മലപ്പുറം സ്വദേശി ശങ്കരനാരായണനെയും മകൾ കൃഷ്‌ണപ്രിയയെയും മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. 2001 ഫെബ്രുവരി മാസത്തിൽ ശങ്കരനാരായണൻ്റെ മകളായ കൃഷ്‌ണപ്രിയയെ അയൽവാസിയായ മുഹമ്മദ് കോയ എന്ന യുവാവ് ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. വെറും പതിമൂന്ന് വയസ് മാത്രമായിരുന്നു അപ്പോൾ കൃഷ്‌ണപ്രിയയുടെ പ്രായം.
മകളെ നിഷ്‌കരുണം പിച്ചിച്ചീന്തിയ പ്രതിയെ ശങ്കരനാരായണനും രണ്ടു സുഹൃത്തുക്കളും ചേർന്ന് 2002ൽ വെടിവച്ച് കൊലപ്പെടുത്തി. മകൾ നഷ്‌ടപ്പെട്ട അച്ഛൻ്റെ പ്രതികാര കഥ അക്കാലത്ത് കേരളത്തിലെ ജനങ്ങൾക്കിടയിൽ വലിയ ചർച്ചാവിഷയമായി. ശങ്കരനാരായണൻ കഴിഞ്ഞദിവസം വാർധക്യ സഹജമായ അസുഖങ്ങളാൽ മരണപ്പെട്ടു. മലപ്പുറം മഞ്ചേരിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മരിക്കുമ്പോൾ അദ്ദേഹത്തിന് 75 വയസായിരുന്നു.
ശങ്കരനാരായണൻ്റെ മരണവാർത്ത 23 വർഷം മുൻപുള്ള ആ കറുത്ത സായാഹ്നത്തെ ഒരിക്കൽക്കൂടി ഓർക്കാൻ മലയാളിക്ക് സാഹചര്യം ഒരുക്കി. മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവങ്ങൾ പിൽക്കാലത്ത് വൈരം എന്ന പേരിൽ ചലച്ചിത്ര ഭാഷ്യമായി. പശുപതിയും ജയസൂര്യയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്‌തത് എംഎ നിഷാദ് ആയിരുന്നു. ശങ്കരനാരായണൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് തമിഴ് നടൻ പശുപതിയും. സൂപ്പർ താരം സുരേഷ് ഗോപി ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്. വൈരം എന്ന സിനിമ സംഭവിച്ചതിനെക്കുറിച്ച് എംഎ നിഷാദ് ഇ ടി വി ഭാരതിനോട് പ്രതികരിക്കുകയുണ്ടായി.

സംഭവിച്ചത് സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്‌സ്
പശു വളർത്തൽ കൊണ്ട് കുടുംബം പോറ്റുന്ന ശങ്കരനാരായണന് എല്ലാം നഷ്‌ടപ്പെട്ടത് 2001 ഫെബ്രുവരി മാസത്തിലെ ആ ഒരു സായാഹ്നത്തിലായിരുന്നു. 13 വയസ് മാത്രം പ്രായമുള്ള തൻ്റെ മകൾ കൃഷ്‌ണപ്രിയ സ്‌കൂൾ വിട്ട് ഏറെ വൈകിയിട്ടും തിരിച്ചുവന്നില്ല. അയൽവാസികളോടൊപ്പം കൃഷ്‌ണപ്രിയയെ തേടിയിറങ്ങിയ ശങ്കരനാരായണൻ തൊട്ടടുത്തുള്ള തോട്ടത്തിൽനിന്ന് ചേതനയറ്റ മകളുടെ ശരീരം കണ്ടെത്തി. മുറിവേറ്റ് ചോര വാർന്ന നിലയിലായിരുന്നു കൃഷ്‌ണപ്രിയയുടെ ശവശരീരം.
