ഒരിടവേളയ്ക്ക് ശേഷം രാജ്യം വീണ്ടും കൊവിഡിനെ അഭിമുഖീകരിക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍ എഫ് 7, എക്‌സ് എഫ് ജി എന്നീ വകഭേദങ്ങളാണ് കേരളത്തില്‍ പിടിമുറുക്കിയിരിക്കുന്നത്. തീവ്രത കുറഞ്ഞ ഈ വകഭേദങ്ങള്‍ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്.
ഈ സാഹചര്യത്തിൽ അമ്മയാകാൻ കാത്തിരിക്കുന്നവർ മറ്റുള്ളവരെക്കാൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കാരിത്താസ് മാതാ ഹോസ്‌പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ആൻഡ് ഫെർട്ടിലിറ്റി സ്പെഷ്യലിസ്‌റ്റ് ഡോ റെജി ദിവാകർ ഇടിവി ഭാരതിനോട് പറഞ്ഞു. ഗർഭകാലത്ത് സ്ത്രീകളിൽ പൊതുവെ പ്രതിരോധ ശേഷി കുറവായിരിക്കും. അതുകൊണ്ട് തന്നെ മറ്റുവരെ അപേക്ഷിച്ച് ഗർഭിണികളിൽ കൊവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഗർഭകാലത്ത് വളരെയധികം ജാഗ്രത ആവശ്യമാണെന്ന് ഡോ റെജി ദിവാകർ പറയുന്നു.

ഗർഭകാലത്ത് കൊവിഡ് ബാധിക്കുന്നതിന്‍റെ സങ്കീർണതകൾ
ഗർഭകാലത്ത് കൊവിഡ് ബാധിക്കുന്നത് സങ്കീർണതകളിലേക്ക് നയിച്ചേക്കും. ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, രക്തം കട്ടപിടിക്കൽ, വൃക്ക തകരാറുകൾ തുടങ്ങിയ ഗുരുതരമായ അവസ്ഥകൾക്ക് ഇത് കാരണമായേക്കും. ആസ്‌മ, സിഒപിഡി, സിസ്റ്റിക് ഫൈബ്രോസിസ് പോലെയുള്ള ശ്വാസകോശ രോഗങ്ങളുടെ സാധ്യതയും കൂടുതലാണ്. കൊവിഡ് മൂലമുണ്ടാകുന്ന കഠിനമായ പനി ഉൾപ്പെടെയുള്ള അവസ്ഥകൾ മാസം തികയാതെയുള്ള പ്രസവം, ഗർഭം അലസൽ, പ്രീക്ലാമ്പ്‌സിയ തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഗർഭപാത്രത്തിൽ വച്ച് കുഞ്ഞു മരിക്കാനുള്ള സാധ്യതയും ഏറെയാണ്. ഗാർണിയായി ആദ്യ മാസങ്ങളിലാണ് കോവിഡ് പിടിപെടുന്നതെങ്കിൽ കുഞ്ഞിന് വളർച്ച കുറവ് നേരിടാനുള്ള സാധ്യതയുമുണ്ട്. ഇത് ഗർഭാവസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കും. ഗർഭിണിയായിരിക്കുമ്പോൾ ചുമ, ജലദോഷം, മൂക്കൊലിപ്പ്, പനി തുടങ്ങിയ രോഗങ്ങൾ പെട്ടന്ന് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഇത്തരം ചെറിയ രോഗങ്ങൾ പോലും ഗർഭാവസ്ഥയിൽ നിസാരമായി കാണരുത്.

ഗർഭസ്ഥ ശിശുവിനെ കൊവിഡ് ബാധിക്കുമോ ?
അമ്മയിൽ നിന്നും കുഞ്ഞിലേക്ക് കൊറോണ വൈറസ് പകരാനുള്ള സാധ്യത ഇല്ലെന്നാണ് ഡോ റെജി പറയുന്നത്. കൊവിഡിനെ കാര്യക്ഷമമായി നേരിടാൻ സാധിച്ചാൽ കുഞ്ഞിന്‍റെ ആരോഗ്യത്തിന് ദോഷഫലങ്ങൾ ഉണ്ടാകില്ല. ഭാവിയിൽ ഇത് മൂലം കുഞ്ഞിന്‍റെ ആരോഗ്യത്തിന് ഏതെങ്കിലും തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

