ഹൈദരാബാദ്: മാട്രിമോണിയല്‍ സൈറ്റ് വ്യാജ പ്രൊഫൈല്‍ തട്ടിപ്പ് കേസിലെ എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച് തെലങ്കാന ഹൈക്കോടതി. മാട്രിമോണിയല്‍ സൈറ്റായ ശാദി ഡോട് കോമിൻ്റെ മേധാവി അനുപം മിറ്റേല്‍, ടീം ലീഡര്‍ വിഘ്നേഷ് (തമിഴ്‌നാട്) മാനേജര്‍ സതീഷ് നാനയ്യ (ബെംഗളൂരു) എന്നിവര്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കാനാണ് കോടതി വിസമ്മതിച്ചത്. ഹൈദരാബാദിലെ ജൂബിലി ഹിൽസ് സ്വദേശിനിയായ ഒരു വനിതാ ഡോക്‌ടറുടെ പരാതിയാണ് കേസിന് ആധാരം.
ശാദി ഡോട് കോമില്‍ വ്യാജ പ്രൊഫൈൽ നിര്‍മ്മിച്ച് രാജമഹേന്ദ്രവാരം സ്വദേശിയായ ചെറുകുരി ഹർഷ എന്ന ജോഗദ വംശി കൃഷ്‌ണ തന്നില്‍ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഇവരുടെ പരാതി. യാനം എംഎൽഎയുടെ ഫോട്ടോ ഉപയോഗിച്ചായിരുന്നു ഇയാള്‍ മാട്രിമോണിയൽ സൈറ്റിൽ വ്യാജ പ്രൊഫൈൽ നിര്‍മ്മിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തന്‍റെ ബാങ്ക് അക്കൗണ്ടുകൾ ഐടി ഡിപാര്‍ട്‌മെന്‍റ് മരവിപ്പിച്ചെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ മോര്‍ഫ് ചെയ്‌ത ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് 10 ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയും കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നും യുവതി ജൂബിലി ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ബെംഗളൂരുവിലും മുംബൈയിലുമായി 27 ലക്ഷം രൂപയോളം സമാന രീതിയില്‍ പ്രതി തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മതിയായ പരിശോധനാ സംവിധാനങ്ങൾ ഇല്ലാത്തതിനാണ് ഷാദി ഡോട് കോമിന്‍റെ മാനേജ്‌മെന്‍റിനേയും പൊലീസ് പ്രതി ചേര്‍ത്തത്.
അതേസമയം ഉപഭോക്താക്കള്‍ നിര്‍മ്മിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ശാദി ഡോട് കോമിന് ഉത്തരവാദിത്വമില്ലെന്നായിരുന്നു മാനേജ്‌മെന്‍റിന്‍റെ വാദം. എന്നാല്‍ ഇവര്‍ നല്‍കുന്ന സേവനങ്ങളെ ഉപഭോക്താക്കള്‍ വിശ്വസിക്കുന്നതിനാൽ പ്ലാറ്റ്‌ഫോമിന് ഉത്തരവാദിത്തമുണ്ടെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജിതേന്ദർ വീരമല്ല വാദിച്ചു.
ഈ വാദം ജസ്റ്റിസ് എൻ. തുക്കാറാംജി അംഗീകരിക്കുകയായിരുന്നു. ഇതോടെ കോടതി എഫ്‌ഐആർ റദ്ദാക്കാന്‍ വിസമ്മതിക്കുകയും ബിഎൻഎസ്‌എസിന്‍റെ സെക്ഷൻ 35(3) പ്രകാരം നടപടിയെടുക്കാൻ പൊലീസിനോട് നിർദേശിക്കുകയും ചെയ്‌തിട്ടുണ്ട്.