മകളെ അന്വേഷിച്ച് ഇറങ്ങാൻ ശങ്കരനാരായണനോടൊപ്പം മുൻപന്തിയിൽ ഉണ്ടായിരുന്നത് പ്രതിയായ മുഹമ്മദ് കോയ തന്നെയായിരുന്നു. പരിചയക്കാർ ആരെങ്കിലും തന്നെയാകാം ഈ കൃത്യം ചെയ്‌തതെന്ന ധാരണയിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നു. തൊട്ടടുത്ത അയൽവാസിയായ മുഹമ്മദ് കോയയെതന്നെ പൊലീസ് ആദ്യം സംശയിച്ചു. പൊലീസ് തന്നെ സംശയിക്കുന്നുണ്ടെന്ന് മനസിലാക്കിയ മുഹമ്മദ് കോയ സ്ഥലം വിട്ടു.
ലഹരി കേസുകളിൽ അടക്കം പ്രതിയായ മുഹമ്മദ് കോയയെ കണ്ടെത്താൻ പൊലീസിന് അധിക സമയം വേണ്ടിവന്നില്ല. കൃഷ്‌ണപ്രിയയെ കൊന്നു തള്ളുന്നതിനിടയിൽ കൈക്കലാക്കിയ ആഭരണങ്ങളും മുഹമ്മദ് കോയയുടെ പക്കൽനിന്ന് പൊലീസ് കണ്ടെടുത്തു. ഒരു പെൺകുട്ടി കൊല്ലപ്പെടുന്നു, അധികം വൈകാതെ പൊലീസ് പ്രതിയെ കണ്ടെത്തുന്നു. ശങ്കരനാരായണനും കൃഷ്‌ണപ്രിയയെ സ്നേഹിക്കുന്നവർക്കും ഒഴികെ ഇതൊരു സാധാരണ സംഭവം. പക്ഷേ സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്‌സ് സംഭവിച്ചത് പിന്നീട് ആയിരുന്നു.

തീവണ്ടി യാത്രയില്‍ ഉദിച്ച 'വൈരം' ആശയം
മകൾ മരിച്ച ശേഷം ശങ്കരനാരായണൻ തൻ്റെ വീടിനുള്ളിലേക്ക് പ്രവേശിച്ചിരുന്നില്ല. ഉള്ളിൽ എരിയുന്ന പ്രതികാരാഗ്നിയുമായി മകളുടെ കട്ടിൽ പുറത്തേക്ക് വലിച്ചിട്ട് അയാൾ ദിവസങ്ങൾ എണ്ണിക്കഴിഞ്ഞു. മാസങ്ങൾ കഴിഞ്ഞപ്പോൾ മുഹമ്മദ് കോയ ജാമ്യത്തിൽ ഇറങ്ങി. ജാമ്യത്തിൽ ഇറങ്ങി നാട്ടിലെത്തിയ മുഹമ്മദ് കോയയുമായി ശങ്കരനാരായണൻ ചങ്ങാത്തത്തിലാകുന്നു. മകളെ കൊലപ്പെടുത്തിയ മുഹമ്മദ് കോയയോട് ചങ്ങാത്തം കൂടിയ ശങ്കരനാരായണന് ഭ്രാന്താണെന്ന് നാട്ടുകാർ വിധിയെഴുതി.
മുഹമ്മദ് കോയമായുള്ള ചങ്ങാത്തം ചോദ്യം ചെയ്‌ത സ്നേഹിതരോട് അയാൾ നിരപരാധി ആണെന്നാണ് ശങ്കരനാരായണൻ വാദിച്ചത്. ആ അപൂർവ കൂട്ടുകെട്ടിന് പിന്നിലെ രസതന്ത്രം സത്യത്തിൽ ആർക്കും മനസിലായില്ല. 2002 ജൂലൈ മാസത്തിൽ നാട്ടുകാർ ഉണർന്നത് മുഹമ്മദ് കോയയുടെ മരണവാർത്ത കേട്ടായിരുന്നു. പൊട്ടക്കുളത്തിൽ വെടിയേറ്റ് മരിച്ച മുഹമ്മദ് കോയയുടെ ശരീരം. ആരാണ് കൊലപാതകിയെന്ന് മനസിലാക്കാൻ പൊലീസിന് അധികം സാഹസപ്പെടേണ്ടി വന്നില്ല.
