വ്യത്യസ്തമായ ആശയങ്ങൾ സിനിമയിൽ ചർച്ച ചെയ്തതിലൂടെ ശ്രദ്ധയനായ സംവിധായകനാണ് ഒമർ ലുലു. ഒമർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചലച്ചിത്രം ബാഡ് ബോയ്സ് ഇപ്പോൾ ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. വിവാദങ്ങളും വിമർശനങ്ങളും ഒരു സംവിധായകൻ എന്നുള്ള നിലയിൽ തുടക്കകാലം മുതൽ തന്നെ ഒമർ ലുലുവിനെ പിന്തുടർന്നിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് കരിനിഴൽ വീഴുന്ന പുതിയ കാലത്ത് ഒമർ ലുലുവിന് പറയാൻ ഏറെ... ഇ ടിവി ഭാരതിനോട് സംസാരിക്കുന്നു
ഒടിടിയോട് താല്പര്യം അത്ര പോര
തിയേറ്റർ റിലീസ് കഴിഞ്ഞ് ഏകദേശം ഒരു വർഷത്തിനുശേഷമാണ് ഒമർ ലുലു സംവിധാനം ചെയ്ത ബാഡ് ബോയ്സ് എന്ന ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കുന്നത്. റഹ്‌മാൻ, വിപിൻ ജോർജ്, സെന്തിൽ രാജാമണി, ആൻസൺ പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മിക്കവാറും പ്രേക്ഷകർ ടെലഗ്രാമിലൂടെ ബാഡ് ബോയ്സ് ഡൗൺലോഡ് ചെയ്താണ് കാണുന്നതെന്ന് മനസ്സിലാക്കുന്നു. പതിനായിരക്കണക്കിന് ഡൗൺലോഡുകൾ സംഭവിച്ചു കഴിഞ്ഞതായാണ് വിവരം. ഏതു മീഡിയത്തിലൂടെ ആണെങ്കിലും എൻ്റെ സിനിമ പ്രേക്ഷകർ തേടിപ്പിടിച്ചു കാണുന്നു എന്നുള്ളത് നല്ലതു തന്നെ. പക്ഷേ ഇതൊരു ദൗർഭാഗ്യകരമായ വസ്തുതയാണ്. ടെലഗ്രാമിലൂടെ സിനിമ കാണുന്നവർ ഒടിടിയിലൂടെ കാണുകയാണെങ്കിൽ ഞങ്ങൾക്ക് വരുമാനം ലഭിക്കും. ദയവായി പൈറസി ഫയലുകൾ കാണാതിരിക്കാൻ ശ്രമിക്കുക. ഒമർ റിക്വസ്റ്റ് ചെയ്യുന്നു. ബാഡ് ബോയ്സ് എന്ന സിനിമ കലാമൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ പ്രേക്ഷകർ സമീപിക്കുന്നതിനോട് യോജിക്കുന്നില്ല. ലോജിക്ക് ഒന്നും നോക്കാതെ രണ്ടുമണിക്കൂർ അടിച്ചുപൊളിക്കാനുള്ള ഒരു രസമുള്ള സിനിമ. എല്ലാവരും ചിത്രം ഒടിടിയിലൂടെ കാണാൻ ശ്രമിക്കുമല്ലോ.

