തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'തുടരും' പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റുകളും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറ്റുന്നുണ്ട്. ഒരിടവേളയ്‌ക്ക് ശേഷം ലാലേട്ടനെ 'സാധാരണക്കാരനായ' കഥാപാത്രമായി കാണുന്നതിന്‍റെ ത്രില്ലിലാണ് ആരാധകര്‍. ഇത്തരത്തില്‍ കണ്ടപ്പോഴൊക്കെയും പ്രതീക്ഷിച്ചതിലും മേലെ നില്‍ക്കുന്ന കാഴ്‌ചാനുഭവം പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നതാണ് എല്ലാവരേയും ആകാംക്ഷയിലാഴ്‌ത്തുന്നത്.
മലയാളിയുടെ നൊസ്റ്റാൾജിക് ഓര്‍മ കൂടിയായ മോഹൻലാൽ - ശോഭന കോമ്പിനേഷനിൽ വീണ്ടുമെത്തുന്ന ചിത്രമെന്ന തരത്തിൽക്കൂടി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. 'ദൃശ്യം' പോലെയൊരു സിനിമ എന്ന് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞതിന് ശേഷം ചിത്രത്തിൻ്റെ ജോണർ എന്താണെന്നതും ചർച്ചയാണ്.
ഒരു സംവിധായകൻ എന്ന നിലയിൽ, 'തുടരും' ഒരു ഫാമിലി ഡ്രാമയാണ് എന്ന് പറയാനാണ് തനിക്ക് താത്പര്യമെന്നാണ് തരുൺ മൂർത്തി പറയുന്നത്. 'തുടരും' തിയറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംവിധായകൻ തരുൺ മൂർത്തി വെളിപ്പെടുത്തുന്നു.
ആളുകളുടെ പ്രതീക്ഷ അമിത ഭാരമാകുന്നുണ്ടോ?
എനിക്കിതുവരെയും അങ്ങനെയൊരു ഭാരം തോന്നിയില്ല. ഒരു നല്ല സിനിമ ചെയ്‌തു എന്ന വിശ്വാസമുണ്ട്. ഞങ്ങൾക്ക് കിട്ടിയ റിസോഴ്‌സസിനെയും അഭിനേതാക്കളെയും കൃത്യമായി ഉപയോഗിക്കാൻ പറ്റിയെന്ന തോന്നലുണ്ട്. ഇതൊരു ഓവർ കോൺഫിഡൻസ് ആയല്ല പറയുന്നത്. തിരക്കഥയോട് നീതി പുലർത്തിയ ഒരു സിനിമ ചെയ്യാൻ പറ്റി എന്നൊരു ആത്മവിശ്വാസമുണ്ട്, സന്തോഷമുണ്ട്.
ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്നത് മുൻകൂട്ടി പറയാൻ സാധിക്കില്ലല്ലോ. 'ഓപ്പറേഷൻ ജാവ' ചെയ്യുമ്പോഴും, 'സൗദി വെള്ളക്ക' ചെയ്യുമ്പോഴും ഒരു നല്ല സിനിമ ചെയ്യാൻ സാധിച്ചു എന്നത് തന്നെയായിരുന്നു ഉള്ളിൽ ഉണ്ടായിരുന്നത്. ആ രണ്ട് സിനിമകളും കഴിഞ്ഞപ്പോഴുണ്ടായ സന്തോഷവും ആത്മവിശ്വാസവും തന്നെയാണ് ഇപ്പോഴും ഉള്ളത്. ജനങ്ങൾക്ക് ഇഷ്‌ടപ്പെടുന്നൊരു മോഹൻലാൽ ചിത്രമായിരിക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതിനപ്പുറത്തേക്ക് ആകുലതകളൊന്നുമില്ല.
ട്രെയ്‌ലർ പുറത്തു വന്നു, ആ ട്രെയിലറിൽ തന്നെ ഒരു മൂഡ് ഷിഫ്റ്റ് ഉണ്ട്. ചർച്ചകൾ ഉണ്ടെങ്കിലും എന്താണ് ഈ ചിത്രത്തിന്‍റെ ജോണർ എന്ന് ഇതുവരെയും പറഞ്ഞിട്ടില്ല. ഇനി പറയാമോ?
ഇതൊരു ഫാമിലി ഡ്രാമയാണ്. അല്ലെങ്കിൽ ഒരു സോഷ്യൽ ഡ്രാമ എന്ന് വേണമെങ്കിൽ പറയാം. 'ഓപ്പറേഷൻ ജാവയെ' ത്രില്ലർ എന്ന് എല്ലാവരും പറയുമെങ്കിലും അതിൽ പ്രണയമുണ്ട്, ഫാമിലിയുണ്ട്, സൗഹൃദങ്ങളുണ്ട്, മൾട്ടി-ജോണേഡ് ചിത്രമാണ് അത്.
