കുങ്കുമം പൂക്കും കുന്നിൽ മേലൊരു കുഞ്ഞിളം കിളി പാടുന്നു... പ്രായമായ ഒരു മനുഷ്യൻ യേശുദാസിൻ്റെ ശബ്ദ സാമ്യതയോടു കൂടി ഈയൊരു പാട്ടു പാടിയ ഇൻസ്‌റ്റഗ്രാം റീൽ അടുത്തിടെയാണ് കേരളത്തിൽ തരംഗമായത്. ഏതോ ഒരു വ്യക്തി വിശ്രമ ജീവിതത്തിനിടയിൽ തനിക്കുള്ളിലെ കലാകാരനെ പൊടിതട്ടിയെടുത്തതാകാം എന്ന് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ഗാനം വൈറലായതോടെ ആ മനുഷ്യൻ്റെ ഇൻസ്‌റ്റഗ്രാം പ്രൊഫൈലിൽ ഉള്ള മറ്റു വീഡിയോകളും ശ്രദ്ധേയമായി. എന്നാല്‍ ആരാണ് അയാൾ എന്ന ചോദ്യം ഒരു കമൻ്റ് ബോക്‌സിലും കണ്ടില്ല. ആയിരക്കണക്കിന് ഇൻസ്‌റ്റഗ്രാം ഇൻഫ്ലുവൻസേഴ്‌സിൽ ഒരാൾ എന്ന് തെറ്റിദ്ധരിക്കുന്നവർ അറിയാൻ...
അദ്ദേഹത്തിൻ്റെ പേര് പ്രദീപ് സോമസുന്ദരൻ. മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ റിയാലിറ്റി ഷോയായ മേരി ആവാസ് സുനോയിലെ ടൈറ്റിൽ വിന്നർ. യേശുദാസിൻ്റെയും രവീന്ദ്രൻ മാസ്‌റ്ററുടെയും ജോൺസൻ്റെയും പ്രിയപ്പെട്ട ഗായകൻ, പ്രദീപ് സോമസുന്ദരൻ ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
റേഡിയോ ഗാനങ്ങള്‍ കേട്ട് സംഗീതത്തിലേക്ക്
തൃശൂർ ജില്ലയിലാണ് ജനനമെങ്കിലും കുട്ടിക്കാലത്തിൻ്റെ ഭൂരിഭാഗവും വടക്കേ ഇന്ത്യയിലായിരുന്നു. അച്ഛൻ്റെ ജോലിക്ക് അനുസരിച്ച് പല നോർത്തിന്ത്യൻ സംസ്ഥാനങ്ങളിലും മാറി മാറി താമസിച്ചു. ഗുജറാത്തിലെ ബരൂച്ചില്‍ താമസിക്കുന്ന സമയം മുതലാണ് എൻ്റെ ഓർമകളുടെ ആരംഭം. സംഗീതത്തോട് അഭിനിവേശം തുടങ്ങുന്നത് അപ്പോൾ മുതലാണ്. റേഡിയോ ഗാനങ്ങളാണ് അക്കാലത്ത് കേൾക്കുക. ഹിന്ദി ഗാനങ്ങൾ കേൾക്കുന്നത് വളരെ ഇഷ്‌ടമായിരുന്നു. മുഹമ്മദ് റാഫിയും മന്നാടയും മനസ്സിൽ ഗുരുക്കന്‍മാരായി. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് തൃശൂരിലേക്ക് താമസം മാറുന്നത്. അപ്പോൾ മുതലാണ് സംഗീതം ശാസ്ത്രീയമായി പഠിച്ചു തുടങ്ങിയത്. അമ്മയ്ക്ക് സംഗീതം കുറച്ചറിയാം. അമ്മയുടെ പിന്തുണയിലാണ് സംഗീത പഠനം ആരംഭിക്കുന്നത്. പത്താം ക്ലാസ് ആയതോടെ സംഗീത പഠനത്തിന് ഇടവേള സംഭവിച്ചു. ശേഷം കോളജ് പഠനകാലത്താണ് വി ഗോപാലഭാഗവതയുടെ കീഴിൽ വീണ്ടും കുറച്ചുകൂടി സീരിയസ് ആയ രീതിയിൽ സംഗീത പഠനം പുനരാരംഭിച്ചത്. ഒരുപാട് കാലം ഒന്നും സംഗീത പഠനം തുടരാൻ സാധിച്ചില്ല. അന്ന് പഠിച്ചതെന്തോ അതാണ് ഇപ്പോഴും അടിസ്ഥാനം.