മാല പൊട്ടിച്ചോടുന്ന ലാലേട്ടൻ, സോഷ്യൽ മീഡിയ തരംഗം ബാദുഷ ഖാൻ, എംഡിഎംഎയ്ക്ക് അച്ചാർ ടച്ചിങ്സ്, അമ്മാവൻ കോളജ് വിദ്യാർഥി... ഒരു പാരലൽ വേൾഡിനെ അപ്പാടെ ബാഡ് ബോയ്സ് എന്ന ചിത്രത്തിൽ നിങ്ങൾക്ക് കാണാം. ഒരു സ്പൂഫ് രീതിയിലാണ് ഞങ്ങൾ ഈ ചിത്രം ഒരുക്കിയത്. മലയാളികൾക്ക് സ്പൂഫ് സിനിമ എന്താണെന്ന് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. തമിഴിലൊക്കെ ഇതുപോലുള്ള സിനിമകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമകൾക്ക് പ്രേക്ഷകർ ഉണ്ട്. വിമർശിച്ചാലും കളിയാക്കിയാലും മലയാളികൾ എൻ്റെ സിനിമ കാണുന്നു. ഞാൻ സംവിധാനം ചെയ്തതിൽ ഏറ്റവും വലിയ പരാജയ ചിത്രമായിരുന്നു ധമാക്ക. എന്നിട്ട് പോലും സിനിമയുടെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഒരു കോടിയിൽ അധികം പേർ കണ്ടിട്ടുണ്ട്. എൻ്റെ സിനിമകൾ കാണുകയും ചെയ്യും ഒരുവശത്തുകൂടി കുറ്റം പറയുകയും ചെയ്യും. എൻ്റെ സിനിമകളെ വിമർശിക്കുമ്പോൾ അവരെന്തോ ഇൻ്റലച്ച്വൽ ആയി എന്നാണ് വിചാരിക്കുന്നത്. പണ്ട് സിഐഡി മൂസ സിനിമയെ പ്രശംസിച്ച് അടൂർ ഗോപാലകൃഷ്ണൻ സംസാരിച്ചപ്പോൾ ഇവിടെത്തെ ബുദ്ധിജീവികൾ തകർന്നു പോയി. എല്ലാം ഒരു കപടതയാണ്. കപടതയ്ക്ക് ഒരു പരീക്ഷ നടത്തിയാൽ മലയാളിയാകും ഒന്നാമൻ.
അതു കേൾക്കാൻ നിൽക്കേണ്ട... മണ്ടന്മാരാണ് നിരൂപകരെല്ലാം
ഇവിടത്തെ നിരൂപകരുടെ അഭിപ്രായം കേട്ട് മലയാളി സിനിമയ്ക്ക് ടിക്കറ്റ് എടുക്കാൻ നിൽക്കരുത്. ഇവിടെത്തെ സിനിമ നിരൂപകരെല്ലാം മണ്ടന്മാരാണ്. ഉണ്ണി വ്ലോഗ്സ് എന്ന പ്രമുഖ സിനിമ നിരൂപകനെ എല്ലാവർക്കും അറിയാമായിരിക്കും. വർഷങ്ങൾക്കു ശേഷം സിനിമയിലെ ഏറ്റവും മോശം കാര്യമായിരുന്നു മേക്കപ്പ്. സിനിമയിൽ മേക്കപ്പ് മോശമായിരുന്നു എന്ന് ധ്യാൻ ശ്രീനിവാസൻ വരെ സമ്മതിച്ചിട്ടുണ്ട്. കൊച്ചു കുട്ടികൾ വരെ മേക്കപ്പിൻ്റെ പേരിൽ വർഷങ്ങൾക്കുശേഷം എന്ന സിനിമയെ ട്രോളി. ഈ പ്രമുഖ ബ്ലോഗർ എന്താണ് പറഞ്ഞത്? ലോക നിലവാരത്തിലുള്ള മേക്കപ്പ് എന്ന്. എവിടെ നോക്കിയാണ് ഇയാളൊക്കെ സിനിമ കാണുന്നത്?
അശ്വന്ത് എന്തുക്കൊണ്ട് എൻ്റെ സിനിമകളെ നിരൂപണം ചെയ്യുന്നില്ല?
നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവങ്ങളുടെ ചില നേർക്കാഴ്ചകൾ എല്ലാ സിനിമകൾക്കും പ്രചോദനമാകും. അശ്വന്ത് കോക് എന്ന നിരൂപകനെ എല്ലാവർക്കും അറിയാമായിരിക്കും. അയാൾ എൻ്റെ സിനിമകളെ റിവ്യൂ ചെയ്യാറില്ല. കാരണം അദ്ദേഹം എൻ്റെ സുഹൃത്താണ്. അയാൾ എങ്ങാനും എൻ്റെ സിനിമയ്ക്ക് നല്ലത് പറഞ്ഞാൽ മനഃപൂർവ്വം പറയുന്നതാണെന്നേ നാട്ടുകാർ കരുതുകയുള്ളൂ. ഇനി സിനിമയെ മോശം പറയുകയാണെങ്കിൽ എനിക്ക് വിഷമമാകും. അതുകൊണ്ടാണ് അശ്വന്ത് എൻ്റെ സിനിമകളെ റിവ്യൂ ചെയ്യാത്തത്.
