മധുപാൽ മലയാള സിനിമയിലേക്ക് കടന്നു വരുന്ന സമയത്ത് കേരളത്തിലെ ഒരു പ്രശസ്‌ത സിനിമാ മാഗസിൻ അദ്ദേഹത്തെക്കുറിച്ച് എഴുതിയ ലേഖനത്തിന്‍റെ തലക്കെട്ട് ഇപ്രകാരമായിരുന്നു. മലയാള സിനിമയ്ക്ക് ഒരു സുന്ദര വില്ലൻ കൂടി… 'കാശ്‌മീരം', 'മാന്ത്രികം', പോലുള്ള ആക്ഷൻ സിനിമകളിലെ ടൈപ്പ് കാസ്റ്റ് വേഷങ്ങളിൽ നിന്നും ഏതു വേഷവും കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു കലാകാരൻ എന്ന ലേബൽ മധുപാലിന് പതിച്ചുകിട്ടുന്നത് രാജീവ് അഞ്ചൽ സംവിധാനം ചെയ്‌ത 'ഗുരു' എന്ന ചിത്രത്തിലൂടെയായിരുന്നു. സജീവമായി അഭിനയരംഗത്ത് തുടരുന്ന സമയത്താണ് അദ്ദേഹം സംവിധാന മേഖലയിലേക്കും കടന്നുവരുന്നത്. നക്‌സല്‍ വർഗീസിന്‍റെ കഥ പറഞ്ഞ 'തലപ്പാവ്' ദേശീയതലത്തിൽ ശ്രദ്ധ നേടി. തെക്കൻ തിരുവിതാംകൂറിന്‍റെ കഥ പറഞ്ഞ 'ഒഴിമുറി' മലയാളത്തിലെ ഏറ്റവും മൂല്യമുള്ള സംവിധായകനാക്കി മധുപാലിനെ മാറ്റി. തന്‍റെ സിനിമ വിശേഷങ്ങളെ കുറിച്ച് മധുപാല്‍ ഇ ടിവി ഭാരതുമായി പങ്കുവയ്ക്കുന്നു.
ഒഴിമുറി സംഭവിച്ചതിന് പിന്നില്‍
ഭാവനയും ആസിഫ് അലിയും ഒഴിമുറി എന്ന സിനിമയില്‍ (ETV Bharat) "ഒഴിമുറി എന്ന സിനിമ സംഭവിക്കാൻ കാരണം നടൻ ശ്രീനിവാസൻ ആയിരുന്നു. ഒരു അച്ഛൻ മകൻ ആത്മബന്ധത്തെക്കുറിച്ച് ശ്രീനിയേട്ടൻ പറഞ്ഞ ഒരു വരി കഥയിൽ നിന്നുമാണ് 'ഒഴിമുറി'യുടെ ആശയം എന്നിലേക്ക് എത്തുന്നത്. ശ്രീനിവാസനുമായി സഹകരിച്ച് ആ സിനിമ ചെയ്യണം എന്നായിരുന്നു എന്‍റെ ആഗ്രഹം. എഴുതിയ വൺലൈനുമായി ശ്രീനിയേട്ടന്‍റെ അടുത്തേക്ക് പോയപ്പോൾ അദ്ദേഹത്തിന് ആശയം കണക്‌ട് ആയില്ല. ശ്രീനിയേട്ടൻ സിനിമ നിരാകരിച്ചെങ്കിലും എനിക്ക് 'ഒഴിമുറി' എന്ന ആശയത്തോട് ഉണ്ടായിരുന്ന ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല. കാരണം അതൊരു വ്യത്യസ്‌ത ആശയം ആയിരുന്നു. തെക്കൻ തിരുവിതാംകൂറിന്‍റെ കഥ പറയുന്ന ഒരു മലയാള ചിത്രം ഇതുവരെ സംഭവിച്ചിട്ടില്ല. വടക്കൻ മലബാറിന്‍റെ പ്രത്യേകതയാണ് തന്‍റേടമുള്ള സ്ത്രീകൾ. അതേ സ്വഭാവഗുണങ്ങളുള്ള സ്ത്രീകളെ നമുക്ക് തെക്കൻ തിരുവിതാംകൂർ ഭാഗത്തും കാണാൻ സാധിക്കും. കന്യാകുമാരി ജില്ലയിൽ ഏകദേശം രണ്ടു വർഷത്തോളം താമസിച്ചാണ് 'ഒഴിമുറി'യുടെ തിരക്കഥ പൂർത്തിയാക്കുന്നത്.'