മീററ്റ്: ഉത്തര്‍പ്രദേശില്‍ കാമുകന്‍റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയില്‍ ട്വിസ്‌റ്റ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നത്. സൗരഭ് രജപുത്തിലാണ് അമിത് എന്ന യുവാവ് പാമ്പുകടിയേറ്റാണ് മരിച്ചതെന്ന തരത്തില്‍ വരുത്തി തീര്‍ക്കാൻ ഭാര്യയും കാമുകനും തിരക്കഥയൊരുക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അക്‌ബര്‍പൂര്‍ സാദത്ത് ഗ്രാമത്തിലെ അമിതിനെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതിന്‍റെ കിടക്കയില്‍ നിന്ന് ഒരു പാമ്പിനെയും കണ്ടെത്തി. പാമ്പ് കടിയേറ്റാണ് അമിത് മരിച്ചതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഭാര്യ രവിതയുടെ ശ്രമം. ഇതിന് കാമുകനും ഒപ്പം നിന്നു. അമിത് പാമ്പുകടിയേറ്റാണ് മരിച്ചെന്നായിരുന്നു നാട്ടുകാരും കുടുംബവുമൊക്കെ ആദ്യം വിശ്വസിച്ചിരുന്നത്. ഇത്തരത്തില്‍ ഒരു കള്ളക്കഥ അമിതിന്‍റെ ഭാര്യ പ്രചരിപ്പിക്കുകയും ചെയ്‌തു.
കള്ളി വെളിച്ചത് കൊണ്ടു വന്നത് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തപ്പോള്‍ ശരീരത്തില്‍ പാമ്പ് കടിയേറ്റതിന്‍റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താനായില്ല. എന്നാല്‍ അമിതിന്‍റെ മുഖത്തും കഴുത്തിലും മൂക്കിലും മറ്റും പരിക്കുകള്‍ കണ്ടെത്തി. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
ഇതോടെ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ഇന്ദു വര്‍മ്മയ്ക്ക് അമിതിന്‍റെ ഭാര്യ രവിതയില്‍ സംശയം തോന്നി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. താനും കാമുകനും ചേര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി.
താനും കാമുകന്‍ അമര്‍ദീപും ചേര്‍ന്നാണ് അമിതിനെ കൊന്നതെന്ന് രവിത പൊലീസിന് മൊഴി നല്‍കി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ കിടക്കയില്‍ പാമ്പിനെ കൊണ്ടിടുകയായിരുന്നു. പാമ്പാട്ടിയില്‍ നിന്ന് ആയിരം രൂപ കൊടുത്താണ് പാമ്പിനെ സംഘടിപ്പിച്ചത്. പിന്നീട് ഇതിനെ അമിതിന്‍റെ അരക്കെട്ടിന് താഴെയായി വയ്ക്കുകയായിരുന്നുവെന്നും രവിത പൊലീസിനോട് പറഞ്ഞു.
കൊലപാതകത്തിന് കാരണം അവിഹിത ബന്ധം അമിത് അറിഞ്ഞത്
ഭാര്യയുടെ അവിഹിതത്തെപ്പറ്റി അമിതിന് അറിയാമായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. അമര്‍ദീപുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മില്‍ മൂന്ന് ദിവസം മുമ്പ് വഴക്ക് ഉണ്ടായി. ഇതോടെ അമിതിനെ കൊല്ലാന്‍ അമര്‍ദീപുമായി ചേര്‍ന്ന് രവിത പദ്ധതി തയാറാക്കിയെന്നും പൊലീസ് വ്യക്തമാക്കി.
മഹമ്മദ് പൂര്‍ സിഖേദ ഗ്രാമത്തിലെ ഒരു പാമ്പാട്ടിയില്‍ നിന്നാണ് പാമ്പിനെ വാങ്ങിയതെന്ന് രവിതയുടെ കാമുകന്‍ അമര്‍ദീപ് പൊലീസിന് മൊഴി നല്‍കി. വീട്ടില്‍ എല്ലാവരും ഉറങ്ങിയ ശേഷം രവിത അമര്‍ദീപിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഉറങ്ങിക്കിടന്ന അമിതിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി. പിന്നീട് ഇത് പാമ്പ് കടിയേറ്റുള്ള മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ പാമ്പിനെ കിടക്കയില്‍ ഇട്ടു.
കുറ്റസമ്മതം നടത്തിയതോടെ ഇരുവരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായി റൂറല്‍ എസ്‌പി രാകേഷ്‌കുമാര്‍ മിശ്ര വ്യക്തമാക്കി. എട്ട് വര്‍ഷം മുമ്പായിരുന്നു മിക്കി എന്ന് വിളിക്കുന്ന അമിത് കാശ്യപുമായി രവിതയുടെ വിവാഹം. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
അമിതും അമര്‍ദീപും ടൈല്‍ പണിക്കാരായിരുന്നു. അമര്‍ദീപ് അമിതിന്‍റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. ഇതിനിടെയാണ് അമിതിന്‍റെ ഭാര്യയുമായുള്ള ബന്ധം ഉടലെടുക്കുന്നത്.
ഭര്‍ത്താവ് തന്നെ ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നതായി രവിത
അന്വേഷണം പുരോഗമിക്കുന്നതിനിടെ വിവാദ വെളിപ്പെടുത്തലുമായി രവിത രംഗത്ത് എത്തിയതും ശ്രദ്ധേയമായി. ഭര്‍ത്താവ് തന്നെ ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നതായും തയാറാകാത്തതിനാല്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നതായും രവിത പറയുന്നു. തന്നെ ഒരു ലൈംഗികവൃത്തി നടത്തുന്ന കേന്ദ്രത്തിലേക്ക് നിര്‍ബന്ധിച്ച് അയച്ചതായും രവിത പറയുന്നു.
അമര്‍ദീപിനെ കൊല്ലാന്‍ അമിത് ഗൂഢാലോചന നടത്തി
അമര്‍ദീപിനെ കൊല്ലാന്‍ അമിത് പദ്ധതിയിട്ടിരുന്നതായും രവിത പറഞ്ഞു. ഇതിനായി തന്‍റെ സഹായവും അമിത് തേടിയിരുന്നതായി രവിത വെളിപ്പെടുത്തിയത്.
മീററ്റിലെ ഡ്രം കൊലയുമായി സമാനത
മീററ്റിലെ സൗരഭ് രജ്‌പുതില്‍ നിന്നുള്ള മറ്റൊരു കൊലപാതകവുമായി ഇതിന് സമാനതകളേറെയുണ്ട്. മുന്‍ മെര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യ മുസ്‌കനും കാമുകനും ചേര്‍ന്ന് കഴിഞ്ഞ മാസം നാലിനാണ് കൊലപ്പെടുത്തിയത്. മീററ്റിലെ ഇന്ദിരാനഗറിലുള്ള വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. പിന്നീട് മൃതദേഹം മുറിച്ചെടുത്ത് ഒരു ഡ്രമ്മിനുള്ളില്‍ നിക്ഷേപിക്കുകയും പിന്നീട് ഇത് സിമെന്‍റ് കൊണ്ട് അടയ്ക്കുകയും ചെയ്‌തു.