മുഹമ്മദ് കോയയുമായുള്ള ശങ്കരനാരായണൻ്റെ ചങ്ങാത്തം എന്തിനായിരുന്നു എന്ന് നാട്ടുകാർക്കും ബോധ്യപ്പെട്ടു. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാൽ അപ്പീൽ ഹൈക്കോടതിയിൽ എത്തിയപ്പോൾ സാഹചര്യ തെളിവുകളുടെ അഭാവം മൂലം ശങ്കരനാരായണനും സുഹൃത്തുക്കളും കുറ്റവിമുക്തരായി.
ഈ സംഭവവികാസങ്ങൾ കഴിഞ്ഞ് ഏകദേശം 7 വർഷങ്ങൾക്കു ശേഷമാണ് വൈരമെന്ന സിനിമ സംഭവിക്കുന്നത്. കൃഷ്‌ണപ്രിയ ശങ്കരനാരായണൻ കേസിനെ ആസ്‌പദമാക്കി ഒരു മലയാള ചലച്ചിത്രം ഒരുങ്ങുന്നു എന്ന വാർത്ത സിനിമാസ്വാദകര്‍ക്കിടയിൽ വലിയ ചർച്ചാവിഷയമായി. സംവിധായകൻ എംഎ നിഷാദിൻ്റെ ഏറ്റവും മികച്ച സൃഷ്‌ടികളിൽ ഒന്നായി വൈരം എന്ന സിനിമയെ പ്രേക്ഷകർ വിലയിരുത്തുന്നു. ജയസൂര്യ എന്ന നടൻ്റെ താരമൂല്യം ഉയർന്നതിനോടൊപ്പം, വില്ലനെന്നോ നായകനെന്നോ വേർതിരിവില്ലാതെ ഏതുതരം കഥാപാത്രങ്ങളും കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും ജയസൂര്യ ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ ബോധ്യപ്പെടുത്തി.
ഒരു തീവണ്ടി യാത്രയിലാണ് കൃഷ്‌ണപ്രിയ കൊലപാതക കേസ് എംഎ നിഷാദിൻ്റെ ചെവികളിലേക്ക് എത്തുന്നത്. ഒരച്‌ഛൻ എന്ന നിലയിൽ വളരെ വൈകാരികമായിട്ടാണ് നിഷാദ് വൈരം എന്ന സിനിമയെ അപ്പോൾ സമീപിച്ചത്. കഴിഞ്ഞദിവസം ശങ്കരനാരായണൻ്റെ മരണവാർത്ത കേരളക്കര അറിഞ്ഞതോടെ വൈരമെന്ന സിനിമയും സജീവ ചർച്ചകളിൽ ഇടംപിടിച്ചു.

എംഎ നിഷാദിൻ്റെ വാക്കുകളിലൂടെ
നമ്മുടെ സമൂഹത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ എക്കാലവും എൻ്റെ സിനിമകൾക്ക് പ്രചോദനമായിട്ടുണ്ട്. നഗരം, പകൽ, വൈരം, ആയുധം തുടങ്ങിയ ചിത്രങ്ങൾ എല്ലാംതന്നെ യഥാർഥ സംഭവങ്ങളിൽനിന്ന് സൃഷ്‌ടിക്കപ്പെട്ടതാണ്. ഒരു ചെന്നൈ യാത്രയ്ക്കിടയിലാണ് തീവണ്ടിയിൽവച്ച് കൃഷ്‌ണപ്രിയ കൊലപാതകം ഞാൻ അറിയുന്നത്. ആ പൊന്നുമോളുടെ മരണം എൻ്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു.
