എറണാകുളം: നടന്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ പരാതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത് ചലച്ചിത്ര സംഘടനകൾ തന്നോട് കാണിച്ച വിശ്വാസ വഞ്ചനയെന്ന് നടി വിൻസി അലോഷ്യസ്. നടൻ ഷൈൻ ടോം ചാക്കോ ലൊക്കേഷനിൽ ലഹരി ഉപയോഗിച്ചു, ലൈംഗിക ചുവയോടുകൂടി സംസാരിച്ചുവെന്ന് കാട്ടി കഴിഞ്ഞ ദിവസമാണ് വിന്‍സി പരാതി നൽകിയത്. ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, അമ്മ സംഘടനകൾക്കാണ് പരാതി നല്‍കിയത്.
പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പുറത്തുവന്നത് താൻ അറിയുന്നത് രാവിലെ മാധ്യമങ്ങളിലൂടെയാണെന്ന് വിന്‍സി പറഞ്ഞു. എരി ചട്ടിയിൽ നിന്നും വറു ചട്ടിയിലേക്ക് കാര്യങ്ങൾ മാറിയ സ്ഥിതിവിശേഷമാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്ന് വിൻസി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു. എനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞ് സ്വന്തം നിലപാടിൽ മുന്നോട്ട് പോയാൽ മതിയായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരാതിയുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ മാധ്യമങ്ങൾ ഷൈൻ ടോം ചാക്കോയെ തേജോവധം ചെയ്യുന്നു. അതിനപ്പുറം സൂത്രവാക്യം എന്ന സിനിമയുടെ ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും വിൻസി പറഞ്ഞു. സൂത്രവാക്യം എന്ന സിനിമയുടെ അണിയറ പ്രവർത്തകർ വളരെ മര്യാദയോട് കൂടിയാണ് തന്നോട് പെരുമാറിയിട്ടുള്ളത്.
സിനിമയുടെ പ്രൊഡക്ഷൻ വർക്കുകൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ആ ചിത്രത്തിന്‍റെ നിർമാതാവിനെ കുറിച്ച് എനിക്ക് വ്യാകുലതയുണ്ട്. ആ നടൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മറ്റ് സിനിമകളുടെയും ഭാവി ഇവിടെ ഇപ്പോൾ പ്രശ്‌നത്തിലാകുന്നുവെന്നും വിന്‍സി പറഞ്ഞു.
ചില കാര്യങ്ങൾക്ക് എപ്പോഴും ഒരു രഹസ്യ സ്വഭാവം വേണം. ഞാൻ പരാതി നൽകിയ നടൻ ആരാണെന്ന് മാധ്യമങ്ങൾക്ക് വേണമെങ്കിൽ ഊഹിച്ചു പറയാം. പക്ഷേ വ്യക്തമായ തരത്തിൽ ഒരു സിനിമയെയും നടനെയും കേന്ദ്രീകരിച്ച് വാർത്തകൾ നൽകുമ്പോൾ ഇവിടെ പ്രശ്‌നങ്ങളുണ്ടാവുകയാണെന്ന് വിൻസി വ്യക്തമാക്കി. നിസഹായരായ ഒരുപാട് ചലച്ചിത്ര പ്രവർത്തകരുടെ ഉപജീവനത്തെ ഇപ്പോഴുള്ള വെളിപ്പെടുത്തലുകൾ ബാധിക്കും.
ചലച്ചിത്ര സംഘടനകൾക്ക് പരാതി നൽകുന്ന സമയം നടന്‍റെ പേര് പുറത്തുവിടരുതെന്ന് വ്യക്തമായി നിർദേശം നൽകിയിരുന്നു. ഇങ്ങനെയൊരു പ്രവർത്തി ചെയ്‌തതിലൂടെ ഫിലിം ചേംബറും അമ്മ സംഘടനയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും എത്രത്തോളം സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കിയിട്ടുണ്ടെന്ന് അറിയില്ല.
എനിക്ക് ഈ വിഷയത്തിന്മേലുള്ള തിരിച്ചറിവ് പോലും വിശദാംശങ്ങൾ പുറത്തുവിട്ടവർക്ക് ഇല്ലല്ലോ എന്ന സങ്കടമുണ്ട്. വെറും അഞ്ച് വർഷം മാത്രം സിനിമ പരിചയമുള്ള എന്‍റെ ബോധം പോലും ഈ പറഞ്ഞിട്ടുള്ള സംഘടനകൾക്ക് ഇല്ലാതെപോയെന്നും വിന്‍സി കുറ്റപ്പെടുത്തി.
ഷൈൻ ടോം ചാക്കോ ചെയ്‌ത തെറ്റുകളെ ന്യായീകരിക്കുന്നില്ല. പക്ഷേ സിനിമ വ്യവസായം എന്ന മേഖലയെ നമ്മൾ മനസിലാക്കണം. അയാൾ ഒരു തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ പൊതുസമൂഹത്തിന് മുന്നിൽ അയാൾ വെളിപ്പെടണം. പക്ഷേ നിങ്ങൾക്ക് അറിയാത്ത നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത കുറെ ആൾക്കാരുടെ ജീവിതം ഇതോടെ പ്രശ്‌നത്തിലാവുകയാണ്. ഈ നടനെ വച്ച് സിനിമ ചെയ്‌ത നല്ലവരായ സിനിമാ പ്രവർത്തകർ എന്ത് പിഴച്ചുവെന്നും വിന്‍സി ചോദിച്ചു.
പരാതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത് വളരെ മോശമായിപ്പോയി. വിവരം ലീക്ക് ചെയ്‌തവരുടെ പിന്നാലെ എന്തായാലും എനിക്ക് പോകാൻ ഉദ്ദേശമില്ല. പരാതി പുറത്തുവിട്ട ആളെ പച്ചയ്ക്ക് മറ്റൊരു ഭാഷയിലാണ് അഭിസംബോധന ചെയ്യേണ്ടത്. മാധ്യമങ്ങൾക്ക് മുന്നിൽ സഭ്യതയോടെ പെരുമാറാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒരു വ്യക്തിക്ക് നേരെ ഞാൻ പരാതി നൽകുമ്പോൾ അറിഞ്ഞോ അറിയാതെയോ ഒരുപാട് സിനിമകളെ അത് ബാധിക്കുന്നു. ഞാൻ എവിടെയും സിനിമയുടെ പേര് പുറത്തു പറയാൻ ആഗ്രഹിച്ചിരുന്നില്ല. ഞാനും കൂടി ഭാഗമായ മലയാള സിനിമ ഇൻഡസ്ട്രിയെ പരിപോഷിപ്പിക്കേണ്ടത് എന്‍റെ കൂടി ഉത്തരവാദിത്വമാണ്.
എന്‍റെ ഒരു പരാതി വെളിപ്പെടുത്തിയത് കാരണം എത്ര സിനിമകളാണ് ഇവിടെ ഇപ്പോൾ ബുദ്ധിമുട്ടിൽ ആയിരിക്കുന്നത്. ഇതുപോലെ വിവാദങ്ങളിൽപ്പെടുന്ന ചിത്രങ്ങൾക്ക് സാറ്റലൈറ്റ് അവകാശമോ ഒടിടി പ്രദർശനമോ ലഭിക്കില്ല എന്നുകൂടി നിങ്ങൾ മനസിലാക്കണം. നൽകിയ പരാതി പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും വിൻസി അറിയിച്ചു.