ജോജു എന്തിനാണ് നിരൂപകനോട് ദേഷ്യപ്പെട്ടത്?
ജോജു എന്ന നടൻ പണി എന്ന സിനിമയിലൂടെ സംവിധായകനായി. അയാൾ ഒരു അഭിനേതാവായിരുന്നപ്പോൾ ഏതെങ്കിലും ഒരു സിനിമാനിരൂപകനെ വിളിച്ച് ദേഷ്യപ്പെടുന്നത് നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ? അയാൾ ഒരു സംവിധായകൻ ആയപ്പോൾ ഒരു നിരൂപകനെ വിളിച്ച് ദേഷ്യപ്പെട്ടു. എന്താണ് കാരണം. ഒരു സംവിധായകൻ്റെ വേദന....
പിടിച്ചുകെട്ടേണ്ടത് യുട്യൂബ് തന്നെയാണ്
ഇവിടെ നൂറുകോടിക്കും 200 കോടിക്കും അല്ല സിനിമകൾ ചെയ്യുന്നത്. പ്രതീക്ഷിക്കുന്ന ബജറ്റ് കിട്ടുന്നില്ല, വിചാരിച്ച ആക്ടറെ ലഭിക്കുന്നില്ല അങ്ങനെ നിരവധി പ്രശ്നങ്ങളാണ് സംവിധായകർക്ക്. ഞങ്ങളെക്കൊണ്ട് പറ്റുന്ന രീതിയിൽ ലഭിച്ച സാഹചര്യങ്ങളിൽ ഒരു സിനിമ ചെയ്തു പുറത്തിറക്കിയാൽ ചുമ്മാ ഓരോരുത്തർ വന്ന് നെഗറ്റീവ് റിവ്യൂ പടച്ചുവിടുകയാണ്. സിനിമയെ നശിപ്പിക്കണമെന്ന് ഒറ്റ ഉദ്ദേശത്തോടുകൂടി തന്നെയാണ് ഈ പ്രവൃത്തി. സദുദ്ദേശപരമായ യാതൊരു ചിന്തയും ഇവർക്കില്ല. സിനിമ നിരൂപണ വീഡിയോകൾക്ക് നാളെ മുതൽ യൂട്യൂബ് മോണിറ്റൈസേഷൻ നൽകുന്നതല്ല എന്ന് തീരുമാനിച്ചാൽ ഇവിടെ എത്ര സിനിമ നിരൂപകർ ഉണ്ടാകുമെന്ന് നോക്കാമല്ലോ. ഒന്നര രണ്ടുകൊല്ലം പ്രയത്നിച്ചാണ് ഇവിടെ ഒരു സിനിമ സംഭവിക്കുന്നത്. ബജറ്റ് പ്രതിസന്ധിയാകുമ്പോൾ എന്നെപ്പോലുള്ള സംവിധായകർ സ്വന്തം ശമ്പളത്തിൽ നിന്ന് നിർമ്മാണ ചിലവ് വഹിച്ചിട്ടുണ്ട്.
