ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതനായ അഭിനേത്രിയാണ് ഇന്ദു തമ്പി. 2010 ൽ മിസ് കേരള കിരീടം ചൂടിയതോടെയാണ് ഇന്ദു ജനങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്. എഴുത്തുകാരി, പെയിൻ്റർ എന്നീ നിലകളിൽ പ്രശസ്‌തി ആർജ്ജിച്ചതാരം നിരവധി മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോൻ്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ ഇന്ദു തമ്പി അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചു. അഭിനയമാണ് പ്രധാന പ്രൊഫഷനെങ്കിലും വാരിവലിച്ച് സിനിമകൾ ചെയ്യാൻ ഇന്ദു തമ്പി താല്‍പര്യപ്പെടുന്നില്ല. അടുത്തിടെ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം ഒരു ജാതി ജാതകത്തിൽ വളരെ വ്യത്യസ്‌തമായ ഒരു കഥാപാത്രത്തെ ഇന്ദു തമ്പി അവതരിപ്പിച്ചിരുന്നു. സുപരിചിതയാണെങ്കിലും ഒരു ജാതി ജാതകത്തിലെ കഥാപാത്രത്തിൻ്റെ ലുക്ക് വ്യത്യസ്‌തമായതോടെ ഇന്ദുവിനെ പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് തിരിച്ചറിയാനും സാധിച്ചില്ല. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാൽ വീട്ടിൽ ഒതുങ്ങിക്കൂടേണ്ടിയിരുന്ന ഒരു പെൺകുട്ടി കലാമേഖലയിൽ തൻ്റേതായ സ്ഥാനം ഉറപ്പിക്കുകയാണ്. ഇന്ത്യൻ സിനിമ ലോകത്ത് കോമാളി മുഖച്‌ഛായയുള്ള ഭോജ്‌പുരി സിനിമയെ ലോക സിനിമാ നിലവാരത്തിലേക്ക് ഉയർത്തിയ മഹാദേവ് കാ ഗോരഖ്‌പൂർ എന്ന ചിത്രത്തിൽ ഇന്ദുവായിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. വിശേഷങ്ങൾ പങ്കുവെച്ച് ഇന്ദു തമ്പി ഇ ടി വി ഭാരതിനൊപ്പം.
വാരിവലിച്ച് സിനിമകൾ ചെയ്യാൻ താല്‍പര്യമില്ല
അഭിനയം എല്ലാവരെയും പോലെ എനിക്കും ഒരു മോഹമായിരുന്നു. 2010 ൽ മിസ് കേരള ആയതോടെ ധാരാളം അവസരങ്ങൾ തേടിയെത്തി. പക്ഷേ ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം ചെയ്‌ത് സജീവമായി നിൽക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. നല്ല വേഷങ്ങൾ ലഭിച്ചാൽ ചെയ്യും. ടെലിവിഷൻ പരമ്പരകൾ ചെയ്യുമ്പോൾ ലഭിച്ച പ്രേക്ഷക സ്വീകാര്യത വലുതായിരുന്നു. സിനിമകളും തുടർച്ചയായി ലഭിച്ചു. പക്ഷേ ലഭിക്കുന്ന കഥാപാത്രങ്ങളുടെ നിലവാരത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ വാരിവലിച്ച് സിനിമകൾ അല്ലെങ്കിൽ സീരിയൽ ചെയ്യുന്നതിൽ അർഥമില്ല എന്ന് ബോധ്യപ്പെട്ടു. ലഭിക്കുന്ന കഥാപാത്രങ്ങൾ ചെറുതോ വലുതോ എന്ന് ഇപ്പോൾ ചിന്തിക്കാറില്ല. ഒരു സിനിമയിൽ 30 സെക്കൻഡ് മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രം ആണെങ്കിലും ആ കഥാപാത്രത്തിന് പ്രേക്ഷകരുടെ മനസ്സിൽ ഒരു ഇംപാക്‌ട് ഉണ്ടാക്കാൻ സാധിക്കണം. അഭിനയം മാത്രമല്ല കലാപ്രവർത്തനം എന്ന് ഞാൻ തിരിച്ചറിഞ്ഞു. അത്യാവശ്യം വരയ്ക്കുന്നുണ്ട്. എഴുത്തിനോടും താല്‍പര്യമുണ്ട്. കലാമേഖലയിൽ പ്രവൃത്തിക്കണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിച്ചിരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു ജാതി ജാതകത്തിലെ വ്യത്യസ്‌തത
അടുത്തിടെ പുറത്തിറങ്ങിയ ഒരു ജാതി ജാതകം എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തു. ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രാജേഷ് മണ്ടോടിയാണ് കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ചത്. എൻ്റെ മുഖം സാധാരണ കുടുംബപ്രേക്ഷകർക്ക് വളരെ സുപരിചിതമാണ്. പക്ഷേ ഒരു ജാതി ജാതകത്തിൽ എത്തുമ്പോൾ എന്തെങ്കിലും ഒരു വ്യത്യസ്‌തത കൊണ്ടുവരണമെന്ന് തോന്നി. അങ്ങനെയാണ് ലുക്കിൽ ഒരു ചേഞ്ച് ആഗ്രഹിച്ചത്. ലുക്ക് ചെയ്ഞ്ചിന് പ്രൊഫഷണൽ ആയി ആരെയും സമീപിച്ചിട്ടില്ല. എൻ്റെ ലുക്ക് ഞാൻതന്നെ സ്വയം ഡിസൈൻ ചെയ്‌തതാണ്. എപ്പോഴും ഒരേ രൂപത്തിലും ഭാവത്തിലും സിനിമകളിൽ പ്രത്യക്ഷപ്പെട്ടാൽ എല്ലാവരും ഓർത്തിരിക്കണം എന്ന് ഉറപ്പില്ലല്ലോ. ഞാൻ ഇടയ്ക്കിടയ്ക്ക് എൻ്റെ ലുക്ക് മാറ്റിക്കൊണ്ടിരിക്കും.
