ചെന്നൈ : തമിഴ്നാട്ടിൽ മന്ത്രിസഭാ പുനസംഘടനയ്ക്ക് ഗവർണറുടെ അംഗീകാരം. പുനസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ശുപാർശ ചെയ്തിരുന്നു. പിന്നാലെ ഗവർണർ ആർഎൻ രവി അംഗീകാരം നൽകുകയായിരുന്നു.
വൈദ്യുതി, എക്സൈസ് മന്ത്രി ആയിരുന്ന വി സെന്തിൽ ബാലാജി, വനം-ഖാദി മന്ത്രി ഡോ. കെ പൊൻമുടി എന്നിവർ രാജിവച്ചതിനെ തുടർന്നാണ് തമിഴ്നാട്ടിൽ മന്ത്രിസഭ പുനസംഘടന നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീം കോടതി മുന്നറിയിപ്പിനെ തുടർന്നാണ് സെന്തിൽ ബാലാജിക്ക് മന്ത്രി സ്ഥാനം നഷ്ടമായത്. അതേസമയം, അടുത്തിടെ വിവാദങ്ങൾക്ക് കാരണമായ ചില അപകീർത്തി പരാമർശങ്ങളാണ് പൊൻമുടിക്ക് മന്ത്രി കസേര നഷ്ടമാകാൻ കാരണമായത്.
രാജ്ഭവൻ പുറപ്പെടുവിച്ച പ്രഖ്യാപനമനുസരിച്ച്, ഗതാഗത മന്ത്രിയായ എസ്എസ് ശിവശങ്കറിന് വൈദ്യുതി വകുപ്പിൻ്റെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്. ഭവന, നഗരവികസന മന്ത്രിയായിരുന്ന എസ്. മുത്തുസാമിക്കാണ് എക്സൈസ് വകുപ്പിൻ്റെ അധിക ചുമതല. ക്ഷീര വികസന വകുപ്പ് കൈകാര്യം ചെയ്തിരുന്ന ആർഎസ് രാജകണ്ണപ്പൻ ഇനി വനം-ഖാദി വകുപ്പുകളുടെ ചുമതല വഹിക്കും.
ഈ പുനഃസംഘടനകൾക്ക് പുറമേ, പത്മനാഭപുരത്ത് നിന്നുള്ള എംഎൽഎ ടി. മനോ തങ്കരാജിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ശുപാർശ ചെയ്തിട്ടുണ്ട്. ഈ ശുപാർശ ഗവർണറും അംഗീകരിച്ചു. പുതുതായി നിയമിതരായ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് 2025 ഏപ്രിൽ 28 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ചെന്നൈയിലെ രാജ്ഭവനിൽ നടക്കും.
Also Read: 'രാജ്യമാണ് പ്രധാനം'; ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ കേന്ദ്രസർക്കാരിന് പൂർണ പിന്തുണയെന്ന് ഖാർഗെ