ബന്ദികളുടെ മോചനം ആരംഭിച്ചു; വെടിനിര്‍ത്തലിന് പിന്നാലെ ഏഴ് ബന്ദികളെ റെഡ് ക്രോസിന് കൈമാറി ഹമാസ്
പ്രിയപ്പെട്ടവരെ കാത്ത് ബന്ധുക്കൾ ടെൽ അവീവിൽ.

Published : October 13, 2025 at 1:33 PM IST
ടെൽ അവീവ്: ഹമാസും ഇസ്രയേലും തമ്മിലുള്ള യുഎസ് പിന്തുണയോടെയുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ബന്ദികളുടെ മോചനം ആരംഭിച്ചു. ഹമാസ് തടവിലാക്കിയിരുന്ന ഏഴ് ബന്ദികളുടെ ആദ്യ ബാച്ചിനെ വടക്കൻ ഗാസയിലെ ഇൻ്റർനാഷണൽ റെഡ് ക്രോസിന് കൈമാറിയതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ജയിലിൽ കഴിയുന്ന 250 പലസ്‌തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കുമെന്ന് അറിയിച്ചു. ഇസ്രയേലിൽ തടവിലാക്കപ്പെട്ട മറ്റ് ആയിരക്കണക്കിന് തടവുകാരുടെ മോചനത്തിനായി പലസ്‌തീനികൾ കാത്തിരിക്കുകയാണ്. ക്ഷാമബാധിതരായ ഗാസ പ്രദേശത്തേക്കുള്ള സഹായവും ഈ കരാറിൽ നിന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞയാഴ്‌ച ഈജിപ്‌തിൽ നടന്ന ചർച്ചകളിൽ ഇസ്രയേൽ, ഹമാസ്, ഖത്തർ, തുർക്കി എന്നിവയുൾപ്പെടെയുള്ള മധ്യസ്ഥർക്കൊപ്പം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ചതിനെത്തുടർന്നാണ് യുദ്ധം അവസാനിച്ചത്.
രണ്ട് വർഷം നീണ്ടുനിന്ന യുദ്ധത്തിനു ശേഷമുള്ള നിർണായക വെടിനിർത്തലിൻ്റെ ഭാഗമായാണ് ബന്ദികളുടെ മോചനം ആരംഭിച്ചത്. ഇസ്രയേൽ തടവിലാക്കിയിരുന്ന നൂറുകണക്കിന് തടവുകാരുടെ മോചനത്തിനായി പലസ്‌തീനികൾ കാത്തിരിക്കുകയാണ്.
ട്രംപിൻ്റെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ സന്ദര്‍ശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബന്ദികളുടെ കുടുംബങ്ങളുമായി യുഎസ് പ്രസിഡൻ്റ് സംസാരിക്കുകയും ഇസ്രയേൽ പാർലമെൻ്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇസ്രയേൽ-പലസ്‌തീൻ സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ഉച്ചകോടിയിൽ പങ്കെടുക്കുകയും പ്രാദേശിക, അന്തർദേശീയ നേതാക്കളുമായി ഒരു ആഗോള "സമാധാന ഉച്ചകോടി"ക്ക് സഹ അധ്യക്ഷത വഹിക്കുകയും ചെയ്യും.
ഗാസ നിവാസികൾ വീടുകളിലേക്ക്
സമാധാന കരാറിൻ്റെ ആദ്യ ഘട്ടത്തിൽ ഒപ്പുവച്ചതിനുശേഷം, ഇസ്രയേൽ സൈന്യം ഗാസ സിറ്റിയിൽ നിന്ന് പിൻവാങ്ങി. ഇതിന് പിന്നാലെ ലക്ഷക്കണക്കിന് പലസ്‌തീനികളെ ഗാസയിലെ അവരുടെ വീടുകളിലേക്ക് മടങ്ങി. ഗാസ സിറ്റിയിലും തെക്കൻ ഗാസയിലും സായുധ പൊലീസിനെ വിന്യസിപ്പിച്ചു. ഇസ്രയേൽ സൈന്യം പിൻവാങ്ങിയ പ്രദേശങ്ങളില്‍ ഇതിനോടകം പട്രോളിങ് ആരംഭിച്ചു.
ഇസ്രയേൽ-ഹമാസ് യുദ്ധ വെടിനിർത്തൽ പ്രകാരം മോചിപ്പിക്കപ്പെടുമെന്ന് പറഞ്ഞ 1,900-ലധികം പലസ്‌തീൻ തടവുകാരുടെ പട്ടിക ഹമാസ് ഇന്ന് പ്രസിദ്ധീകരിച്ചു. കരാറിൻ്റെ ഭാഗമായി 20 ബന്ദികളെയാണ് ഇപ്പോൾ മോചിപ്പിക്കുന്നത്. പട്ടിക പ്രഖ്യാപലത്തിന് പിന്നാലെയാണ് മോചനം. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി മോചിപ്പിക്കലിന് മേൽനോട്ടം വഹിക്കും.
ബന്ദികളെ മോചിപ്പിക്കാനായി
വടക്കൻ ഗാസ മുനമ്പിൽ ഹമാസ് തടവിലാക്കിയ നിരവധി ബന്ദികളെ കൈമാറാൻ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി നീങ്ങുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. മറ്റുള്ളവരെ പിന്നീട് വിട്ടയക്കുമെന്നാണ് ഇസ്രയേൽ സൈന്യം അറിയിച്ചത്. ഹമാസ് മോചിപ്പിക്കുമെന്ന് പറഞ്ഞ 20 ബന്ദികളുടെ പട്ടികയും 1,900-ലധികം പലസ്‌തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ഇത്.
ട്രംപ് നിർദേശിച്ച വെടിനിർത്തൽ കരാറിൻ്റെ നിബന്ധനകൾ പ്രകാരം, 20 ബന്ദികളെ തിങ്കളാഴ്‌ച പുലർച്ചെ റെഡ് ക്രോസിന് വിട്ടയക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. "മോചിപ്പിക്കാൻ പോകുന്ന എല്ലാ ബന്ദികളും അതിർത്തി കടന്ന് ഇസ്രയേലിലേക്ക് എത്തിയിട്ടുണ്ടെന്ന് ഇസ്രയേലിന് സ്ഥിരീകരണം ലഭിച്ചുകഴിഞ്ഞാൽ പലസ്‌തീൻ തടവുകാരെ വിട്ടയക്കുമെന്ന് നെതന്യാഹുവിൻ്റെ വക്താവ് പറഞ്ഞു.
ഗാസയിൽ വെടിനിർത്തൽ കരാർ: 20 ബന്ദികളുടെ പട്ടിക ഹമാസ് പ്രസിദ്ധീകരിച്ചു
ഇസ്രയേലുമായുള്ള കരാറിൻ്റെ ഭാഗമായി ഗാസയിൽ തടവിൽ കഴിയുന്ന 20 ബന്ദികളുടെ പട്ടിക ഹമാസിൻ്റെ സായുധ വിഭാഗം തിങ്കളാഴ്‌ച പ്രസിദ്ധീകരിച്ചു. ഏകദേശം 2000 പലസ്‌തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി മേൽനോട്ടം വഹിക്കും.
ഹമാസ് വിട്ടയച്ച 7 ബന്ദികൾ
- ഗാലി ബെർമൻ
- സിവ് ബെർമൻ
- ഏഥാൻ എബ്രഹാം മോർ
- ഒമ്രി മിരാൻ
- മതൻ ആംഗ്രെസ്റ്റ്
- അലോൺ ഓഹെൽ
- ഗൈ ഗിൽബോവ-ദലാൽ