ഒഴിമുറി'യിൽ ലാൽ ചെയ്‌തിരിക്കുന്ന കഥാപാത്രം എന്‍റെ അമ്മമ്മയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണ്. ലാലിനെ കാളി പിള്ള എന്ന കഥാപാത്രമായി കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചതിന് പിന്നിൽ ഒരു കഥയുണ്ട്. കൊച്ചി ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളാണ് ലാൽ അതുവരെയും മലയാളത്തിൽ ചെയ്‌തിട്ടുള്ളത്. അങ്ങനെ ഒരാളെ കൊണ്ട് തെക്കൻ തിരുവിതാംകൂറിന്‍റെ ഭാഷ സംസാരിക്കുക എന്നത് കൗതുകം ഉണ്ടാക്കുന്ന കാര്യമാണ്. തലപ്പാവ് എന്ന സിനിമ ചെയ്യുമ്പോഴും പ്രധാന വേഷത്തിൽ പൃഥ്വിരാജിനൊപ്പം ലാൽ എത്തിയിരുന്നു. ഒഴിമുറി എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് അദ്ദേഹം പറഞ്ഞ ഒരു വാക്ക് ഇപ്പോഴും എന്‍റെ മനസ്സിൽ ഉണ്ട്. ഞാനൊരു വെള്ള കടലാസ് ആണ് നിനക്ക് എന്തുവേണമെങ്കിലും അതിനുള്ളിൽ എഴുതിച്ചേർക്കാം. ഞാൻ ചെയ്‌ത രണ്ട് സിനിമകളിലും ലാൽ ചേട്ടനെ പ്രധാന വേഷത്തിൽ പരിഗണിച്ചത് ആ ഒരു കാരണം കൊണ്ടാണ്", മധുപാല്‍ ഒഴിമുറിയെ കുറിച്ചു പറഞ്ഞു.
ആദ്യ സിനിമയായത് തലപ്പാവ്
തലപ്പാവ് എന്ന ചിത്രത്തില്‍ ലാല്‍ (ETV Bharat) "ഒരു സംവിധായകനായി ആദ്യം ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുമ്പോൾ കുറച്ചുകൂടി ബിസിനസ് സാധ്യതയുള്ള ഒരു കൊമേഴ്സ്യൽ സിനിമ ചെയ്‌തു കൂടെ എന്ന് എല്ലാവരും ചോദിച്ചിട്ടുണ്ട്. പക്ഷേ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ഒരാളുടെ കഥ പറയാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. പണ്ടത്തെ രാഷ്ട്രീയ കേരളത്തിൽ സാധാരണക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടി ജീവൻ ത്യജിച്ച ഒരുപാട് ചെറുപ്പക്കാർ ഉണ്ടെന്ന് ഇപ്പോഴത്തെ തലമുറയ്ക്ക് ബോധ്യപ്പെടുത്തണം. അതിനുവേണ്ടിയാണ് നക്‌സല്‍ വർഗീസിന്‍റെ ജീവിതം സിനിമയാക്കാൻ തീരുമാനിച്ചത്. മലയാളത്തിൽ ആദ്യമായി നോൺലീനിയർ രീതിയിൽ കഥ പറഞ്ഞു സിനിമ കൂടിയായിരുന്നു തലപ്പാവ്", മധുപാല്‍ പറഞ്ഞു.
