ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍റെ ഉറച്ച ഭീകരവിരുദ്ധ നടപടികളെ പിന്തുണയ്ക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് വാങ് യി ചൈനയുടെ നിലപാട് അറിയിച്ചത്. ഭീകരാക്രമണത്തിൽ നിഷ്‌പക്ഷമായ അന്വേഷണത്തിന് പാകിസ്ഥാന് പിന്തുണയുണ്ടാകുമെന്ന് ചൈന അറിയിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തു.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും സ്ഥിതിഗതികൾ ചൈന നിരീക്ഷിച്ച് വരികയാണെന്നും വാങ് യി പാകിസ്ഥാനെ അറിയിച്ചു. ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി വാങ്ങിനോട് പറഞ്ഞു. ഭീകരതയെ ചെറുക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് വാങ് യി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിന്ധു നദീജല കരാർ താത്‌ക്കാലികമായി നിർത്തിവയ്ക്കുക, എല്ലാ പാകിസ്ഥാൻ വിസകളും നിരോധിക്കുക തുടങ്ങിയ നിരവധി നടപടികൾ ഇന്ത്യ ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ട്. ഇരുപക്ഷവും സംയമനം പാലിച്ച് പരസ്‌പരം നീങ്ങണമെന്നും സംഘർഷങ്ങൾ ലഘൂകരിക്കാൻ പ്രവർത്തിക്കണമെന്നും വാങ് യി ഫോൺ സംഭാഷണത്തിൽ മുഹമ്മദ് ഇഷാഖ് ദാറിനോട് പറഞ്ഞു.
അതേസമയം, പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് അറിയിച്ചു. പാകിസ്ഥാന് പഹൽഗാം ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ല. ഇന്ത്യയുടെ കുറ്റപ്പെടുത്തൽ മാത്രമാണത്. തീവ്രവാദത്തിന്‍റെ ഇരയായി പാകിസ്ഥാൻ മാറിയെന്നും ഖ്വാജ വ്യക്തമാക്കി.
Also Read: പഹല്‍ഗാം ഭീകരാക്രമണം; രാത്രിയില്‍ ഭക്ഷണം തേടിയെത്തി; ഭീകരരെ കണ്ടെത്തിയെന്ന് സുരക്ഷ സേന