അന്ന് വൈകുന്നേരം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സിനിമ ചെയ്യണമെന്ന സദുദ്ദേശ്യത്തോടെ ഈ സംഭവത്തെ ആസ്‌പദമാക്കി ഞാൻ ഒരു കഥാതന്തു രൂപപ്പെടുത്തി. കർഷകനായ ശങ്കരനാരായണൻ്റെ കഥാപാത്രമായി തെന്നിന്ത്യൻ അഭിനേതാവായ പശുപതി സാറിനെ മനസിൽ കണ്ടു. അദ്ദേഹത്തിൻ്റെ കഥാപാത്രത്തെ തമിഴ് വംശജനായ ബാങ്ക് ജീവനക്കാരനായാണ് കഥയിൽ വരച്ചു കാട്ടിയത്. പശുപതി സാർ അഭിനയിച്ച വെയിൽ എന്ന ചിത്രം കണ്ടതു മുതൽ അദ്ദേഹവുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
അങ്ങനെ ഒരു ആഗ്രഹത്തിൻ്റെ അടിസ്ഥാനത്തിലാണ് വൈരം എന്ന ചിത്രത്തിൽ പശുപതി സാറിനെ കാസ്‌റ്റ് ചെയ്യുന്നത്. മാനുഷിക വൈകാരിക തലങ്ങളെക്കുറിച്ച് കൃത്യമായി ധാരണയുള്ള മനുഷ്യബന്ധങ്ങളുടെ നേർക്കാഴ്‌ചകൾ വരച്ചുകാട്ടിയ അനുഭവസമ്പത്തുള്ള ഒരു എഴുത്തുകാരനെ കൊണ്ട് ഈ ചിത്രത്തിൻ്റെ തിരക്കഥ എഴുതിക്കണമെന്ന് ആദ്യമേ തീരുമാനിച്ചു. വൈരത്തിൻ്റെ തിരക്കഥ എഴുതാൻ ആദ്യം ഞാൻ സമീപിച്ചത് വേണു നാഗവള്ളി സാറിനെയായിരുന്നു. അദ്ദേഹം എഴുതാമെന്ന് സമ്മതിച്ചതുമാണ്. പക്ഷേ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതുകൊണ്ട് വേണു നാഗവള്ളി തിരക്കഥാ രചനയിൽനിന്ന് പിന്‍മാറി.
തുടർന്ന് ലാൽസലാം അടക്കമുള്ള ഹിറ്റ് സിനിമകൾ എഴുതിയ ചെറിയാൻ കൽപകവാടിയെ സമീപിച്ചു. അദ്ദേഹം എൻ്റെ അടുത്ത സുഹൃത്ത് കൂടിയാണ്. കഥ കേട്ട മാത്രയിൽതന്നെ ചെറിയാച്ചൻ എഴുതാമെന്ന് സമ്മതിച്ചു. സിനിമയുടെ ആദ്യാവസാനമുള്ള ഒരു വൺ ലൈൻ ഞാൻ അദ്ദേഹത്തിന് നൽകി. ചെറിയാച്ചൻ വളരെ മനോഹരമായി സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതി പൂർത്തിയാക്കി.
സിനിമയുടെ ചർച്ചകൾ ആരംഭിച്ചത് മുതൽ എൻ്റെ അസോസിയേറ്റ് സന്തോഷ് ജീവവായു പോലെ ഒപ്പം നിന്നു. ഫഹദ് ഫാസിൽ നായകനായ മണി രത്നം, ധ്യാൻ ശ്രീനിവാസൻ നായകനായ സച്ചിൻ തുടങ്ങിയ ചിത്രങ്ങൾ പിൽക്കാലത്ത് സന്തോഷ് സംവിധാനം ചെയ്‌തു. പ്രതിയായ മുഹമ്മദ് കോയയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഇപ്പോഴത്തെ സൂപ്പർതാരം ജയസൂര്യയാണ്. ജയസൂര്യയ്ക്ക് ഒരു കരിയർ ബ്രേക്ക് ലഭിച്ചത് വൈരമെന്ന ചിത്രത്തിലൂടെ ആയിരുന്നു.

