ന്യൂയോർക്ക്: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ എല്ലായ്‌പ്പോഴും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മില്‍ തന്നെ പ്രശ്‌നം പരിഹരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്, ഞാൻ പാകിസ്ഥാനുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്, എല്ലാവര്‍ക്കും അറിയുന്നതു പോലെ, കശ്‌മീരിൽ 1,000 വർഷമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടമുണ്ട്. ഇത്തരത്തില്‍ സംഘര്‍ഷം തുടരുന്നത് ഇരുരാജ്യങ്ങള്‍ക്കും ദോഷം ചെയ്യും” എന്ന് റോമിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ പത്രസമ്മേളനത്തിനിടെ ട്രംപ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ഇരുരാജ്യങ്ങളുടെയും നേതാക്കളുമായി സംസാരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് "അത് അവര്‍ തന്നെ പരിഹരിക്കട്ടെ എന്നായിരുന്നു" ട്രംപിന്‍റെ മറുപടി."കശ്‌മീരില്‍ 1,500 വർഷമായി സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ട്. നിങ്ങൾക്കറിയാമോ, അത് അങ്ങനെ തുടരുകയാണ്, പക്ഷേ അവർ അത് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പരിഹരിക്കും. എനിക്ക് ഉറപ്പുണ്ട്. എനിക്ക് രണ്ട് നേതാക്കളെയും അറിയാം", അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നാലെയാണ് ആദ്യമായാണ് ട്രംപിന്‍റെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ചൊവ്വാഴ്‌ച തീവ്രവാദികൾ വെടിയുതിർത്തതിന് പിന്നാലെ 26 പേർ കൊല്ലപ്പെട്ടിരുന്നു. 2019 ലെ പുൽവാമ ആക്രമണത്തിനുശേഷം താഴ്‌വരയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു അത്. ലഷ്‌കർ-ഇ-തൊയ്ബ (LeT) യുടെ പ്രതിനിധിയായ റെസിസ്റ്റൻസ് ഫ്രണ്ട് (TRF) ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അതേസമയം, അമേരിക്കയ്ക്ക് വേണ്ടി കാലാകാലങ്ങളയി തങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
തീവ്രവാദ ഗ്രൂപ്പുകൾക്ക് തങ്ങള്‍ ധനസഹായം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും യുഎസിന് വേണ്ടിയാണ് തങ്ങളീ നീചമായ പ്രവർത്തി ചെയ്യുന്നതെന്നും ആസിഫ് വ്യക്തമാക്കിയിരുന്നു. തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലനം നൽകുകയും ധനസഹായം നൽകുകയും ചെയ്‌തതിന്‍റെ വലിയൊരു ചരിത്രം പാകിസ്ഥാന് ഉണ്ടെന്ന് നിങ്ങള്‍ സമ്മതിക്കുന്നോ? എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവെ ആണ് ആസിഫ് ഇക്കാര്യങ്ങള്‍ തുറന്ന് സമ്മതിച്ചത്.
'ഏകദേശം 3 പതിറ്റാണ്ടുകളായി ഞങ്ങൾ അമേരിക്കയ്ക്ക് വേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്‌ത് വരികയാണ്... ബ്രിട്ടൻ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വേണ്ടിയും ചെയ്‌തിട്ടുണ്ട്. അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങൾ നന്നേ അനുഭവിച്ചു. അതുകൊണ്ടാണ് നിങ്ങൾ എന്നോട് ഇത് ചോദിച്ചതു തന്നെ. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 9/11 ന് ശേഷമുള്ള യുദ്ധത്തിലും ഞങ്ങൾ ചേർന്നിരുന്നില്ലെങ്കിൽ, പാകിസ്ഥാന്‍റെ ട്രാക്ക് റെക്കോഡ് കുറ്റമറ്റതായിരുന്നു.' -ആസിഫ് പ്രതികരിച്ചു.
Also Read: പഹല്‍ഗാം ഭീകരാക്രമണത്തെ പാകിസ്ഥാനുമായി ബന്ധിപ്പിക്കുന്നതിനെതിരെ പ്രമേയം പാസാക്കി പാക് സെനറ്റ്