കട്ടക്ക്: "ആ... രാജാ... ആ...'' നീട്ടിവിളിക്കുകയാണ് ഒരു ചെറുപ്പക്കാരന്‍. ആ വിളി കേട്ട് ഓടിയെത്തുന്നത് ഇരുന്നൂറോളം മയിലുകളാണ്. നിത്യ പരിചയക്കാരെപ്പോലെ അവ നേരേ ആ ചെറുപ്പക്കാരന്‍റെ അടുത്തേക്ക് ഓടിയെത്തും. ചിലര്‍ അയാളുടെ ചുമലിലേക്കും കയറും. ഒറിസയിലെ കട്ടക്ക് ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റര്‍ അകലെ ബരാങ്ങ് താലൂക്കിലെ സനാ മുണ്ടലി എന്ന ഗ്രാമത്തില്‍ നിന്നാണ് സൗഹൃദത്തിന്‍റെ ഈ കാഴ്‌ച.
എന്നും കാലത്തും വൈകീട്ടും മയിലുകളെ ഊട്ടാനെത്തുന്ന ചെറുപ്പക്കാരന്‍ ഈ ഗ്രാമവാസി തന്നെയായ കന്‍ഹു ബെഹ്റയാണ്. കന്‍ഹുവിനെ തേടി എന്നും രാവിലെ അഞ്ചരയ്ക്കും എട്ടുമണിക്കുമിടയില്‍ ഈ മയില്‍ക്കൂട്ടമെത്തും. വൈകിട്ട് മൂന്നിനും അഞ്ചിനുമിടയില്‍ വീണ്ടുമൊരു വിസിറ്റ്. ആണും പെണ്ണുമായി ഇരുന്നൂറോളം മയിലുകളെയാണ് എന്നും കന്‍ഹു ബെഹ്റ തീറ്റുന്നത്. ഇത്രയും മയിലുകളുടെ സംരക്ഷകന്‍ കൂടിയാണീ യുവാവ്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വന്യ ജീവി പാര്‍ക്കുകള്‍ ഏറെയുണ്ടെങ്കിലും സന മുണ്ടലിയിലെ ഈ മയില്‍ ഗ്രാമം വ്യത്യസ്‌തമാകുന്നത് ഇത് നോക്കി നടത്തുന്നത് ഒരു സ്വകാര്യ വ്യക്തിയാണെന്നതു കൊണ്ടാണ്. പതുക്കെ ഈ ഗ്രാമത്തിന് 'പീക്കോക്ക് വാലി' എന്ന പേരും വീണിരിക്കുന്നു.

കൻഹു ബഹ്റ സന മുണ്ടലി വനങ്ങളിൽ ഒരു സഞ്ചി നിറയെ മയിലുകള്‍ക്കുള്ള തീറ്റയുമായി എത്തുന്നത് കണ്ടിരിക്കേണ്ട കാഴ്‌ച തന്നെയാണ്. ഒരു വിളി കേട്ട് ഓടിയെത്താൻ കാതോർത്തിരിക്കുന്ന ഇരുന്നൂറോളം മയിലുകള്‍ അയാളെക്കാണുന്നതോടെ പീലികള്‍ വിടർത്തി ആനന്ദ നൃത്തമാടി വരവേൽക്കുന്നു. എല്ലാ ദിവസവും രണ്ടു നേരമുള്ള ഈ കാഴ്‌ച വർണ്ണനാതീതമാണ്.
കുറച്ചുപേർ കൻഹുവിന്‍റെ കൈകളിലേക്ക് ഓടിക്കയറുന്നു. മറ്റു ചിലര്‍ അതിലേറെ അടുപ്പത്തോടെ തോളിലേക്ക് കയറുന്നു. എന്നാൽ വേറെച്ചിലരാകട്ടെ തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. കൻഹുവിന്‍റെ മുത്തച്ഛനാണ് ഇതിന് തുടക്കമിട്ടത്.
1999-ലെ സൂപ്പർ സൈക്ലോണിൽ പരിക്കേറ്റ മൂന്ന് മയിലുകളെ രക്ഷപ്പടുത്തി അവക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്‌തതിനു ശേഷമാണ് കന്‍ഹുവിന്‍റെ മുത്തച്ഛന്‍ പാനു ബഹ്റയും മയിലുകളും തമ്മിലുള്ള അടുപ്പം തുടങ്ങുന്നത്. അന്ന് തന്നാൽ കഴിയുന്ന വിധം അവയെ പരിപാലിച്ചും സംരക്ഷിച്ചും പൂർവ സ്ഥിതിയിലാക്കി കാട്ടിലേക്ക് തന്നെ തിരികെ അയച്ചു.