സംവിധായകനായല്ല, ചിത്രത്തെ സമീപിച്ചത് ഒരച്ഛൻ്റെ ഹൃദയവേദനയോടെ
വൈരം എന്ന സിനിമയുടെ ചിത്രീകരണത്തിലുടനീളം ഒരു സംവിധായകൻ എന്നതിലുപരി ഒരു അച്ഛൻ്റെ ഹൃദയവേദന എൻ്റെ ഉള്ളിൽ തളംകെട്ടി നിന്നിട്ടുണ്ടായിരുന്നു. ഈ സിനിമയുടെ കഥ പറയുമ്പോൾ പശുപതി സാർ നിറ കണ്ണുകളോടെയാണ് പ്രതികരിച്ചത്. വളരെ ആത്മാർഥമായി വൈകാരികതയോടെയാണ് പശുപതി ഈ സിനിമയുടെ ഭാഗമായത്. എൻ്റെ ചില മോശം സിനിമകളെയും എൻ്റെ അഭിനയത്തെയും എടുത്ത് ട്രോളുന്നവർ ഞാൻ ചെയ്‌ത വൈരവും പകലും പോലുള്ള സിനിമകളെ വിസ്‌മരിക്കുന്നു. അവർക്കൊക്കെ മുന്നിൽ അഭിമാനത്തോടെ എനിക്ക് ഉയർത്തിക്കാട്ടാവുന്ന ഒരു ചിത്രമാണ് വൈരം.
'വെട്ടിക്കൊല്ലടാ അവനെ', ഞെട്ടിച്ച ആ പ്രതികരണം
വൈരം എന്ന സിനിമ തിയേറ്ററുകളിൽ എത്തി മികച്ച വിജയം നേടി പ്രദർശനം തുടരുന്നു. ഇക്കാലത്തെപ്പോലെ സോഷ്യൽ മീഡിയ ഒന്നും ഇല്ല. ജനങ്ങളുടെ പ്രതികരണം അറിയാൻ ഒരു തിയേറ്റർ വിസിറ്റ് നടത്താൻ തീരുമാനിച്ചു. ഞാനും പശുപതിയും ഒന്നിച്ച് കൊല്ലത്തെ കുമാർ തിയേറ്ററിൽ ആണ് സിനിമ കാണാൻ പോയത്. അപ്പോഴേക്കും സിനിമ റിലീസ് ചെയ്‌ത് മൂന്ന് നാല് ദിവസം കഴിഞ്ഞിരുന്നു. ഏറ്റവും വലിയ തമാശ തിയേറ്ററിൽ ഞങ്ങളെ ആരും വലിയ രീതിയിൽ തിരിച്ചറിഞ്ഞില്ല എന്നതാണ്.
പശുപതി സാറിനെ ചിലർക്കൊക്കെ മനസിലായി. എന്നെ സ്വാഭാവികമായിട്ടും അപ്പോൾ ആർക്കും അറിയില്ല. വൈകുന്നേരത്തെ ആ ഷോ ഫുൾ ആയിരുന്നു. ബാൽക്കണിയിലേക്ക് കയറാതെ ഞങ്ങൾ താഴെയിരുന്ന് സാധാരണക്കാരോടൊപ്പം ചിത്രം കാണാൻ തീരുമാനിച്ചു. സിനിമ തുടങ്ങി ക്ലൈമാക്‌സിലേക്ക് അടുക്കുന്നു. ജയസൂര്യയുടെ കഥാപാത്രത്തെ കൊല്ലാനായി പശുപതി സാറിൻ്റെ കഥാപാത്രം വാളെടുക്കുന്ന രംഗമെത്തി. പെട്ടെന്ന് സിനിമ കണ്ടുകൊണ്ടിരുന്ന ഒരു തൊഴിലാളി ചേട്ടൻ ചാടി എണീറ്റു. വികാരനിർഭരമായി 'വെട്ടിക്കൊല്ലടാ അവനെ' എന്നയാൾ ആക്രോശിച്ചു.