സ്വീകരിക്കേണ്ട മുൻകരുതലുകൾ
- പുറത്തിറങ്ങുമ്പോഴോ മറ്റുള്ളവരുമായി ഇടപഴകുമ്പോഴോ മാസ്‌ക് (സർജിക്കൾ, N95) ധരിക്കുക.
- കൃത്യമായ സാമൂഹിക അകലം പാലിക്കുക. ചുമ, തുമ്മൽ, മറ്റ് അസ്വസ്ഥതകൾ എന്നിവയുള്ളവരിൽ നിന്ന് 6 അടി അകലമെങ്കിലും പാലിക്കുക
- അനാവശ്യ യാത്രകൾ ഒഴിവാക്കാം. കഴിയുന്നതും പുറത്തിറങ്ങാതെ വീടിനുള്ളിൽ തന്നെ കഴിയുന്നതാണ് നല്ലത്.
- വിറ്റമിൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയോ വിറ്റാമിൻ സപ്ലിമെന്‍റുകൾ കഴിക്കുകയോ ചെയ്യാം.
- കൈകൾ വൃത്തിയായി സൂക്ഷിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് നേരം കൈകൾ നന്നായി കഴുകുക
- പുറത്തു പോകുമ്പോൾ 60% ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ കയ്യിൽ കരുതുക
- വൃത്തിഹീനമായ കൈകൾ കൊണ്ട് മുഖം, കണ്ണുകൾ, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്‌പർശിക്കുന്നത് ഒഴിവാക്കുക
- നിങ്ങളുടെ ഡോക്‌ടർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക. ഗർഭാവസ്ഥയിലെ പരിശോധനങ്ങൾ ഒഴിവാക്കരുത്. സാധ്യമാണെങ്കിൽ വെർച്വൽ കൺസൾട്ടേഷനുകൾ തിരഞ്ഞെടുക്കുക
- പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്, ക്ഷീണം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്‌ടറെ സമീപിക്കുക.
- ഗർഭകാലത്ത് കഴിക്കുന്ന മരുന്നുകളും വിറ്റാമിനുകളും കരുതി വയ്ക്കുക.
- ഗൈനക്കോളജിസ്റ്റിന്‍റെയോ കൊവിഡ് ചികിത്സാ കേന്ദ്രത്തിലെയോ അടിയന്തര കോൺടാക്റ്റ് നമ്പറുകൾ കൈവശം വെയ്ക്കുക.
- സമീകൃതവും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായ ഭക്ഷണം കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ഇരുമ്പ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.
- ദിവസേന കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വെള്ളം കുടിക്കുക.
- അസംസ്‌കൃതമോ വേവിക്കാത്തതോ ആയ ഭക്ഷണങ്ങൾ, സ്ട്രീറ്റ് ഫുഡുകൾ എന്നിവ ഒഴിവാക്കുക.
- സമ്മർദ്ദം നിയന്ത്രിക്കുക, ആവശ്യത്തിന് വിശ്രമം ഉറപ്പാക്കുക.
- ദിവസവും രാത്രി 7 മുതൽ 8 മണിക്കൂർ ഗുണനിലവാരമുള്ള ഉറക്കം ഉറപ്പാക്കുക.
- കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയമാക്കുക.
- പരിശോധന ഫലം ലഭിക്കുന്നത് വരെ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക.

ഗർഭാവസ്ഥയിൽ വാക്‌സിൻ എടുക്കാമോ ?
ഗർഭാവസ്ഥയിൽ എപ്പോൾ വേണമെങ്കിലും കൊവിഡ് വാക്‌സിൻ എടുക്കാവുന്നതാണ്. ഗർഭിണികൾ വാക്‌സിൻ എടുക്കുന്നത് കൊണ്ട് യാതൊരു തരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ലെന്ന് ഡോ റെജി ദിവാകർ പറയുന്നു. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ ഉപദേശം തേടി വാക്‌സിന്‍റെ ഗുണങ്ങളെ കുറിച്ചും ദോഷഫലങ്ങൾ ഇല്ലെന്ന് മനസിലാക്കിയതിനും ശേഷം സമ്മതപത്രം ഒപ്പിട്ടാൽ മാത്രമേ വാക്‌സിൻ സ്വീകരിക്കാൻ സാധിക്കൂ.

ഗർഭിണികൾ വാക്‌സിൻ എടുക്കേണ്ടതിന്‍റെ പ്രാധാന്യം
ഗർഭിണിയായിരിക്കെ കൊവിഡ് പിടിപെടുന്നത് കൊണ്ടുള്ള അപകട സാധ്യത സാധാരണ കുറവാണ്. എന്നാൽ ചില ആളുകളിൽ ഗുരുതരമായ ലക്ഷണങ്ങൾക്ക് കാരണമായേക്കും. പ്രാരംഭ സമയത്ത് കുറഞ്ഞ തോതിൽ കാണപ്പെടുന്ന അണുബാധ ചില സാഹചര്യങ്ങളിൽ വളരെ വേഗത്തിൽ അപകടകരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാൽ ഇത്തരം സങ്കീർണതകൾ ഒഴിവാക്കാൻ ഗർഭിണികൾ വാക്‌സിൻ എടുക്കേണ്ടത് വളരെ പ്രധാനമാണ്. കൊവിഡ് വരാൻ സാധ്യത ഏറെയുള്ളതും പ്രമേഹ ഉൾപ്പെടെയുള്ള അവസ്ഥകളിലൂടെ കടന്നു പോകുന്നതുമായ ഗർഭിണികൾ നിർബന്ധമായും വാക്‌സിൻ എടുക്കണമെന്നാണ് ഡബ്യൂഎച്ച്ഒയുടെ നിർദേശം.

കൊവിഡ് പിടിപെടാൻ സാധ്യത കൂടുതലുള്ളത് ആർക്കൊക്കെ ?
- ഗാഭിണികളായ ആരോഗ്യ പ്രവർത്തകർ
- ടി പി ആർ കൂടിയ ഇടങ്ങളിൽ താമസിക്കുന്നവർ
- ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടേണ്ടി വരുന്ന ജോലികൾ ചെയ്യുന്ന ഗർഭിണികൾ
- തിങ്ങിനിറഞ്ഞ ഇടങ്ങളിൽ താമസിക്കുക ഗർഭിണികൾ
Also Read : സംസ്ഥാനത്ത് 2223 ആക്റ്റീവ് കൊവിഡ് കേസുകൾ; പ്രായമായവർക്കും മറ്റ് രോഗമുള്ളവര്‍ക്കും ജാഗ്രത മുന്നറിയിപ്പ്