വില്ലുപുരം: മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ദളിതര്‍ പ്രവേശിച്ച തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ കയറാന്‍ വിസമ്മതിച്ച് മേല്‍ജാതിക്കാര്‍. നൂറ് വര്‍ത്തോളം പഴക്കമുള്ള മേല്‍പാതി ദ്രൗപദി അമ്മൻ ക്ഷേത്രത്തിലാണ് ഇന്നലെ നൂറ് കണക്കിന് ദളിതര്‍ പ്രവേശിച്ചത്. ഇതോടെ രണ്ടാം ദിവസത്തെ ഉഷഃപൂജയിൽ നിന്ന് മേല്‍ജാതിക്കാര്‍ വിട്ടു നില്‍ക്കുകയായിരുന്നു.
കനത്ത സുരക്ഷയിലാണ് ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തത്. അനുചിതമായ സമയത്താണ് ക്ഷേത്രം തുറന്നത് എന്ന് പറഞ്ഞ് ഇന്നലെ മേല്‍ജാതിക്കാര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇന്നും ഇവര്‍ ക്ഷേത്രത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല. ആളുകളില്ലാത്തതിനാല്‍ പൂജയ്ക്ക് ശേഷം നട അടച്ചു. വെള്ളിയാഴ്‌ച മാത്രം രണ്ട് പൂജകള്‍ നടത്താനാണ് കോടതി അനുമതിയുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നൂറ്റാണ്ടുകൾ പഴക്കമുള്ള ദ്രൗപദി അമ്മൻ ക്ഷേത്രത്തിൽ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് രണ്ട് സമുദായങ്ങൾ തമ്മിൽ കടുത്ത തർക്കമുണ്ടായിരുന്നു. ക്ഷേത്രം തങ്ങളുടേത് മാത്രമാണ് എന്നായിരുന്നു മേല്‍ ജാതിക്കാരുടെ അവകാശവാദം. ഇത് സംഘർഷമായും മാറി. സംഘര്‍ഷം കാരണം 2023 ജൂൺ ഏഴിന് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ദ്രൗപദി അമ്മൻ ക്ഷേത്രം സീൽ ചെയ്യുകയും ചെയ്‌തു.

സീൽ ചെയ്‌ത ദ്രൗപദി അമ്മൻ ക്ഷേത്രം തുറന്ന് ആരാധന നടത്തണമെന്ന് ആവശ്യപ്പെട്ട് മേൽപാതി ഗ്രാമത്തിൽ നിന്നുള്ള ഒരു കൂട്ടം ആളുകൾ മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തു. കേസ് പരിഗണിച്ച കോടതി, ദ്രൗപദി അമ്മൻ ക്ഷേത്രം തുറക്കാനും പൊതുജനങ്ങളെ അകത്ത് അകത്തേക്ക് പ്രവേശിപ്പിക്കാതെ ഒരു ദിവസത്തെ പൂജ നടത്താനും അനുമതി നല്‍കി.
തുടർന്ന്, കഴിഞ്ഞ വർഷം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സീല്‍ നീക്കം ചെയ്‌തു. ഭക്തരെ പ്രവേശിപ്പിക്കാതെ താൽക്കാലിക പൂജ മാത്രം നടത്തി.
ഇരു സമുദായങ്ങളിൽ നിന്നുമുള്ള ആളുകളെ ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്താൻ അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതി അടുത്തിടെയാണ് ഉത്തരവിട്ടത്. ദൈവം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും തങ്ങളുടേത് മാത്രമാണെന്ന് പറയാൻ ആര്‍ക്കും അധികാരമില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് ദളിതര്‍ ക്ഷേത്ര പ്രവേശനം നടത്തിയത്.
Also Read: കാസര്‍കോട്ടെ ക്ഷേത്രത്തില്‍ ജനകീയ സമിതിയുടെ നാലമ്പല പ്രവേശനം; എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