കേൾക്കുമ്പോൾ ഇതൊരു അതിശയോക്തിയായി തോന്നാം. സത്യസന്ധമായി തുറന്നു പറയുകയാണ്. യഥാർഥ സംഭവവുമായി സിനിമയെ പ്രേക്ഷകർക്ക് കണക്‌ട് ചെയ്യാൻ സാധിച്ചു. യഥാർഥ സംഭവത്തിൽ ശങ്കരനാരായണൻ പ്രതിയെ വെടിവച്ചു കൊല്ലുകയാണ്. പക്ഷേ സിനിമയിൽ വെട്ടിക്കൊല്ലുന്ന രീതിയാണ് ഞാൻ സ്വീകരിച്ചത്. വളരെ സാധാരണക്കാരായ പ്രേക്ഷകരെ സ്വാധീനിച്ച ചിത്രമായിരുന്നു വൈരം. നേരത്തെ പറഞ്ഞ ആ തൊഴിലാളി ചേട്ടൻ്റെ ആക്രോശം എന്നെപ്പോലൊരു സംവിധായകന് ലഭിച്ച അംഗീകാരമായിരുന്നു-എം എ നിഷാദ് പറയുന്നു.

ശങ്കരനാരായണൻ്റെ കൈകളിലെ നനവും ഈറനണിഞ്ഞ കണ്ണുകളും, വികാരപരമായ ആ കൂടിക്കാഴ്‌ച
കൃഷ്‌ണപ്രിയ കേസുമായി ചേർത്ത് വൈരമെന്ന സിനിമ റിലീസ് ചെയ്‌തത് മുതൽ മാധ്യമങ്ങൾ ചർച്ചയാക്കി. ഒരു മാധ്യമപ്രവർത്തകൻ ഈ സിനിമയെ കുറിച്ചുള്ള കാര്യങ്ങൾ ശങ്കരനാരായണനോട് പറഞ്ഞതോടെ അദ്ദേഹം ഈ സിനിമ കാണാൻ തയ്യാറായി. ശങ്കരനാരായണൻ മലപ്പുറത്ത് സിനിമ കണ്ടു. സിനിമ കണ്ടിറങ്ങിയ അയാൾ ആ മാധ്യമപ്രവർത്തകനോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. സാധിക്കുമെങ്കിൽ ഈ സിനിമ സംവിധാനം ചെയ്‌ത ആളെ എനിക്കൊന്നു നേരിൽ കാണണം പരിചയപ്പെടണം.
ആ മാധ്യമപ്രവർത്തകൻ വിവരം എന്നെ അറിയിച്ചു. ഞാനും പശുപതി സാറും ഒന്നിച്ചാണ് ശങ്കരനാരായണനെ കാണാനായി മഞ്ചേരിയിലേക്ക് പോയത്. ഞങ്ങൾ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് കയറിച്ചെന്നു. അദ്ദേഹം ഞങ്ങളുടെ അടുത്തുവന്ന് ഞങ്ങളുടെ കൈകളെ തന്നിലേക്ക് ചേർത്ത് മുറുക്കെ പിടിച്ചുനിന്നു. ഞങ്ങളുടെ കണ്ണുകളിലേക്ക് അയാൾ കുറച്ചുനേരം നോക്കി. അയാൾക്ക് എന്താണ് ഞങ്ങളോട് പറയാനുള്ളത് എന്ന് ആ നോട്ടത്തിൽ നിന്നുതന്നെ വ്യക്തമായി. ഇതിൽ കൂടുതൽ എനിക്ക് എന്ത് വേണം. ശങ്കരനാരായണൻ്റെ കൈകളിലെ നനവും ഈറനണിഞ്ഞ കണ്ണുകളും ഇന്നും എൻ്റെ ഹൃദയത്തിലെ മായാത്ത നൊമ്പരമാണ്... എംഎ നിഷാദ് പറഞ്ഞു.