വ്യത്യസ്തതയ്ക്ക് വേണ്ടി ഒരു എക്സ്ട്രാ പുച്ഛം, കുറച്ചു മസാല
നല്ലതോ ചീത്തയോ ഒരു സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുമ്പോൾ 100 രൂപ ടിക്കറ്റ് എടുത്തു എന്നതിൻ്റെ അടിസ്ഥാനത്തിൽ കാമറയ്ക്ക് മുന്നിൽ കയറി നിന്ന് എന്ത് തോന്നിയവാസവും വിളിച്ചു പറയാം എന്നാണോ? സിനിമയെ കടിച്ചു കീറുക മാത്രമല്ല ഈ പ്രവൃത്തിയിലൂടെ അവർ വരുമാനം ഉണ്ടാക്കുന്നുണ്ട്. റിവ്യൂ പറയുന്നതിലെ വ്യത്യസ്തതയ്ക്ക് വേണ്ടി ഒരു എക്സ്ട്രാ പുച്ഛം, കുറച്ചു മസാല എല്ലാം ഉണ്ടാകും. മോണിറ്റൈസേഷൻ ഓണാക്കി വച്ചുകൊണ്ടുള്ള സിനിമ നിരൂപണം ഇവിടെ ചെയ്യിപ്പിക്കരുത്. സിനിമ നിരൂപകർ ഇവിടെ വലിയ മാഫിയായിട്ട് മാറാൻ അധികകാലം വേണ്ട. ഇപ്പോൾതന്നെ അവരൊരു മാഫിയയാണ്. അശ്വന്ത് കോക്ക് എന്റെ സിനിമകളെ നിരൂപണം ചെയ്യില്ല എന്നു പറയുന്നതുപോലെ ഇവിടെ പലനിരൂപകരും വ്യക്തികത താൽപര്യങ്ങൾക്കനുസരിച്ച് കൂടി റിവ്യൂ പറയുന്നുണ്ട്.
മിസ്റ്റർ ലെൻസ് മാൻ, താങ്കളെൻ്റെ സിനിമ കാണണ്ടന്നേ...
ലെൻസ് മാൻ എന്നൊരു സിനിമ നിരൂപകൻ എൻ്റെ ആദ്യചിത്രമായ ഹാപ്പി വെഡിങ് മുതൽ നെഗറ്റീവ് റിവ്യൂ പറയുന്ന ആളാണ്. എൻ്റെ എല്ലാ ചിത്രങ്ങൾക്കും അയാൾ നെഗറ്റീവ് റിവ്യൂ ആണ് നൽകിയിരിക്കുന്നത്. എൻ്റെ ഒരു പടവും പുള്ളിക്ക് ഇഷ്ടമില്ലത്രെ. അയാൾക്ക് എൻ്റെ സിനിമകൾ ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാണ് വന്ന് കാണുന്നത്? എൻ്റെ സിനിമകളെ മോശം പറഞ്ഞ് അയാൾ വരുമാനം ഉണ്ടാക്കുകയാണ്. ഇയാൾ ഒമർ ലുലുവിൻ്റെ സിനിമകൾ കാണണ്ടന്നേ ..
നമ്മുടെ ഇത്തരം ചോദ്യങ്ങൾക്ക് സിനിമാക്കാർ പറയുന്ന ഒരു സ്ഥിരം മറുപടിയുണ്ട്. നമ്മൾ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ട് ഭക്ഷണം മോശമാണെങ്കിൽ അതു പറയേണ്ട എന്ന്? ഇവരോട് ചോദിക്കാനുള്ളത് ഒരിക്കൽ കയറി കഴിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ ഹോട്ടലിൽ പിന്നെയും പിന്നെയും എന്തിനാണ് കയറുന്നത്?
ഒമർ ലുലു എന്ന സംവിധായകനെ സ്വയം വിലയിരുത്തിയാൽ
മലയാള സിനിമയിലെ ഒരു എസ്റ്റാബ്ലിഷ് സംവിധായകനായി ഞാൻ മാറിയിട്ടില്ല. എൻ്റെ സിനിമകൾ പരാജയപ്പെട്ടിട്ടുണ്ട് അതുപോലെ വിജയിച്ചിട്ടുണ്ട്. ഒരു സൂപ്പർതാര സിനിമയും ഞാൻ ചെയ്തിട്ടില്ല. ഒരു ബിഗ് ബജറ്റ് സിനിമയും ഞാൻ ചെയ്തിട്ടില്ല. പക്ഷേ എൻ്റെ സിനിമകൾ പ്രേക്ഷകരിലേക്ക് കുറച്ച് അധികം റീച്ച് ആയിട്ടുണ്ട്. ഒരു സംവിധായകൻ എന്നുള്ള നിലയിൽ ഞാൻ ആഗ്രഹിച്ച തലത്തിലേക്ക് എത്താൻ എനിക്ക് ഇനിയും സാധിച്ചിട്ടില്ല.
