വിശാഖപട്ടണം: ആന്ധ്രയില്‍ ബുധനാഴ്‌ച പുലർച്ചെ ശ്രീ വരാഹ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രത്തിന്‍റെ മതില്‍ ഇടിഞ്ഞ് വീണ് എട്ട് ഭക്തര്‍ക്ക് ദാരുണാന്ത്യം. മഴയിൽ നനഞ്ഞു കുതിര്‍ന്ന മതില്‍ ഇടിഞ്ഞു വീണ് എട്ട് പേര്‍ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഏഴ് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉൾപ്പെടുന്നു. അപകടത്തില്‍ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു.
സിംഹാദ്രി അപ്പണ്ണ സ്വാമിയുടെ ചന്ദന ഉത്സവത്തിനിടെ ഭഗവാന്‍റെ രൂപം കാണാൻ എത്തിയ ഭക്തരാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്‌ച അർധരാത്രിക്ക് ശേഷം സിംഹാചലത്തിൽ കനത്ത മഴ പെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് മതില്‍ ഇടിഞ്ഞു വീണത്. എൻഡിആർഎഫ് ജീവനക്കാരും ഉദ്യോഗസ്ഥരും ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
മരിച്ച 8 പേരുടെ മൃതദേഹങ്ങൾ വിശാഖപട്ടണം കെജിഎച്ചിലേക്ക് മാറ്റി. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഭ്യന്തര മന്ത്രി അനിത, വിശാഖപട്ടണം ജില്ലാ കലക്‌ടര്‍ ഹരേന്ദ്രിര പ്രസാദ്, സി പി ശംഖബ്രത ബാഗ്‌ച എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. സിംചലത്തിലെ ക്ഷേത്രത്തിലെ മതിൽ ഇടിഞ്ഞുവീണതിന് കാരണം പ്രദേശത്ത് കനത്ത മഴയെത്തുടർന്ന് മണ്ണ് ഇളകിപ്പോയതാമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രി വി അനിത പറഞ്ഞു.
പ്രതികരിച്ച് ചന്ദ്രബാബു നായിഡു
ചന്ദനോത്സവത്തിനിടെ മതിൽ ഇടിഞ്ഞുവീണ് 8 പേർ മരിച്ചത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. കനത്ത മഴയെ തുടർന്ന് ഒരു മതിൽ ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നു. കലക്‌ടറുമായും എസ്‌പിയുമായും സംസാരിച്ച് അവിടത്തെ സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകുമെന്നും രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ പതിവായി അവലോകനം ചെയ്യുന്നുണ്ടെന്നും ചന്ദ്രബാബു വ്യക്തമാക്കി.
Also Read: അടുത്ത 24-36 മണിക്കൂറിനുള്ളിൽ തിരിച്ചടിക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം? ഭയന്ന് പാകിസ്ഥാൻ