പിജി വിദ്യാഭ്യാസ കാലത്താണ് ഗാനമേളകളിൽ പാടി തുടങ്ങുന്നത്. വിശാഖപട്ടണത്തായിരുന്നു പഠനം. വളരെ പെട്ടെന്നുതന്നെ തെലുഗു ഭാഷ സ്വായത്തമാക്കി. തെലുഗു പാട്ടുകൾ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടായി തോന്നിയില്ല. രാഗവല്ലി ഓർക്കസ്ട്ര എന്ന ട്രൂപ്പും ആയാണ് സഹകരിച്ച് ഗാനമേളകൾ അവതരിപ്പിച്ചു കൊണ്ടിരുന്നത്. ആ സമയത്താണ് ഓൾ ഇന്ത്യ റേഡിയോ സംഘടിപ്പിക്കുന്ന ഒരു ലളിത സംഗീത മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിൽ ദേശീയതലത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. 1990ലാണ് ഈ സംഭവം. അതേ വർഷം തന്നെ ആന്ധ്ര യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് കോഴിക്കോട് നടന്ന സൗത്ത് സോൺ ഇൻ്റർ കോളജ് ഫെസ്‌റ്റിവലിൽ ക്ലാസിക്കൽ സംഗീതത്തിന് ഒന്നാം സ്‌ഥാനവും ലളിത സംഗീതത്തിന് രണ്ടാം സ്‌ഥാനവും നേടി.
വഴിത്തിരിവായത് മാള അരവിന്ദനെ പരിചയപ്പെട്ടത്
പഠനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾതന്നെ കോയമ്പത്തൂർ എസ് എൻ ആർ കോളേജിൽ ഇലക്ട്രോണിക്‌സ് അധ്യാപകനായി ജോലിക്ക് കയറി. അക്കാലത്ത് പ്രശസ്‌ത മലയാളം നടൻ മാള അരവിന്ദനെ പരിചയപ്പെട്ടത് ജീവിതത്തിൽ വഴിത്തിരിവായി. അദ്ദേഹം ഒരു ഗംഭീര തബലവിദ്വാനാണ്. സംഗീതത്തിൽ അഗാധ ജ്ഞാനവും ഉണ്ട്. അദ്ദേഹമാണ് വിഖ്യാത സംഗീതജ്‌ഞൻ രവീന്ദ്രൻ മാസ്‌റ്ററെ പരിചയപ്പെടുത്തുന്നത്. രവീന്ദ്രൻ മാസ്‌റ്ററുടെ നിർദ്ദേശപ്രകാരം ചെന്നൈയിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചു. കോയമ്പത്തൂലെ ജോലി ഉപേക്ഷിച്ച് ചെന്നൈയിലെ ബിർള കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലിക്ക് കയറി. രവീന്ദ്രൻ മാസ്‌റ്റർ തന്നെയാണ് താമസം സൗകര്യം എല്ലാം ഒരുക്കിത്തന്നത്. അദ്ദേഹത്തിൻ്റെ ചെന്നൈയിലെ വീടിന് തൊട്ടു മുന്നിലുള്ള ഒരു വീട്. ജോലി പിടിച്ചുനിൽക്കാൻ വേണ്ടി മാത്രമായിരുന്നു. രവീന്ദ്രൻ മാസ്‌റ്ററുടെ സംഗീത സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ എഴുത്തച്‌ഛൻ എന്ന സിനിമയിൽ ഒരു ഗാനം ആലപിച്ചു. അക്കാലത്ത് പിന്നണി പാടിയ ഗാനങ്ങൾ ഒന്നും വലിയ ശ്രദ്ധ നേടിയില്ലെങ്കിലും ചെന്നൈയിൽ അറിയപ്പെടുന്ന ഒരു ട്രാക്ക് ഗായകൻ ആകാൻ സാധിച്ചു. ജോൺസൺ മാഷുമായും എസ്‌പി വെങ്കിടേഷുമായും നിരന്തരം സഹകരിക്കാൻ അവസരം ലഭിച്ചു. മണിച്ചിത്രത്താഴ് സിനിമയിലെ ഒരു മുറൈ വന്ത് പാർത്തായാ, ഭീഷ്മാചാര്യ എന്ന ചിത്രത്തിലെ ചന്ദനക്കാറ്റേ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ ട്രാക്ക് പാടിയത് ഞാനായിരുന്നു.

ഓഡിഷനുശേഷം തകര്‍ന്ന് ആ വീട്ടിലേക്ക്...
