തഗ് ലൈഫ് എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ വളരെയധികം ടെൻഷനോടെയും ഭയത്തോടെയും ആണ് എത്തിച്ചേർന്നതെന്ന് നടൻ ജോജു ജോർജ്. സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ചെന്നൈയിൽ സംഘടിപ്പിച്ച പ്രസ് മീറ്റിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. 36 വർഷത്തിനുശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് തഗ് ലൈഫ്. ചിലമ്പരശൻ, തൃഷ, ജോജു ജോർജ്, അശോക് സെൽവൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ജൂൺ അഞ്ചിന് ലോകവ്യാപകമായി റിലീസ് ചെയ്യും.
ഞാനൊരു സിനിമ വിദ്യാർഥി: ജോജു
ഒരുപാട് സിനിമകൾ ഇപ്പോൾ ചെയ്തെങ്കിലും താനൊരു സിനിമ വിദ്യാർഥി മാത്രമാണെന്നും ജോജു പറഞ്ഞു. മലയാള സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചാണ് എന്റെ തുടക്കം. കമൽഹാസനും മണിരത്നവും ഗുരുസ്ഥാനീയരാണ്. അവരോടൊപ്പം ഒരു സിനിമയിലെങ്കിലും സഹകരിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. ആ ആഗ്രഹത്തെ വേണമെങ്കില്‍ അത്യാഗ്രഹം എന്നും വിശേഷിപ്പിക്കാം.
സംവിധായകന്‍ എന്ന നിലയില്‍ മണി രത്നം സാറിന്റെ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. എന്നെപ്പോലൊരു നടനെ തികഞ്ഞ ആത്മവിശ്വാസത്തോടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹം ക്ഷണിക്കുമ്പോൾ ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. പരമാവധി മികച്ച രീതിയിൽ ലഭിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് നന്നായോ ചീത്തയായോ എന്ന് മണി സാറാണ് പറയേണ്ടത്.
സെറ്റിലെത്തിയ നിമിഷം മുതൽ മനസ് നിറയെ ഭയമായിരുന്നു. കമൽ സാറും മണി സാറും ചെറുപ്പം മുതൽ താന്‍ ആരാധിച്ചുപോരുന്ന ലെജന്റുകളാണ്. അവരുടെ മുന്നിൽ നിൽക്കുമ്പോൾ ഭയം സ്വാഭാവികമാണ്. രണ്ടുപേരും ഒരുമിച്ച് സെറ്റിൽ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. അല്‍പമെങ്കിലും സമാധാനത്തോടെ അഭിനയിച്ചത് ചിമ്പുവിനോടൊപ്പം ഉള്ള സീനുകൾ ആയിരുന്നു. അതിന് കാരണം ചിമ്പുവും എന്നെ പോലെ ഭയപ്പെട്ടാണ് സെറ്റിൽ നിന്നത്. രണ്ടുപേരുടെ ഭയം കൂടി ചേർന്നപ്പോൾ അതൊരു സമാധാനമായി.
ഞാൻ നല്ലതുപോലെ അഭിനയിക്കുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിലേക്ക് ക്ഷണിച്ചത്. അതുകൊണ്ടുതന്നെ ആദ്യദിനം സെറ്റിൽ എത്തിയപ്പോൾ പരമാവധി തവണ റിഹേഴ്സൽ ചെയ്ത് ഡയലോഗുകൾ മനപ്പാഠമാക്കി. സീനുകള്‍ ഹൃദ്യസ്ഥമായതോടെ നല്ല ആത്മവിശ്വാസത്തിലായിരുന്നു. ഒന്ന് രണ്ട് ഷോട്ടുകൾ ഗംഭീരമായി അഭിനയിക്കുകയും ചെയ്തു. അപ്പോഴാണ് പിന്നിൽ നിന്നും ഗാംഭീര്യമുള്ള ഒരു ശബ്ദം കേൾക്കുന്നത്. കമൽ സാറായിരുന്നു അത്, കമൽ സാറിന്റെ ശബ്ദം കേട്ടതും താൻ വീണ്ടും ഭയപ്പെട്ടു. പിന്നെ റീട്ടേക്കോട് റീട്ടേക്കായിരുന്നു. ബുദ്ധിമുട്ടുകൾ പരിഹരിച്ച് നന്നായി അഭിനയിക്കാൻ കമൽഹാസൻ സാർ നൽകിയ പിന്തുണ ചെറുതല്ല. അതിന്റെ ഗുണഫലം സിനിമയിൽ ഉണ്ടെന്ന് വിശ്വസിക്കുന്നെന്നും ജോജു പറഞ്ഞു.