സ്വർണ വില വീണ്ടും വർധിച്ചു. സംസ്ഥാനത്ത് വെള്ളിയാഴ്‌ച മാത്രം കൂടിയത് 1,480 രൂപയാണ്. ഇതോടെ പവന്‍റെ വില 69,960 രൂപയായി. കഴിഞ്ഞ ദിവസം പവന്‍റെ വിലയില്‍ 2,160 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ മൂന്ന് ദിവസത്തിനിടെ 4,160 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ഇന്ന് വൻ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. 8,560 രൂപയിൽ നിന്ന് ഗ്രാമിന് 8,745 രൂപയും, 68,480 രൂപയിൽ നിന്ന് പവന് 69,960 രൂപയുമാണ് 22 കാരറ്റ് സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില.
അപ്രതീക്ഷിതമായി സ്വര്‍ണത്തിന് ഡിമാന്‍റ് കൂടിയതാണ് വിലയിലെ കുതിപ്പിന് കാരണം. വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയ തീരുവ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചെങ്കിലും ചൈനയുടേത് വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് സ്വർണ വില വർധിക്കാൻ കാരണം. ട്രംപിന്‍റെ താരിഫ് യുഎസിലെ കടപ്പത്ര വിപണിയെ ബാധിച്ചതും സുരക്ഷിത നിക്ഷേപത്തിലേക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.
രാജ്യാന്തര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് ഇതാദ്യമായാണ് 3,200 ഡോളറിലെത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണം 1,485 രൂപ ഉയര്‍ന്ന് 93,518 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്. അതേസമയം, മറ്റ് രാജ്യങ്ങള്‍ക്കുമേലുള്ള ഉയര്‍ന്ന താരിഫുകള്‍ 90 ദിവസത്തേയ്ക്ക് താത്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്‌തു.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 104 രൂപയും കിലോഗ്രാമിന് 1,04,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.
Also Read: പിടിവിട്ട് സ്വര്‍ണ വില; യുഎസ്-ചൈന വ്യാപാരപ്പോരില്‍ തട്ടി വന്‍ കുതിപ്പ്, 80,000 കടക്കുമോ?