ടൈപ്പ് വൺ ഡയബറ്റിസിനൊപ്പം കൂട്ടുകൂടി
സ്‌കൂളിൽ പഠിക്കുമ്പോഴാണ് ടൈപ്പ് വൺ ഡയബറ്റിക് രോഗിയാണെന്ന് തിരിച്ചറിയുന്നത്. പഠിക്കുന്ന സമയത്ത് പലപ്പോഴും ബോധരഹിതയായി വീഴും. ആരോഗ്യപ്രശ്‌നങ്ങൾ നിരന്തരം അലട്ടിയിരുന്നു. എനിക്കെന്തോ മാരകരോഗം ആണെന്നാണ് വീട്ടുകാർ ധരിച്ചത്. പക്ഷേ ടൈപ്പ് വൺ ഡയബറ്റിക് ആണെന്ന് തിരിച്ചറിഞ്ഞതോടെ ചികിത്സ തുടങ്ങി. നിങ്ങളോട് സംസാരിക്കുന്ന ഈ നിമിഷം പോലും ഞാനെൻ്റെ ആരോഗ്യത്തെക്കുറിച്ച് വിജിലൻഡാണ്. കൃത്യമായ ഇടവേളകളിൽ ഇൻസുലിൻ ഇഞ്ചക്‌ട് ചെയ്യണം. ഇതൊക്കെ ജീവിതത്തിൻ്റെ ഭാഗമായി കഴിഞ്ഞു. രോഗമുണ്ടെന്ന് കരുതി ഒതുങ്ങിക്കൂടാൻ തീരുമാനിച്ചാൽ പിന്നെ സന്തോഷം എന്ന വാക്കിന് അർഥമുണ്ടാകില്ല. രോഗത്തോട് പടവെട്ടിയാണ് 2010 മിസ് കേരള കിരീടം ചൂടിയത്. സീരിയലുകളിലും സിനിമകളിലും അഭിനയിക്കുമ്പോൾ ആരോഗ്യപരമായി ഞാൻ നോർമലായിരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ ചുമതലയാണ്. തലച്ചോറിന് എൻ്റെ ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള കഴിവില്ല. രോഗം വാസ്‌തവത്തിൽ ഒരു പ്രതിസന്ധിയാണ്. പ്രതിസന്ധികളെ അതിജീവിക്കുന്നവരാണ് ജീവിതത്തിൽ വിജയിക്കുക.
മഹാദേവ് കാ ഗോരാഖ്‌പൂരിലൂടെ ഭോജ്‌പുരി സിനിമയിലേക്ക്
കരിയറിലെ ഏറ്റവും മികച്ച അനുഭവമായി കരുതുന്നത് ഒരു ഭോജ്‌പുരി സിനിമയുടെ ഭാഗമായി എന്നുള്ളതാണ്. മഹാദേവ് കാ ഗോരാഖ്‌പൂർ എന്നായിരുന്നു ആ ഭോജ്‌പുരി സിനിമയുടെ പേര്. വേണമെങ്കിൽ അതൊരു മലയാള സിനിമയാണെന്ന് പറയാം. ഇന്ത്യയിൽ നിരവധി ഭാഷ സിനിമകൾ ഉണ്ട്. അതിൽ അധികമാരും ശ്രദ്ധിക്കാത്ത സിനിമകളാണ് ഭോജ്‌പുരി. തൃശൂർ പൂരം, കല്യാണം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത രാജേഷ് പി നായരാണ് സംവിധായകൻ. ഭോജ്‌പുരി സിനിമയിലെ സൂപ്പർസ്‌റ്റാർ ആണ് രവികിഷൻ. അദ്ദേഹം ആയിരുന്നു ആ സിനിമയിലെ നായകൻ. നിലവാര തകർച്ച നേരിടുന്ന ഭോജ്‌പുരി സിനിമയെ ഉയർത്തിക്കൊണ്ടു വരണം എന്ന് അതിയായ ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മലയാള സിനിമയെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രവി കിഷൻ അങ്ങനെ ഒരു ദൗത്യത്തിന് പിന്തുണ തേടിയതും മലയാള സിനിമയെ തന്നെ. ആ സിനിമയിലെ അഭിനേതാക്കൾ ഒഴികെ ബാക്കി എല്ലാവരും മലയാളികളായിരുന്നു. ഞാനൊരു ദുർമന്ത്രവാദിയുടെ കഥാപാത്രമാണ് കൈകാര്യം ചെയ്‌തത്. ഒരുപാട് വെല്ലുവിളികളും കഷ്‌ടതകളും നിറഞ്ഞതായിരുന്നു ആ സിനിമയുടെ ഷൂട്ടിങ്. മഹാദേവ് കാ ഖരക്‌പൂർ 2024ൽ റിലീസ് ചെയ്‌ത് അവിടെ ചരിത്രം സൃഷ്ടിച്ചു. ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സിനിമ മേഖലയാണിത്.
