ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന്‍റെ പ്രസ്‌താവനയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം. ഇസ്ലാമാബാദിന്‍റെ ശ്വാസനാളമാണ് കശ്‌മീരെന്നായിരുന്നു പാക് സൈനിക മേധാവിയുെട അവകാശവാദം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വൈദേശികമായ ഒന്ന് എങ്ങനെയാണ് നിങ്ങളുടെ ശ്വാസനാളമാകുക? ഇത് ഇന്ത്യയുടെ ഒരു കേന്ദ്രഭരണപ്രദേശമാണ്. ഒരു രാജ്യത്തിന്‍റെ അനധികൃതമായി കയ്യേറിയ ഇടം ഒഴിയുക എന്നതാണ് പാകിസ്ഥാനോട് തങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യപ്പെടാനുള്ളതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ തന്‍റെ പതിവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ജനറല്‍ മുനീര്‍ പാകിസ്ഥാനിലെ വിദേശത്തുള്ളവരുടെ ഒരു കൂട്ടായ്‌മയെ അഭിസംബോധന ചെയ്യവെയാണ് കശ്‌മീര്‍ തങ്ങളുടെ ശ്വാസനാളമാണെന്നും അതിനെ മറക്കാനാകില്ലെന്നും പരാമര്‍ശിച്ചത്.
1947ലെ വിഭജനത്തെയും പാക് സൈനിക മേധാവി പിന്തുണച്ച് സംസാരിച്ചു. വിദേശത്ത് താമസിക്കുന്ന പാകിസ്ഥാനികള്‍ തങ്ങളുടെ രാജ്യത്തിന്‍റെ ഉന്നതമായ പ്രത്യയശാസ്‌ത്രത്തെയും സംസ്‌കാരത്തെയും മക്കള്‍ക്ക് പറഞ്ഞ് കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനികള്‍ ഹിന്ദുക്കളെക്കാള്‍ എല്ലാ കാര്യത്തിലും വ്യത്യസ്‌തരാണെന്നും അവരെ പറഞ്ഞ് മനസിലാക്കണമെന്നും സൈനിക മേധാവി നിര്‍ദ്ദേശിച്ചു.
നമ്മുടെ മതം വ്യത്യസ്‌തമാണ്. നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും വ്യത്യസ്‌തമാണ്. നമ്മുടെ ചിന്തകള്‍ വ്യത്യസ്‌തമാണ്. നമ്മുടെ ആഗ്രഹങ്ങളും വ്യത്യസ്‌തമാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇരട്ട രാജ്യ സിദ്ധാന്തത്തിന് അടിത്തറയിട്ടത്. നമ്മള്‍ രണ്ട് രാഷ്‌ട്രമാണ് ഒരു രാഷ്‌ട്രമല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ബലൂചിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കെതിരെയും പാകിസ്ഥാന്‍ സൈനിക മേധാവി ആഞ്ഞടിച്ചു. അവരെ എത്രയും പെട്ടെന്ന് ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഎല്‍എ, ബിഎല്‍എഫ്, ബിആര്‍എ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഈ കേവലം 1500 ഭീകരര്‍ വിചാരിച്ചാല്‍ ബലൂചിസ്ഥാനെ നമ്മില്‍ നിന്ന് എടുത്ത് കൊണ്ട് പോകാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
തഹാവൂര്‍ റാണയെക്കുറിച്ച്
2008 മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയത് സംബന്ധിച്ച് അയല്‍രാജ്യത്തിന് വിദേശകാര്യമന്ത്രാലയം മറുപടി നല്‍കി. ആഗോളഭീകരതയുടെ പ്രഭവ കേന്ദ്രം തങ്ങളല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പാകിസ്ഥാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അതില്‍ അവര്‍ക്ക് വിജയിക്കാനാകുന്നില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി. റാണയെ ഇന്ത്യയ്ക്ക് കൈമാറിയത് പാകിസ്ഥാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്. ആരൊക്കെ സംരക്ഷിക്കാന്‍ ശ്രമിച്ചാലും മുംബൈ ആക്രമണത്തിലെ മറ്റ് പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
2008 മുംബൈ ഭീകരാക്രമണം ഇന്തോ-പാക് ബന്ധത്തില്‍ വഴിത്തിരിവായെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 166 ജീവനുകളാണ് മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്‌ടമായത്. അയല്‍രാജ്യത്തിന്‍റെ ഇത്തരം പെരുമാറ്റങ്ങള്‍ യാതൊരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് മുഴുവന്‍ ഇന്ത്യാക്കാരും ചിന്തിക്കാന്‍ തുടങ്ങി.
ജമ്മുകശ്‌മീരിന് മേല്‍ ഇന്ത്യയും പാകിസ്ഥാനും അവകാശം ഉന്നയിക്കുന്നുണ്ട്. ഇതിന്‍റെ ചില ഭാഗങ്ങളില്‍ മാത്രമാണ് രണ്ട് രാജ്യങ്ങള്‍ക്കും നിയന്ത്രണമുള്ളത്. 1947, 1965, 1971, 1999 തുടങ്ങിയ വര്‍ഷങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ജമ്മുകശ്‌മീരിനെ ചൊല്ലി വിവിധ യുദ്ധങ്ങളും അരങ്ങേറി.
Also Read: പൂഞ്ചില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം; തിരിച്ചടിച്ച് ഇന്ത്യ