സിനിമകളിലെ പ്രയോഗങ്ങൾ വിമർശിക്കപ്പെടുമ്പോൾ...
എല്ലാവരും പറയുന്ന അഭിപ്രായങ്ങൾ ഒരേ രീതിയിൽ അല്ല ജനങ്ങൾ സ്വീകരിക്കുക. ചിലർ എന്ത് തോന്നിയവാസം പറഞ്ഞാലും അതൊക്കെ ജനങ്ങൾ അംഗീകരിച്ചു കൊടുക്കും. ചിലർക്ക് അങ്ങനെയൊരു സ്വാതന്ത്ര്യം ലഭിക്കണമെന്നില്ല. മയക്കുമരുന്ന് ഉപയോഗം കാണിച്ചു എന്നതിൻ്റെ അടിസ്ഥാനത്തിൽ ഞാൻ സംവിധാനം ചെയ്ത 'നല്ല സമയം' എന്ന സിനിമയ്‌ക്കെതിരെ എക്സൈസ് കേസ് ഉണ്ടായി. സിനിമയുടെ പ്രദർശനം തടയപ്പെട്ടു. പക്ഷേ പിന്നീടുള്ള കോടതിവിധി എനിക്ക് അനുകൂലമായിട്ടായിരുന്നു.
ആഷിക് അബു ചെയ്‌താൽ പ്രശ്‌നമില്ല, ഞാനാണെങ്കിൽ വിമർശനം
ഞാൻ ചോദിക്കട്ടെ ആഷിക് അബു അടുത്തിടെ സംവിധാനം ചെയ്ത റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത് കാണിക്കുന്നുണ്ട്. ഒരു വാണിങ് ക്രെഡിറ്റും ഈ സീനുകൾക്ക് താഴെ പ്രദർശിപ്പിച്ചിട്ടുമില്ല. ഇതുപോലുള്ള സിനിമകൾക്ക് നേരെ ആരെങ്കിലും വിമർശനം ഉന്നയിച്ചിട്ടുള്ളതായി എനിക്കറിയില്ല. എൻ്റെ സിനിമയിൽ എന്ത് പറഞ്ഞാലും കാണിച്ചാലും അതൊക്കെ വിമർശനം. ഇവിടെ ഉള്ളവർക്ക് ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയ ചിന്താഗതിയോട് യോജിച്ചു പോകുന്നവർക്ക് എന്തും പറയാം എന്തും ചെയ്യാം.
വിവാദങ്ങൾ
ബാഡ് ബോയ്സ് എന്ന സിനിമയുടെ തുടക്കത്തിൽ ആഷിക് ബനായ സോങ്ങിൻ്റെ ട്യൂണിൽ ഒരു ക്രിസ്ത്യൻ ഭക്തിഗാനം പാരഡി പോലെ പാടുന്നുണ്ട്. ഇപ്പോഴത്തെ സാമൂഹിക അന്തരീക്ഷത്തിൽ അതൊരു വിവാദമാകാതെ പോയത് ഭാഗ്യം. മാണിക്യ മലരായ പൂവി എന്ന ഗാനം എല്ലാവർക്കും ഓർമ്മയുണ്ടാകുമല്ലോ. ഇൻ്റർനെറ്റ് സെൻസേഷൻ ആയിരുന്നു. ഇന്ത്യ ഒട്ടാകെ ജനങ്ങൾ ആ ഗാനം ഏറ്റെടുത്തു. പക്ഷേ ആ ഗാനത്തിനെതിരെ ഹൈദരാബാദ് പൊലീസ് എനിക്ക് എതിരെ കേസെടുത്തിരുന്നു. അവിടെ വലിയ സമരങ്ങൾ നടന്നു. അതിൻ്റെ കാരണമാണ് രസം. അതൊരു മുസ്‌ലിം പശ്ചാത്തലത്തിലുള്ള ഗാനമാണല്ലോ. ആ ഗാനത്തിൽ പ്രവാചകൻ്റെ പേര് പറയുന്ന സമയത്ത് പാട്ടില്‍ അഭിനയിക്കുന്ന പെൺകുട്ടിയുടെ കഥാപാത്രം കണ്ണടച്ചു. ഇതൊരു കാരണമാക്കിയാണ് ഹൈദരാബാദ് പൊലീസിൽ പരാതി ലഭിച്ചത്. പിന്നെ എനിക്ക് തോന്നുന്നത് വിവാദങ്ങളൊക്കെ സിനിമയുടെ റീച്ചിനെ അടിസ്ഥാനപ്പെടുത്തി കൂടിയാണ്. തിയേറ്ററിൽ അധികം ആളു കറാത്ത ഒരു സിനിമയിൽ എന്തുപറഞ്ഞാലും കാണിച്ചാലും ഇവിടെ ഒരു പ്രശ്നവുമില്ല. ബാഡ് ബോയ്സ് അധികം ആൾക്കാർ തീയേറ്ററിൽ കണ്ടിട്ടില്ല. അതുകൊണ്ട് അതിലെ പാരഡി ഗാനം ഒരു വിവാദം ആയതുമില്ല. വിവാദമാക്കരുതേ...
