എറണാകുളം: നടന്‍ ഷൈൻ ടോം ചാക്കോയ്ക്ക് താക്കീതുമായി ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക. നടനെ വിളിച്ചുവരുത്തി ഫെഫ്‌ക ഭാരവാഹികൾ ചർച്ച നടത്തി. തിരുത്തുമെന്നും ഒരവസരം കൂടി നൽകണമെന്നുമുള്ള നടന്‍റെ ഉറപ്പ് വിശ്വസിക്കുന്നുവെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ അറിയിച്ചു.
ഷൈനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ ലഹരിയുടെ പിടിയിൽ നിന്നും മുക്തരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ പേരും നടൻ്റെ പേരും പുറത്തു പറയരുതെന്ന് വിൻസി അലോഷ്യസ് ആവശ്യപ്പെട്ടിരുന്നു.
ഐസിസിക്കും അമ്മയ്ക്കും ഫിലിം ചേംബറിനും വിൻസി അലോഷ്യസ് പരാതി നൽകിയിരുന്നു. ഇന്നലെ അമ്മ പ്രതിനിധികളുമായി സംസാരിച്ചാണ് നടനെ വിളിച്ചു വരുത്തിയത്. ലഹരി ഉപയോഗിക്കുന്നവർ ആരായാലും കർശന നടപടി സ്വീകരിക്കും.
ലഹരി വസ്‌തുവുമായി പിടിയിലായ മേക്കപ്പ് മാനെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. ഷൈൻ ടോം ചാക്കോയുമായി ചർച്ച നടത്തി. ഷൈൻ ടോമുമായി തുറന്നു സംസാരിച്ചു. ഷൈന് തിരുത്താൻ ഒരു അവസരം കൂടി നൽകുന്നു. ഇത് ഷൈനിന് നൽകുന്ന അവസാന അവസരമായിരിക്കുമെന്നും ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മനുഷ്യത്വപരമായ ഈ സമീപനത്തെ ദൗർഭല്യമായി കാണരുത്. ഷൈൻ ടോം ചാക്കോ നല്ല നടനാണ്. തിരുത്താൻ തയ്യാറായാൽ നല്ലൊരു നടനെ മലയാള സിനിമക്ക് ലഭിക്കും. മലയാള സിനിമയിൽ ലഹരി പിടിമുറുക്കിയതായി പ്രചരിക്കുന്നു. അതിന് മാധ്യമങ്ങളെ കുറ്റം പറയുന്നില്ല.
ഇന്ന് മുതൽ മലയാള സിനിമ ലൊക്കേഷനുകളിൽ ലഹരി വിരുദ്ധ കാമ്പയിൻ ആരംഭിക്കുന്നു. എക്സൈസോ പൊലീസോ ലൊക്കേഷനിൽ പരിശോധന നടത്തുന്നതിൽ ഫെഫ്ക്കയ്ക്ക് എതിർപ്പില്ല. ഒരു നടൻ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം ഞങ്ങൾ മറുപടി പറയേണ്ടി വരുന്നു.
നടന്മാർക്ക് മാത്രമല്ല സാങ്കേതിക വിദഗ്‌ധർക്കും ഞങ്ങൾ താക്കീത് നൽകുന്നുണ്ട്. ഞങ്ങളുടെ തൊഴിൽ സ്ഥലത്ത് തടസമുണ്ടാക്കുന്ന ഒരു കാര്യങ്ങളും പ്രോത്സാഹിപ്പിക്കില്ല. എല്ലാ സംഘടനകളുമായി ആലോചിച്ച ശേഷമാണ് ഫെഫ്‌ക പ്രതികരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
Also Read: സിനിമയ്ക്ക് പുറത്ത് നിയമ പോരാട്ടത്തിനില്ലെന്ന് വിൻസി അലോഷ്യസ്; പൊലീസ് അന്വേഷണവുമായി സഹകരിക്കും