'സൗദി വെള്ളക്ക' ആണെങ്കിലും അത് കോർട്ട് റൂം ഡ്രാമയാണോ, സോഷ്യൽ സറ്റയർ ആണോ അതോ ഡാർക്ക് ഹ്യൂമർ ആണോ എന്ന ചിന്തകളെല്ലാം വന്നേക്കാം. തുടരും മൾട്ടി ജോണേഡ് സിനിമ തന്നെയാണ്. പല ലെയറുകളുള്ള സിനിമയാണ്. പക്ഷെ സംവിധായകൻ എന്ന നിലയിൽ ഈ സിനിമയെ ഒരു ഫാമിലി ഡ്രാമ എന്ന് വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
'ദൃശ്യം' പോലെയൊരു സിനിമ എന്ന് ലാലേട്ടൻ ഒരു അഭിമുഖത്തിൽ പറഞ്ഞതിന് ശേഷമാണ് പ്രേക്ഷകർക്കിടയിൽ സിനിമയുടെ സ്വഭാവത്തെക്കുറിച്ച് പുതിയ വായനകൾ വന്ന് തുടങ്ങിയത്. അദ്ദേഹമത് പറഞ്ഞത് ഒരു ഫാമിലി മാൻ ആയ, ഗ്രൗണ്ടഡ് ആയ സാധാരക്കാരനെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നത് കൊണ്ടാണ്.
ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നോ, മിസ്റ്ററി ത്രില്ലർ എന്നോ ഇതിനെ വിശേഷിപ്പിക്കാൻ പറ്റില്ല. എനിക്ക് സമൂഹത്തോട് പറയാനുള്ള, ഞാൻ കുടുംബങ്ങളിൽ കണ്ടിട്ടുള്ള നർമങ്ങളും ചില എക്സൈറ്റ്‌മെന്‍റുകളും പറയുന്ന ഒരു സിനിമ. ഫീൽ ഗുഡ് സിനിമയല്ല എന്തായാലും. ത്രില്ലർ എന്നൊന്നും പറഞ്ഞ് ആളുകളുടെ പ്രതീക്ഷകൾ ഉയർത്താനുള്ള ഒന്നും ഈ ചിത്രത്തിൽ ഇല്ല. ലാലേട്ടന്‍റേയും ശോഭന മാമിന്‍റെയും കുടുംബത്തിന്‍റെ ഒരു കഥ കേൾക്കാൻ വരൂ എന്നാണ് പ്രേക്ഷകരോട് പറയാനുള്ളത്.
രജപുത്രാ വിഷ്യൽ മീഡിയായുടെ ബാഹറിൽ എം.രഞ്ജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹം കൂടെ നിൽക്കുന്ന ഒരു നിർമ്മാതാവിനെ ലഭിക്കുക എന്നതാണ്. പൂവ് ആഗ്രഹിച്ചപ്പോൾ പൂന്തോട്ടം കിട്ടിയ അനുഭവമായിരുന്നു രഞ്ജിത്തേട്ടൻ. ഏതു കാര്യത്തിനും എന്നേക്കാൾ മുന്നേ രഞ്ജിത്തേട്ടൻ ഉണ്ടാകും. അത് വലിയ പോസിറ്റീവ് അനുഭവം നൽകി. അതേപോലെ തന്നെയായിരുന്നു ഛായാഗ്രാഹകനായ ഷാജികുമാറിൻ്റെ സാന്നിധ്യവും. പിന്നെ എടുത്ത് പറയേണ്ടത് മ്യൂസിക്ക് കമ്പോസറായ ജെയ്ക്ക് ബിജോയെയാണ്.
നിഷാദ് യൂസഫിൻ്റെ വിടവാങ്ങൽ
ഫിലിം എഡിറ്ററായ നിഷാദ് യൂസഫിൻ്റെ വേർപാട് വല്ലാത്ത ഒരാഘാതം തന്നെയായിരുന്നു. നിഷാദ് ഇല്ലങ്കിൽ തരുൺ മൂർത്തി എന്നൊരു സംവിധായകൻ പോലുമുണ്ടാകുമോയെന്ന് സംശയമാണ്. ആദ്യ ചിത്രമായ ഓപ്പറേഷൻ ജാവയിൽ തുടങ്ങിയ ബന്ധം പിന്നിട് സൗദി വെള്ളക്കയിലും ഒന്നിച്ചു. ഒരു പ്രൊഫഷണൽ ബന്ധമായിരുന്നില്ല ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. ഈ സിനിമയിൽ നിഷാദ് അഭിനയിച്ചിട്ടുമുണ്ട്. നിഷാദ് വിട്ടുപോയതിന് ശേഷം നിഷാദിനെ പോലെ അല്ലേൽ നിഷാദ് തന്നെ എന്നൊരു ധൈര്യം എനിക്ക് ഷഫീഖ് എന്ന എഡിറ്ററും തന്നിട്ടുണ്ട്. ഷഫീഖ് എന്ന എഡിറ്ററിനെയും പ്രതീക്ഷയോടെ തന്നെ കാണുന്നു.
ഏപ്രില്‍ 25ന് റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ശോഭന ചിത്രത്തില്‍ മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ബിനു പപ്പു, ഇർഷാദ് അലി, നന്ദു, ശ്രീജിത് രവി, ജി.സുരേഷ് കൂമാർ, തോമസ് മാത്യു, ഷോബി തിലകൻ, ഷൈജു അടിമാലി, കൃഷ്‌ണ പ്രഭ, റാണി ശരൺ, അമൃത വർഷിണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. പ്രൊഡക്ഷൻ കൺട്രോളർ -ഡീക്‌സൻ കൊടുത്താസ്. പിആർഒ - വാഴൂർ ജോസ്.