രാജാ എന്നു പേരിട്ട് വിളിച്ച അതിൽ ഒരു മയിലിന് പാനുവിനോട് പ്രത്യേക സ്നേഹമായിരുന്നു. എല്ലാവരും വളരെ പെട്ടെന്നു തന്നെ അടുത്തു. കാട്ടിലേക്ക് തിരിച്ചയച്ചെങ്കിലും പാനു അവരെ കാണാനായി എന്നുമെത്തുകയും ആഹാരം കൊടുക്കുകയും ചെയ്യുമായിരുന്നു.
കുറച്ചു വർഷങ്ങള്‍ക്ക് ശേഷം പാനു ശാരീരിക പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടി അവശനിലയിലായി. 2017-ൽ പാനു ബഹ്റ മരണമടഞ്ഞു. മയിലുകളെ തന്നാലാകും വിധം പരിപാലിക്കണമെന്ന ഒറ്റ ആവശ്യം മാത്രമാണ് പാനു അവസാനമായി തന്‍റെ കൊച്ചുമകനായ കൻഹുവിനു മുന്നില്‍ വച്ചത്.
അന്നു മുതൽ ഇന്നു വരെയും കൻഹു തന്‍റെ മുത്തച്ഛനു കൊടുത്ത വാക്ക് പാലിച്ചു പോകുന്നു. 2017- ലെ 54 മയിലുകളിൽ നിന്ന് 2025 ആയപ്പോളേക്കും 204 മയിലുകള്‍ ആയി. കൻഹു തന്‍റെ ജോലി തിരക്കുകള്‍ക്കിടയിലും മയിലുകള്‍ക്ക് ഭക്ഷണം കൊടുക്കാനും സമയം കണ്ടെത്തുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ഞാൻ കുട്ടി ആയിരുന്നപ്പോള്‍ മയിലുകള്‍ക്ക് തീറ്റ കൊടുക്കാൻ മുത്തച്ഛൻ എന്നെയും കൊണ്ടുപോകുമായിരുന്നു. പക്ഷേ ഭക്ഷണം കൊടുക്കുന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയേ എന്നെ ഇരുത്തുകയുള്ളായിരുന്നു.

അവരുടെ സംസാരഭാഷ എനിക്ക് ഇഷ്‌ടമായിരുന്നു. ഞാൻ അവയോടൊപ്പം കളിക്കുമായിരുന്നു. എന്‍റെ തലയിലും തോളിലുമൊക്കെ മയിലുകള്‍ കയറി ഇരിക്കുന്നത് എനിക്ക് ഇഷ്‌ടമായിരുന്നു.
ഇവയെല്ലാം കണ്ട് വളർന്ന എനിക്ക് കുട്ടിക്കാലം മുതലേ പക്ഷികളോട് സ്നേഹമായിരുന്നു. മരണകിടക്കയിൽ മുത്തച്ഛൻ ആഗ്രഹം പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് എനിക്ക് ആലോചിക്കേണ്ടി വന്നില്ല"- നനഞ്ഞ കണ്ണുകളോടെ കൻഹു പറയുന്നു.
കൻഹു അരി, ഗോതമ്പ്, തിന, പയർ തുടങ്ങിയ ധാന്യങ്ങളാണ് മയിലുകളെ ഊട്ടാന്‍ കന്‍ഹു കൊണ്ടു പോകുന്നത്. മഴയായാലും വെയിലായാലും മുടങ്ങാതെ മയിലുകള്‍ക്ക് തീറ്റ കൊടുക്കും. ഒരു ദിവസം അതിനായി ചെലവാകുക 1200 രൂപയാണ്. 'പീക്കോക്ക് വാലി' കാണാനെത്തുന്ന സന്ദർശകര്‍ മനസറിഞ്ഞ് നല്‍കുന്ന സംഭാവനയാണ് തീറ്റ വാങ്ങാന്‍ വിനിയോഗിക്കാറ്.

എന്നാൽ മഴക്കാലം ആകുമ്പോള്‍ സന്ദർശകർ കുറവാണ്. അങ്ങനെയുള്ളപ്പോള്‍ സ്വന്തം കീശയില്‍ നിന്ന് പണമെടുത്ത് തന്നെ കൻഹു മയിലുകളെ ഊട്ടും. "നൂറു കണക്കിനാളുകളാണ് ദിവസേന പീക്കോക്ക് വാലി കാണാന്‍ വരാറുള്ളത്. കാലത്തും വൈകിട്ടും മയിലുകള്‍ക്ക് തീറ്റ നല്‍കാനുള്ള സമയമാകുമ്പോഴേക്കും ധാരാളം ആളുകള്‍ താഴ്വരയിലേക്ക് എത്തും"- കൻഹു അഭിമാനത്തോടെ പറഞ്ഞു.
"എനിക്ക് ബഹുമതികളോ, അംഗീകാരങ്ങളോ ആവശ്യമില്ല. എന്‍റെ കുടുംബം പട്ടിണിയില്ലാതെ കഴിയണം. അത് ഉറപ്പാക്കിയാൽ എനിക്ക് വിഷമിക്കേണ്ട കാര്യമില്ല. മയിലുകളുടെ സ്നേഹം വേണ്ടുവോളം ലഭിക്കുന്നു. ഈ ജോലി എന്നെ വളരെ സന്തോഷവാനാക്കുന്നു" കൻഹു വളരെ സന്തോഷവാനായി പറഞ്ഞു.
Also Read: വേനൽക്കാലം ഫാഷനബിൾ ആക്കാം; ഫാഷൻ ട്രെൻഡിങ്ങായി 'ബട്ടർ യെല്ലോ' - BUTTER YELLOW TREND