സഥാസമയവും മഞ്ഞ് പെയ്യുന്ന ഒരിടം.... ചുറ്റും നിറഞ്ഞ് നില്‍ക്കുന്ന പൈന്‍ മരങ്ങള്‍.... അവയുടെ ശിഖരങ്ങളില്‍ നിന്നും കാറ്റേറ്റ് പൊഴിയുന്ന മഞ്ഞിന്‍ കണങ്ങള്‍. .. തണുപ്പിനെ പ്രതിരോധിക്കുന്ന വസ്‌ത്രങ്ങള്‍ ധരിച്ച് മഞ്ഞില്‍ ഉരുണ്ട് വീണും അത് വാരി വിതറിയും ആഘോഷിക്കുന്ന ഒരിടം.... അങ്ങനെയൊക്കെയാണ് ഭൂമിയിലെ സ്വര്‍ഗം എന്നറിയപ്പെടുന്ന കശ്‌മീരിനെ കുറിച്ച് മിക്കവരും ഓര്‍ത്ത് വയ്‌ക്കുന്നുണ്ടാകുക.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തയും കശ്‌മീരിനെ കുറിച്ചാണ്. എന്നാല്‍ മേല്‍പ്പറഞ്ഞത് പോലുള്ളതല്ല. മറിച്ച് ഇത്രയും മനോഹരിയായ കശ്‌മീരിലെ കാഴ്‌ചകള്‍ ആസ്വദിക്കാനെത്തി ചേതനയറ്റ് മടങ്ങേണ്ടിവന്ന സഞ്ചാരികളുടേതാണ്. വാര്‍ത്തകളില്‍ ഏറെ ചര്‍ച്ചയാകുന്ന പഹല്‍ഗാമിലും ബൈസരണ്‍വാലിയും ഇത്രയേറെയുണ്ടോ കാഴ്‌ചകളെന്നാണ് ഈ സാഹചര്യത്തില്‍ പലരുടെയും സംശയം. അതുകൊണ്ട് തന്നെ സഞ്ചരികളെ സൗന്ദര്യം കാട്ടി കൊതിപ്പിക്കുന്ന ഈയിടത്തെ കാഴ്‌ചകള്‍ എന്തൊക്കെയാണെന്ന് വിശദമായി നോക്കാം.
കടുക് പാടം നിറഞ്ഞ പഹല്‍ഗാം: കശ്‌മീരിന്‍റെ ഗ്രാമഭംഗി മുഴുവനായും ആസ്വദിക്കണമെങ്കില്‍ അനന്ത്‌നാഗില്‍ നിന്നും 95 കിലമീറ്റര്‍ ദൂരത്തുള്ള പഹല്‍ഗാമിലെത്തിയാല്‍ മതി. സുഹൃത്തുക്കള്‍ക്കൊപ്പം ചില്‍ ചെയ്യാനും ഫാമിലിക്കൊപ്പം വൈബാക്കാനും ഹണിമൂണ്‍ ആഘോഷിക്കാനുമായി നിരവധി പേരാണ് ദിനംപ്രതി ഈ സുന്ദര ഭൂമിയിലെത്തുന്നത്. മഞ്ഞ പരവതാനി വിരിച്ചത് പോലുള്ള കടുക് പാടങ്ങളും കുങ്കുമ പൂക്കള്‍ നിറഞ്ഞ പാതയോരങ്ങളുമാണ് സഞ്ചാരികളെ ഇങ്ങോട്ടേക്ക് വരവേല്‍ക്കുക.

നീണ്ടുനീണ്ട് പോകുന്ന പാതയ്‌ക്ക് ഇരുവശവും കൃഷിയിടങ്ങളാണ്. മഞ്ഞ പൂക്കള്‍ ഒന്നിച്ച് പൂത്തുലഞ്ഞ് നില്‍ക്കുന്ന കടുക് പാടങ്ങള്‍ നിരവധിയാണ് ഇവിടെ. പൂക്കള്‍ക്കിടയില്‍ നിന്നും ഫോട്ടോ പകര്‍ത്തുന്ന നിരവധി പേരെ പലയിടങ്ങളിലായി കാണാം. ഇതെല്ലാം ആസ്വദിക്കുന്നത് കൊണ്ട് തന്നെ വളരെ വേഗത്തില്‍ പഹല്‍ഗാമില്‍ എത്തുന്നത് പോലെ തോന്നും.
അവിടെയെത്തിയാലാകട്ടെ പിന്നെ സ്ഥിതി പറയുകയും വേണ്ട. സ്വര്‍ഗീയ അനുഭവം തന്നെ. അത്രയേറെയാണ് പഹല്‍ഗാമിന്‍റെ വശ്യമനോഹാരിത. ഇതെല്ലാം കൊണ്ട് തന്നെയാണ് പഹല്‍ഗാം സഞ്ചാരികളുടെ ഇഷ്‌ടയിടമാകുന്നത്.
സഞ്ചാരികളെ മയക്കുന്ന ബൈസരണ്‍ വാലി: പഹല്‍ഗാമില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്നയിടം. തണുത്തുറഞ്ഞ മലകളാല്‍ ചുറ്റപ്പെട്ട പ്രദേശം. ഇതിനെല്ലാം മോടിച്ചാര്‍ത്താന്‍ ഹരിതവനങ്ങളും ആകാശം മുട്ടെ വളര്‍ന്ന് നില്‍ക്കുന്ന പൈന്‍ മരങ്ങളും.

