക് ഇന്ത്യൻ സായുധ സേന ഉചിതമായ മറുപടി നൽകിയിട്ടുണ്ടെന്നും ഏത് ഭീകരാക്രമണത്തിനും ശക്തമായ മറുപടി ഉണ്ടാകുമെന്നും ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി. ജർമനിയിലെ ഇന്ത്യൻ പ്രവാസികളോടാണ് സർവകക്ഷി പ്രതിനിധി സംഘത്തിലെ അംഗമായ പ്രിയങ്ക ചതുർവേദി ഇക്കാര്യം പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂറിലൂടെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ മറുപടി നൽകിയതായി അവര്‍ പറഞ്ഞു.
"നമ്മുടെ രാജ്യത്തെ തുടർച്ചയായി ആക്രമിച്ചവർക്ക് നമ്മുടെ സായുധ സേന ഉചിതമായ മറുപടി നൽകി. നമ്മുടെ പ്രതികരണം പക്വവും ഉത്തരവാദിത്തമുള്ളതുമായിരുന്നു''- പ്രിയങ്ക പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ, പാക് അധീന കശ്‌മീരിലെ ഭീകര കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നും അവര്‍ ആവര്‍ത്തിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഐക്യരാഷ്ട്രസഭയുടെ ഭീകരവിരുദ്ധ സമിതിയുടെ വൈസ് ചെയർപേഴ്‌സൺ സ്ഥാനം പാകിസ്ഥാന് ലഭിച്ചതിനെയും പ്രിയങ്ക ചതുർവേദി പരിഹസിച്ചു. ഇന്ത്യയിൽ എല്ലാ വിശ്വാസങ്ങളും സമാധാനപരമായി ഒന്നിച്ചു നിലനിൽക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് അസിം മുനീർ പ്രസംഗിച്ചപ്പോൾ ഉള്ളിലെ ജിന്ന ഉണർന്നു. ഇന്ന്, 200 ദശലക്ഷം മുസ്ലീങ്ങൾ എങ്ങനെ ഐക്യത്തോടെ ജീവിക്കുന്നു എന്നതിൻ്റെ തിളക്കമാർന്ന ഉദാഹരണമാണ് ഇന്ത്യ. പാകിസ്ഥാന് കൊടുക്കാവുന്ന ഉചിതമായ മറുപടിയാണിത്.
അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നതുവരെ പാകിസ്ഥാനുമായുള്ള ചർച്ചകൾക്ക് എതിരായ ഒരു പാർട്ടിയിൽ അംഗമാണ് താനെന്ന് ചതുർവേദി പറഞ്ഞു. ആ പാർട്ടിയിൽ നിന്ന് വന്നതിൽ തനിക്ക് അഭുമാനമുണ്ടെന്നും അവർ പറഞ്ഞു.
"സന്ദർശിച്ച ആറ് രാജ്യങ്ങളിലും ഞങ്ങളുടെ പ്രവാസികളുടെ ശക്തി ഞങ്ങൾ കണ്ടിട്ടുണ്ട്... ഞങ്ങൾ വിവിധ ഉദ്യോഗസ്ഥരെ കണ്ടുമുട്ടി, അവരുടെ മുന്നിൽ ഞങ്ങളുടെ കാഴ്‌ചപാടുകൾ മുന്നോട്ടുവച്ചു. തീവ്രവാദത്തെ കണ്ടെത്തി വിളിച്ചുപറയേണ്ടത് ലോകത്തിൻ്റെ ഉത്തരവാദിത്തമാണ്. ജർമ്മനിയും ഞങ്ങൾ സന്ദർശിച്ച വിവിധ രാജ്യങ്ങളും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പിന്തുണ നൽകിയിട്ടുണ്ട്"- പ്രിയങ്ക വ്യക്തമാക്കി.
രവിശങ്കർ പ്രസാദിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ബിജെപി എംപിമാരായ ദഗ്ഗുബതി പുരന്ദേശ്വരി, എംജെ അക്ബർ, ഗുലാം അലി ഖതാന, സാമിക് ഭട്ടാചാര്യ, കോൺഗ്രസ് എംപി അമർ സിങ്, ശിവസേന (യുബിടി)യിൽ നിന്നുള്ള പ്രിയങ്ക ചതുർവേദി, എഐഎഡിഎംകെ എംപി എം തമ്പിദുരൈ, മുൻ നയതന്ത്രജ്ഞൻ പങ്കജ് സരൺ എന്നിവർ ഉൾപ്പെടുന്നു.
Also Read: 'പൂർണ അസംബന്ധം'; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളി കമ്മിഷൻ