സിനിമ കാരണം ശത്രുക്കൾ ഉണ്ടായിട്ടുണ്ടോ?
സിനിമ തനിക്ക് ശത്രുക്കളെ സമ്മാനിച്ചിട്ടുണ്ടെന്നാണ് ഒമർ ലുലു പറയുന്നത്. പ്രിയ വാര്യരെ കുറിച്ചുള്ള ചോദ്യത്തിന് അഭിനേത്രിയുടെ പേര് പറയാതെയാണ് ഒമർ മറുപടി പറഞ്ഞത്. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ്, ഒരു ഡയലോഗ് പോലും പറയാത്ത നടി ഇൻ്റർനാഷണൽ ഇൻ്റർനെറ്റ് സെൻസേഷൻ ആകുന്നു. അജിത്തിൻ്റെ പുതിയ പടത്തിലൂടെ അവർ വീണ്ടും ഇൻ്റർനെറ്റിൽ സജീവ ചർച്ചാവിഷയമാണ്. അതവരുടെ ഭാഗ്യം. സിനിമയിൽ ചില കാര്യങ്ങൾ പ്രതീക്ഷിക്കാതെ സംഭവിക്കും.
വലിയ ഉയർച്ചകൾ വരുമ്പോൾ അവർക്കൊക്കെ ചുറ്റും നിരവധി ഉപദേശകർ ഉണ്ടാകും. അങ്ങനെ ചെയ്യണം ഇനി ഇതുവഴി നടക്കണം എന്നൊക്കെ പറയാൻ നൂറുകണക്കിന് ആൾക്കാർ. ഞാനിത്തരക്കാരെ അടുപ്പിക്കാറില്ല. എൻ്റെ ഒരു സുഹൃത്ത് എത്ര വലിയ ആളായാലും ഞാൻ അയാളോട് പഴയ രീതിയിൽ മാത്രമേ പെരുമാറുകയുള്ളൂ. അയാളുടെ നിലവിലെ സാഹചര്യത്തിന് അനുസരിച്ച് സൗഹൃദത്തിൽ ഏറ്റക്കുറച്ചിൽ കൊണ്ടുവരാൻ എനിക്ക് അറിയില്ല.
എൻ്റെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി ആയാലും അവൻ എൻ്റെ പഴയ സുഹൃത്ത് തന്നെയാണ്. മേൽപ്പറഞ്ഞ ഇൻ്റർനെറ്റ് സെൻസേഷൻ വ്യക്തിത്വങ്ങൾ ആദ്യം എന്റെ അടുത്ത് വന്നപ്പോൾ എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് പിന്നീടും ഞാൻ അവരോട് പെരുമാറിയിട്ടുള്ളത്. അവർ പെട്ടെന്ന് ഉയർന്നപ്പോൾ എന്റെ ആറ്റിറ്റ്യൂഡ് അവർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. അതൊരു പ്രശ്നമായി ഞാൻ കണക്കാക്കുന്നുമില്ല. അങ്ങനെയൊക്കെ ചില ശത്രുക്കളെ സിനിമയിൽ ഉണ്ടാക്കിയിട്ടുണ്ട്.ഒമർ പറഞ്ഞു