മനോഹാരിത കൊണ്ട് ആരുടെയും മനം കവരുന്ന ഈയിടം 'മിനി സ്വിറ്റ്സര്‍ലന്‍ഡ്' എന്നും അറിയപ്പെടുന്നുണ്ട്. പഹല്‍ഗാമില്‍ നിന്നും കുതിരപ്പുറത്തേറിയോ കാല്‍നടയായോ വേണം ബൈസരണ്‍വാലിയിലെത്താന്‍. പോകുന്നതാകട്ടെ പുല്‍മേടുകളെല്ലാം താണ്ടി ശാന്തയോടെയും സമാധാനത്തോടെയുമുള്ള യാത്ര. ട്രെക്കിങ് തന്നെയാണ് ബൈസരണിലെ പ്രധാന ആകര്‍ഷണം. ഇവിടെയെത്തിയാല്‍ കാണേണ്ട മറ്റൊരു കാഴ്‌ച തുലിയന്‍ തടാകത്തിന്‍റേതാണ്.

സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 312087 അടി ഉയത്തില്‍ സ്ഥിതി ചെയ്യുന്ന തടാകമാണിത്. മഞ്ഞുരുകുമ്പോഴാണ് തുലിയന്‍ തടാകം രൂപപ്പെടാറുള്ളത്. ശൈത്യ കാലത്ത് തുലിയന്‍ പൂര്‍ണമായും തണുത്തുറയും. ഇത്തരം സുന്ദര കാഴ്‌ചകളെല്ലാമാണ് സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്.

ചുറ്റും മഞ്ഞ് മൂടിയ പര്‍വതങ്ങളും താഴ്‌വരകളും നിറഞ്ഞ സുന്ദരമായൊരു ലോകം. വിവിധ കൃഷി, ആടുവളര്‍ത്തല്‍ എന്നിങ്ങനെ ചെയ്‌ത് ജീവിക്കുന്ന നിരവധി സാധാരണക്കാരുടെ സ്വദേശമാണ് ഇവിടം. മനോഹരമായ ഈ ഭൂപ്രദേശം ഇനി ഓര്‍മിക്കപ്പെടുക നിരപരാധികളായ നിരവധി പേര്‍ വെടിയേറ്റ് പിടഞ്ഞ് വീണയിടം എന്ന പേരിലാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത്രയും സുന്ദരമായൊരു ഭൂമിയിലാണ് കഴിഞ്ഞ ദിവസം നിരവധി പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത് എന്നത് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല പലര്‍ക്കും. വെടിയേറ്റ് പിടഞ്ഞതാകട്ടെ കാഴ്‌ചകള്‍ ആസ്വദിക്കാന്‍ കുടുംബത്തോടൊപ്പം ഇറങ്ങിത്തിരിച്ചവര്‍. ഒരു പ്രദേശവാസി അടക്കം 26 പേര്‍ക്ക് നേരെയാണ് ഭീകരര്‍ നിറയൊഴിച്ചത്.
അപ്രതീക്ഷിതമായി സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഈ ആക്രമണത്തില്‍ നടുങ്ങിയിരിക്കുകയാണ് നാട്. സംഭവത്തിന് പിന്നാലെ കശ്‌മീരിലേക്ക് ടിക്കറ്റ് എടുത്തവരെല്ലാം അത് റദ്ദാക്കിയിരിക്കുകയാണ്. നാടിനെ നടുക്കിയ ഈ സംഭവം എന്നേന്നേക്കുമായി കശ്‌മീര് ടൂറിസത്തിന് ഒരു ബ്ലാക്ക് മാര്‍ക്കാകും. ടൂറിസവും കച്ചവടവും ജീവിത മാര്‍ഗമാക്കിയ നിരവധി മനുഷ്യര്‍ക്കും ഇത് വലിയ തിരിച്ചടിയാണ്.

സഞ്ചാരികള്‍ക്ക് നേരെ നിറയൊഴിച്ച ഭീകരര്‍ അവരുടെ തോക്ക് കൊണ്ട് ഉന്നംപിടിച്ചത് ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നും ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന കശ്‌മീരികള്‍ക്ക് നേരെ കൂടിയാണ്. രാജ്യം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഇനിയെന്ത് എന്നാണ് കശ്‌മീരില്‍ നിന്നുയരുന്ന ചോദ്യം. സമാധാനം കാതങ്ങള്‍ക്ക് അകലെയാകുമ്പോള്‍ കടുത്ത നിരാശയിലാണ് കശ്‌മീരും കശ്‌മീരികളും.
Also Read: ടുലീപ് പൂക്കൾ വിരിയുന്ന കാലം, ഇത് കശ്‌മീര്‍ ടൂറിസം സീസണ്‍; പാക്കേജുകൾ റദ്ദാക്കി ട്രാവൽ ഏജൻസികൾ