എൻ്റെ ഊഴം എത്തി വേദിയിലേക്ക് കയറുമ്പോൾ മുട്ടിടിക്കുകയായിരുന്നു. കിഷോർ കുമാറിൻ്റെ ദിൽ എസ കിസിനെ മേരാ ധോടാ എന്ന അതിപ്രശസ്‌ത ഗാനമാണ് ഞാൻ പാടിയത്. പാടി ഒപ്പിച്ചു എന്ന് പറയുന്നതാകും ശരി. വേദിയിലേക്ക് കയറുമ്പോഴേ എൻ്റെ സകല പ്രതീക്ഷകളും അസ്‌തമിച്ചിരുന്നു. പാടിക്കഴിഞ്ഞപ്പോൾ ജഡ്‌ജസ് എൻ്റെ മുഖത്ത് പോലും നോക്കിയില്ല. ഓഡിഷന് വന്നത് ഫ്ലൈറ്റിൽ ആണ് തിരികെ പോകേണ്ടത് തീവണ്ടിയിലും. ഒന്ന് രണ്ട് ദിവസം നഷ്‌ടബോധത്തോടെ തീവണ്ടിയിൽ ഇരിക്കണമല്ലോ എന്ന ചിന്ത എന്നെ വല്ലാതെ വിഷമപ്പെടുത്തി. മുംബൈയിൽ ഒരു ബന്ധുവിൻ്റെ വീട്ടിലായിരുന്നു താമസം. വൈകുന്നേരം ഏഴ് മണിയോടെ വിഷമത്തോടെ ഞാനാ വീട്ടിലേക്ക് കയറിച്ചെന്നു .
അപ്പോൾ അതാ ഒരു ഫോൺകോൾ. എത്രയും പെട്ടെന്ന് ഓഡിഷൻ വേദിയിൽ എത്തിച്ചേരുക എന്നുള്ളതായിരുന്നു സന്ദേശം. ഒരു ഓട്ടോറിക്ഷ പിടിച്ച് ഞാൻ ഓഡിഷൻ വേദിയിലെത്തി. അക്ഷരാർഥത്തിൽ അവർക്ക് ഒരു കണ്ടസ്‌റ്റൻ്റിനെ കൂടി വേണമായിരുന്നു. പമീല ചോപ്രയുടെ നിർദ്ദേശപ്രകാരമാണ് എന്നെ തിരിച്ചു വിളിച്ചത്. സഞ്ജീവ് കോഹ്ലി എന്നെ എഴുതി തള്ളിയതാണ്. ഒരിക്കൽക്കൂടി പാടാനുള്ള അവസരം ലഭിച്ചു. ഞാൻ സ്‌റ്റേജിലേക്ക് കയറി നിൽക്കുമ്പോൾ സഞ്ജീവ് കോഹ്ലി എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. 'നിങ്ങളുടെ കഴിവിൽ എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ല. പമീല മാഡം പറയുന്നു നിങ്ങളുടെ ശബ്‌ദത്തിന് എന്തോ ഒരു പ്രത്യേകതയുണ്ടെന്ന്. അതുകൊണ്ടാണ് തിരിച്ചുവിളിച്ചത്. ഞങ്ങൾക്ക് ഒരു മത്സരാർഥിയെ കൂടി ആവശ്യമുണ്ട്. ട്രൈ യുവർ ലക്ക്. '
ഒടുവില്‍ മെഗാ ഫൈനലിലേക്ക്
ഏകദേശം പത്ത് ദിവസം കൊണ്ട് മേരി ആവാസ് സുനോ എന്ന റിയാലിറ്റി ഷോയുടെ ഷൂട്ടിങ് പൂർണമായി കഴിഞ്ഞു. ഓരോ സെഗ്‌മെൻ്റിലും വിജയിച്ച് വിജയിച്ച് ഞാൻ മെഗാ ഫൈനൽ വരെ എത്തി. മെഗാ ഫൈനൽ ഒരു വർഷത്തിനുശേഷമാണ് ചിത്രീകരിക്കുക.