കൃഷ്‌ണപ്രിയ എന്ന പൊന്നുമകൾ എന്നും ഒരു നീറുന്ന ഓർമയാണ് എനിക്ക്. അപ്പോൾ ശങ്കരനാരായണൻ എന്ന ആ അച്ഛനോ? അതാണ്, എൻ്റെ സിനിമ ''വൈരം''. പെൺമക്കളുളള ആയിരമായിരം മാതാപിതാക്കൾക്കുളള സന്ദേശമായിരുന്നു എൻ്റെ വൈരം. ശങ്കരനാരായണൻ ചേട്ടനിൽ ഞാൻ കണ്ടത് മകളുടെ ഘാതകനെ കൊന്ന ഒരു കൊലപാതകിയെ അല്ല, മറിച്ച് കർമം നിർവഹിച്ച ഒരു യോഗിയെയാണ്.
അയാൾ നിയമം കയ്യിലെടുത്തതിനെ വിമർശിക്കുന്നവരുണ്ടാകാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു നായകനാണ്. നിയമം നോക്കുകുത്തിയായി നിന്നപ്പോൾ അയാൾ അയാളുടെ കർമം ചെയ്‌തു, മോക്ഷം നേടി. ശങ്കരനാരായണൻ എന്ന സാധാരണക്കാരൻ്റെ ശബ്‌ദം, കരുത്ത്... ഇന്ന് ചിതയിൽ എരിഞ്ഞടുങ്ങുമായിരിക്കും. പക്ഷേ മറവിയുടെ ചാരം വന്ന് എത്ര മൂടിയാലും അയാളെന്ന കനൽ എരിഞ്ഞ് കൊണ്ടേയിരിക്കും... ശങ്കരനാരായണൻ ചേട്ടന് വിട നൽകാൻ മനസ് അനുവദിക്കുന്നില്ല...
യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കി സിനിമ എടുക്കുമ്പോൾ നമ്മൾ സമൂഹത്തോട് കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം. ആ സിനിമയുടെ ആശയത്തോട് നീതിപൂർവമായി സമീപിക്കണം. ഞാനാകെ ഒരേയൊരു മോശം സിനിമയെ എടുത്തിട്ടുള്ളൂ. തെറ്റുകൾ ആർക്കും സംഭവിക്കാം. പക്ഷേ ഒരു തെറ്റിനെ ഉയർത്തിക്കാട്ടി നല്ലതിനെ മറച്ചുപിടിക്കുന്ന ഒരു പ്രവണത സമൂഹത്തിൽ ഇപ്പോൾ ഒരുപാടുണ്ട്.
ഇത്തരത്തില്‍ ഡീഗ്രേഡിങ് ചെയ്യുന്നവർ വൈരം പോലുള്ള കലാമൂല്യമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകളെ ചവിട്ടിത്താഴ്ത്തുകയാണ്. വ്യക്തിപരമായി ഈ ഡീഗ്രേഡിങ് എന്നെ ബാധിക്കുന്നില്ല. ഇതുപോലുള്ള ഏതെങ്കിലും നിമിഷങ്ങളിൽ വൈരം പോലുള്ള സിനിമകൾ ചർച്ചയാകുമ്പോൾ എംഎ നിഷാദിനെ പോലുള്ള സംവിധായകർ ഇവിടെ ഉണ്ടായിരുന്നു എന്ന് ചിലരെങ്കിലും ഓർക്കും- നിഷാദ് പറഞ്ഞു.