"ഭരത് ഗോപി, രാജീവ് അഞ്ചൽ, ഭരതൻ എന്നീ പ്രശസ്‌ത സംവിധായകർക്കൊപ്പം മധുപാൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. വിഖ്യാത സംവിധായകൻ ഭരതൻ ഒരിക്കൽ എന്നോട് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു, 'സഹ സംവിധായകൻ ആകാനുള്ള ആഗ്രഹത്തെ നിരുത്സാഹപ്പെടുത്തുന്നില്ല. പക്ഷേ ഒരുപാട് സംവിധായകരുടെ ചീത്ത കേൾക്കാനുള്ള ഒരു ജോലിയാണ് സഹ സംവിധാനം. നിനക്ക് നന്നായി എഴുതാനുള്ള കഴിവുണ്ട്. നിന്‍റെ ആശയങ്ങൾക്ക് ഞങ്ങളെപ്പോലുള്ളവരുടെ മനസ്സിനെ സ്പർശിക്കാനുള്ള ശക്തിയുണ്ട്. നിന്‍റെ ഉള്ളിൽ ഒരു സംവിധായകൻ ഉണ്ട്. നിനക്ക് എപ്പോ വേണമെങ്കിലും ഒരു സംവിധായകൻ ആകാം. പക്ഷേ നീ ഇപ്പോൾ ഒരു അഭിനേതാവ് ആക്കുക'. സത്യത്തിൽ ഭരതൻ സാറാണ് എന്‍റെ അഭിനയ ജീവിതത്തിലേക്കുള്ള വഴികാട്ടി. പിന്നീട് എന്‍റെ ഗുരുനാഥൻ കൂടിയായ രാജീവ് അഞ്ചലിന്‍റെ രണ്ടാമത്തെ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കാനുള്ള ഭാഗ്യം ഉണ്ടായി. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും 'കാശ്‌മീര'ത്തിലെ വേഷത്തെ പറ്റി ഇപ്പോഴും ആളുകൾ എന്നെ കാണുമ്പോൾ സംസാരിക്കാറുണ്ട്. പക്ഷേ ഒരു സംവിധായകൻ ആകാനുള്ള ഇന്ധനം എന്‍റെ ഉള്ളില്‍ നിറച്ചത് ഭരത് ഗോപിയാണ്", മധുപാൽ വ്യക്തമാക്കി.
ഗുരു എന്ന സിനിമയില്‍ മോഹന്‍ലാലിനോടൊപ്പം മധുപാല്‍ (ETV Bharat) "മലയാളത്തിൽ നിന്നുള്ള ആദ്യ ഓസ്‌കാര്‍ നോമിനേഷൻ സിനിമയാണ് 'ഗുരു'. 'ഗുരു' എന്ന സിനിമ സംഭവിക്കാൻ ഉണ്ടായ സാഹചര്യം തിരുവനന്തപുരത്തെ മെർലാൻഡ് സ്റ്റുഡിയോയിൽ വച്ച് എന്നെയും നടി കാവേരിയെയും ഒരുമിപ്പിച്ച് ഒരു ഫോട്ടോ ഷൂട്ട് രാജീവ് അഞ്ചൽ ചെയ്‌തു. 'ഗുരു' എന്ന സിനിമയിലെ വേഷവിധാനങ്ങളൊക്കെ ധരിപ്പിച്ചായിരുന്നു ഫോട്ടോഷൂട്ട്. ആ ഫോട്ടോഷൂട്ട് വിജയകരമായി നടന്നതുകൊണ്ടാണ് 'ഗുരു' എന്ന സിനിമ സംഭവിക്കുന്നത്. ആ ഫോട്ടോ ഷൂട്ടിന് ശേഷമാണ് 'ഗുരു' എന്ന സിനിമയുടെ തിരക്കഥ പോലും എഴുതി തുടങ്ങുന്നത്", മധുപാല്‍ പറഞ്ഞു.
മധുപാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണ വീഡിയോ
Also Read:ആശയം കൊണ്ടും ദൃശ്യ മികവുകൊണ്ടും ഞെട്ടിച്ച മലയാളത്തിലെ പത്ത് പരീക്ഷണ ചിത്രങ്ങള്‍