നാട്ടിലെത്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഷോ പ്രക്ഷേപണം ആരംഭിച്ചു. ഇതുവരെ കിട്ടാത്ത പേരും പ്രശസ്‌തിയും പതുക്കെ ലഭിച്ചു തുടങ്ങി. കേരളത്തിലെ മാധ്യമങ്ങൾ എൻ്റെ അഭിമുഖങ്ങൾ എടുത്തു. ആഴ്ചയിൽ ഒരു ദിവസമാണ് ആ ഷോ പ്രക്ഷേപണം ചെയ്യുക. ഇപ്പോഴത്തെ റിയാലിറ്റി ഷോ പോലെ അല്ല, വേദിയിൽ എത്തുക പാടുക പോവുക അത്രമാത്രം. പാടിക്കഴിഞ്ഞാൽ ജഡ്‌ജസ് നമ്മളോട് സംസാരിക്കുക യൊന്നുമില്ല. നമ്മൾ പാടുന്ന മുഴുവൻ പാട്ടുകളും അന്ന് പ്രക്ഷേപണം ചെയ്‌തിരുന്നില്ല. പാടുന്ന പാട്ടിൻ്റെ ഒന്നോ രണ്ടോ വരികൾ മാത്രമാണ് ഷോയിൽ ഉൾപ്പെടുത്തുക. അന്ന് കപൂറിൻ്റെ അവതരണ മികവിന് വലിയ ആരാധക വൃന്ദത്തെ സൃഷ്ടിക്കാനും സാധിച്ചു.
ഇപ്പോഴത്തെ റിയാലിറ്റി ഷോകളെല്ലാം കാപട്യം നിറഞ്ഞതാണെന്ന് പ്രദീപ് സോമസുന്ദരൻ പറയുന്നു. ഏതെങ്കിലും ഒരു മത്സരാർഥി തെറ്റായി പാടുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ. പാട്ട് ഇടയ്ക്ക് വച്ച് നിന്നു പോകുന്നത് നിങ്ങൾ കാണാറുണ്ടോ. എല്ലാം സ്ക്രിപ്റ്റഡ് ആണ്. പല റിയാലിറ്റി ഷോകളിലും മത്സരാർഥികൾ വേദിയിൽ ചുണ്ടനക്കുക മാത്രമാണ് ചെയ്യുക. ഗാനം പ്ലേബാക്കായി രംഗത്ത് നിറയും. ഇപ്പോഴത്തെ റിയാലിറ്റി ഷോ വെറും അഭിനയം. മേരി ആവാസ് സുനോ എന്ന ഇന്ത്യയിലെ ആദ്യത്തെ റിയാലിറ്റി ഷോ വിന്നർ പ്രദീപ് വ്യക്തമാക്കുന്നു.
പൂച്ചോ ന് കൈസേ പാടി വിജയകിരീടത്തിലേക്ക്
ലതാമങ്കേഷ്കർ, മന്നാടെ തുടങ്ങിയ പ്രമുഖർ ആയിരുന്നു മെഗാ ഫൈനലിൽ ജഡ്‌ജസ് ആയി എത്തിച്ചേർന്നത്. പൂച്ചോ ന് കൈസേ എന്ന ഗാനമാണ് ഞാൻ മെഗാ ഫൈനലിൽ പാടിയത്. ഇന്ത്യൻ സിനിമ ലോകത്തെ ഒട്ടുമിക്ക ഗായകനും സംഗീത സംവിധായകരും ആ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആരാണ് വിജയി എന്നറിയാനുള്ള ടെൻഷൻ ഉണ്ടാക്കുന്ന പരിപാടിയൊന്നും ഇല്ല . ഞാൻ വേദിയിൽ വന്ന് പാടി ഇറങ്ങിപ്പോയി. മെഗാ ഫൈനലിൽ ഉണ്ടായിരുന്നവർ പാടിക്കഴിഞ്ഞപ്പോൾ വിന്നറെ അവർ അനൗൺസ് ചെയ്തു. ലതാമങ്കേഷ്‌കർ ആയിരുന്നു എനിക്ക് ട്രോഫി സമ്മാനിച്ചത്. മികച്ച മെയിൽ സിങ്ങര്‍ ആയി എന്നെയും ഫീമെയിൽ സിങ്ങർ ആയി സുനീതി ചൗഹാനെയും തിരഞ്ഞെടുത്തു. ഉദിത് നാരായണൻ, ശങ്കർ മഹാദേവൻ തുടങ്ങിയവർ മെഗാ ഫൈനലിൽ പങ്കെടുത്തത് ഷോയെ ആകർഷകമാക്കി. പരിപാടിയിൽ വിജയിച്ചതുകൊണ്ട് തന്നെ യഷ് രാജ് ഫിലിംസിൻ്റെ അടുത്ത