പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന സിനിമയായ 'മദർ മേരി' ചിത്രം മേയ് രണ്ടിന് പ്രദർശനത്തിനെത്തുന്നു. എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വിജയ് ബാബുവാണ് പ്രധാന വേഷത്തിൽ. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. കുമ്പളങ്ങി നൈറ്റ്സ്, മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ലാലി പി എം ആണ് മദർ മേരി എന്ന ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫർഹാദ്, അത്തിക്ക് റഹ്മാൻ എന്നിവർ സംയുക്തമായി മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ആണ് സിനിമയുടെ നിർമാണം.
ഓർമക്കുറവും വാർധക്യസഹജമായ അസുഖങ്ങളും വേട്ടയാടുന്ന അമ്മയുടെ സംരക്ഷണത്തിനായി മകൻ എത്തിച്ചേരുന്നു. ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന അമ്മയ്ക്ക് മകൻ്റെ സാന്നിധ്യം വലിയൊരു ആശ്വാസമായി. മകൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ വിജയ് ബാബുവാണ്. ജെയിംസ് എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. അമേരിക്കയിലെ ഒരു കമ്പനിയിൽ വലിയ ഉദ്യോഗസ്ഥനായ ജെയിംസിൻ്റെ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചു പോയിരുന്നു. ജീവിതത്തിൽ താനും ഒറ്റപ്പെട്ടു എന്ന് മനസ്സിലാക്കിയതോടെ ജെയിംസ് അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ നാട്ടിലേക്ക് വരികയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം തുടർന്ന് സിനിമയിൽ അതിമനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു. പിന്നീടാണ് കഥയിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. ജെയിംസിൻ്റെ ജീവിതത്തിൽ സ്വന്തം അമ്മതന്നെ ശത്രുവായി മാറുന്നു. ഈ സാഹചര്യങ്ങളെ ജെയിംസ് എങ്ങനെ മറികടക്കുന്നു എന്നതാണ് മദർ മേരി എന്ന സിനിമ ചർച്ച ചെയ്യുന്ന കാതലായ വിഷയം.



Read Also: ഹിറ്റടിക്കുമോ 'ഹിറ്റ് 3', ആദ്യദിനം ബോക്‌സ് ഓഫിസ് തൂക്കാന്‍ നാനി; വരുന്നത് വമ്പന്‍ വയലന്‍സ് ചിത്രം