മോസ്കോ : ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. റഷ്യയുടെ വിദേശകാര്യ മന്ത്രാലയം (എംഎഫ്എ) എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിലാണ് വെടിനിർത്തൽ പ്രസിഡൻ്റ് പ്രഖ്യാപിച്ചതായി പറയുന്നത്. വെടിനിർത്തൽ പ്രഖ്യാപിക്കുന്ന പുടിൻ്റെ വീഡിയോ സന്ദേശമാണ് മന്ത്രാലയം പങ്കുവച്ച പോസ്റ്റിൽ ഉള്ളത്.
'റഷ്യൻ പക്ഷം ഇന്ന് വൈകിട്ട് 6 മണി മുതൽ തിങ്കളാഴ്ച്ച രാവിലെ വരെ വെടിനിർത്തൽ പ്രഖ്യാപിക്കുന്നു. മാനുഷിക കാരണങ്ങൾ കൊണ്ടാണ് ഇത് ചെയ്യുന്നത്. ഈ കാലയളവിൽ എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ഞാൻ ഇതിനാൽ ഉത്തരവിടുന്നു.'-പുടിൻ പറഞ്ഞു.
റഷ്യൻ എംഎഫ്എയുടെ ഔദ്യോഗിക ടെലിഗ്രാം അക്കൗണ്ട് അനുസരിച്ച്, ക്രെംലിനിൽ റഷ്യയുടെ സായുധ സേനയുടെ ജനറൽ സ്റ്റാഫ് മേധാവി വലേരി ജെറാസിമോവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡൻ്റ് പുടിൻ ഇക്കാര്യം അറിയിച്ചത്.
'റഷ്യയുടെ സായുധ സേനയുടെ ജനറൽ സ്റ്റാഫ് മേധാവി വലേരി ജെറാസിമോവ് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായുള്ള ക്രെംലിനിലെ ഒരു കൂടിക്കാഴ്ച നടത്തി, ഏപ്രിൽ 19, വൈകുന്നേരം 06:00 മുതൽ ഏപ്രിൽ 21, രാവിലെ 00:00 വരെ എംഎസ്‌കെയിലെ എല്ലാ സൈനിക നടപടികളും റഷ്യൻ പക്ഷം നിർത്തുകയാണെന്ന് പ്രഖ്യാപിച്ചു' - ടെലിഗ്രാം അക്കൗണ്ട് പങ്കിട്ട പോസ്റ്റിൽ പറയുന്നു.
മാനുഷിക ലക്ഷ്യങ്ങളാൽ നയിക്കപ്പെടുന്ന 'റഷ്യൻ പക്ഷം ഇന്ന് വൈകുന്നേരം 06:00 മുതൽ തിങ്കളാഴ്ച രാവിലെ 00:00 വരെ ഈസ്റ്റർ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഈ കാലയളവിൽ എല്ലാ സൈനിക നടപടികളും നിർത്തിവയ്ക്കാൻ ഞാൻ ഇതിനാൽ ഉത്തരവിടുന്നു. യുക്രേനിയൻ പക്ഷവും ഞങ്ങളുടെ മാതൃക പിന്തുടരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതേസമയം, എതിർപക്ഷത്തിൻ്റെ വെടിനിർത്തൽ ലംഘനങ്ങളും പ്രകോപനങ്ങളും, അതുപോലെ തന്നെ അവരുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും ആക്രമണാത്മക പ്രവൃത്തികളും ചെറുക്കാൻ ഞങ്ങളുടെ സേന തയ്യാറായിരിക്കും." എന്നായിരുന്നു ടെലിഗ്രാമിലെ പോസ്റ്റ്.
റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് യുക്രെയ്നിലെ വെടിനിർത്തൽ ചർച്ചകൾ ഉടൻ അവസാനിപ്പിക്കാൻ തയ്യാറാണെന്ന് പറഞ്ഞ സമയത്താണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നതെന്ന് ഡി.ഡബ്ല്യു.യുടെ റിപ്പോർട്ട് പറയുന്നു. നേരത്തെ, പാരിസിൽ, യൂറോപ്യൻ, യുക്രേനിയൻ, റഷ്യൻ ഉദ്യോഗസ്ഥരുമായി ഉന്നതതല ചർച്ചകൾ നടത്തിയ ശേഷം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സാഹചര്യത്തിൻ്റെ തീവ്രത വിവരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ശ്രമത്തിൻ്റെ ഭാഗമായി റൂബിയോയും പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും യൂറോപ്യൻ, യുക്രേനിയൻ പങ്കാളികളെ കണ്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
Also Read: ഇന്ത്യൻ വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കല്‍ നടപടി; അമേരിക്കൻ ഭരണകൂടവുമായി ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