സിനിമയിൽ പാടാനുള്ള അവസരവും അവർ ഓഫർ ചെയ്തു. അങ്ങനെ ഒരു കരാർ അവർ ഒപ്പിട്ട് നൽകിയതായിരുന്നു. പക്ഷേ പിന്നീട് അവരുടെ ഭാഗത്തുനിന്നും ഒരു മികച്ച സമീപനം അല്ല ഉണ്ടായിരുന്നത്. നിരവധി തവണ അവസരത്തിനു വേണ്ടി ഞാൻ അവർക്ക് കത്ത് എഴുതി. പക്ഷേ നിരാശയായിരുന്നു ഫലം. ഉടൻ പരിഗണിക്കാം എന്ന് മറുപടി ലഭിക്കുമായിരുന്നെങ്കിലും രണ്ടുമൂന്നു വർഷങ്ങൾ കഴിഞ്ഞതോടെ ഞാൻ ആ ശ്രമം ഉപേക്ഷിച്ചു. ഇവർ ഇങ്ങനെ ഒരു അവസരം നൽകാമെന്ന് പറഞ്ഞതോടെ ഞാൻ മറ്റ് അവസരങ്ങൾക്ക് കാര്യമായി ശ്രമിച്ചിട്ടും ഉണ്ടായിരുന്നില്ല. മേരി ആവാസ് സുനോയിൽ വിജയിക്കുമ്പോൾ എനിക്ക് പ്രായം 28 വയസ്സാണ്. കല്യാണം കഴിഞ്ഞു കുട്ടിയുണ്ട്. ഒരു റിസ്‌കെടുത്ത് മുംബൈ തെരുവുകളിൽ അലയാൻ എനിക്ക് സാധിക്കുമായിരുന്നില്ല. ജോലിയുണ്ടായിരുന്നു. അതുകൊണ്ട് കേരളത്തിലേക്ക് തിരികെയെത്തി.
രക്ഷകനായി രവീന്ദ്രൻ മാസ്‌റ്റർ
തിരികെയെത്തി എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ രക്ഷകൻ ആയത് വീണ്ടും രവീന്ദ്രൻ മാസ്‌റ്റർ. മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ എന്ന സിനിമയിൽ ടൈറ്റിൽ സോങ് പാടാൻ ഒരു അവസരം ലഭിക്കുന്നു. ആ ഗാനം കേരളത്തിൽ അത്യാവശ്യം ശ്രദ്ധ നേടി. തുടർന്ന് കല്യാണ പിറ്റേന്ന് എന്ന ചിത്രത്തിൽ പുണ്യപുലർന്ന് എന്ന് തുടങ്ങുന്ന ഗാനം അദ്ദേഹം എന്നെ കൊണ്ട് പാടിച്ചു. വൈകാതെ ജോൺസൺ മാഷിൻ്റെ വിളിയെത്തി. മാനസമെന്ന ദിലീപ് ചിത്രത്തിൽ രണ്ടു ഗാനങ്ങൾ ആലപിച്ചു. മുത്തേ നിന്നെ തേടി എന്ന് തുടങ്ങുന്ന ഗാനം സൂപ്പർ ഹിറ്റ് ആയി മാറി. തുടർന്ന് ഏകദേശം ഒരു 25 ഓളം ഗാനങ്ങൾ പാടി. മിക്കതും സൂപ്പർഹിറ്റുകൾ. പക്ഷേ അവസരങ്ങൾ എന്തോ തുടർച്ചയായി ലഭിച്ചില്ല.
സംഗീതത്തിന് പഴയ മൂല്യം ഇപ്പോൾ ഇല്ല എന്നാണ് പ്രദീപ് സോമസുന്ദരൻ അഭിപ്രായപ്പെടുന്നത്. ഒരുകാലത്ത് പാട്ടു കേൾക്കാൻ നമ്മൾ പണം കൊടുത്ത് കാസറ്റുകൾ വാങ്ങിയിരുന്നു. ഇപ്പോൾ എല്ലാം സൗജന്യമായാണ് ലഭിക്കുന്നത്. എന്തെങ്കിലും ഒരു സംഗതി സൗജന്യമായി ലഭിക്കുകയാണെങ്കിൽ അതിൻ്റെ മൂല്യം സ്വാഭാവികമായി കുറയും. റിട്ടയർമെൻ്റ് ലൈഫിൽ സോഷ്യൽ മീഡിയയിലൂടെ പാട്ടുകൾ പാടുന്നത് ഒഴിവുസമയങ്ങൾ നിർജീവമാകാതിരിക്കാൻ ആണ്- പ്രദീപ് പ്രതികരിച്ചു.
Also Read: 'ഫിലിം ചേംബര്‍ ചതിച്ചു'; നടനെതിരെയുള്ള പരാതി പിന്‍വലിച്ച് വിന്‍സി അലോഷ്യസ്