ബെയ്ജിങ് : ചൈനയുടെ വടക്കൻ നഗരമായ ലിയോയാങ്ങിലെ റസ്റ്റോറൻ്റിൽ തീപിടിത്തം. 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും ചൈനീസ് അധികൃതർ അറിയിച്ചു.
ഇന്ന് വൈകിട്ട് ഉണ്ടായ തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. മൂന്നു നില കെട്ടിടത്തിൻ്റെ ജനാലകളിൽ കൂടിയും വാതിലുകളിൽ കൂടിയും പുകയും തീജ്വാലകളും ഉയരുന്നതാണ് ആദ്യം കണ്ടത്. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ചൈനയിൽ ഇത്തരം അപകടങ്ങൾ പതിവാണ്. പരിശീലനത്തിൻ്റെ അഭാവം മൂലമോ മേലുദ്യോഗസ്ഥരുടെ സമ്മർദം മൂലമോ ജീവനക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കുന്നതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്. അടിസ്ഥാന സൗകര്യങ്ങളെ മോശമായി കൈകാര്യം ചെയ്യുക, നിയമവിരുദ്ധമായി സംഭരിച്ചിരിക്കുന്ന രാസവസ്തുക്കൾ, അഗ്നിശമന മാർഗങ്ങളുടെ അഭാവം എന്നിവയും പലപ്പോഴും ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നു.
ചൈനക്കാരുടെ ഇഷ്ട വിഭവമായ ഹോട്ട് പോട്ട് വിളമ്പുന്ന സ്ഥാപനങ്ങൾ ഇത്തരത്തിൽ തീപിടിത്തത്തിന് വഴിവക്കാറുണ്ട്. കാരണം മംസവും പച്ചക്കറികളും ഉൾപ്പെടുന്ന ഈ വിഭവം തുറന്ന അടുപ്പുകളിലാണ് പാകം ചെയ്യുന്നത്. ഇത് പലപ്പോഴും തീപടരാൻ കാരണമാകാറുണ്ട്.
ലിയോണിങ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ലിയോയാങ് ചൈനയുടെ ലോഹ മേഖലയുടെ ഭാഗമാണ്. മുൻ വ്യാവസായിക ശക്തികേന്ദ്രമായിരുന്ന ഇവിടം ജനസംഖ്യ ഗണ്യമായി വർധിച്ചതോടെ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്.