ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ഒരു സര്‍ക്കാര്‍ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ചത് ഏകപക്ഷീയമാണ്. നിയമപരമായാണ് ഗവര്‍ണര്‍ പെരുമാറേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 200 ഉദ്ധരിച്ചായിരുന്നു തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ കോടതിയുടെ വിമര്‍ശനം.
സംസ്ഥാന സര്‍ക്കാരുകള്‍ പാസാക്കുന്ന ബില്ലിനെ നിയമ വിരുദ്ധമായി പിടിച്ചുവയ്‌ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഗവർണർ സത്യസന്ധമായി പെരുമാറിയില്ലെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതേസമയം, പത്ത് ബില്ലുകള്‍ക്കും സുപ്രീം കോടതി അംഗീകാരം നല്‍കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭരണഘടനയുടെ ആർട്ടിക്കിൾ 200 അനുസരിച്ച്, ബില്ലുകളിൽ ഗവർണർ മൂന്ന് നടപടികളിൽ ഒന്നാണ് സ്വീകരിക്കേണ്ടത്. ബില്ലുകൾക്ക് അനുമതി നൽകുക, ബില്ലുകൾക്ക് അനുമതി നിഷേധിക്കുക അല്ലെങ്കിൽ ബില്ലുകൾ രാഷ്ട്രപതിക്ക് നൽകുകയെന്നതാണ്. എന്നാല്‍ ഈ നടപടികളൊന്നും സ്വീകരിക്കാതെ നിയമവിരുദ്ധമായാണ് ഗവര്‍ണര്‍ ബില്ലുകള്‍ പിടിച്ചുവച്ചതെന്നും കോടതി വ്യക്തമാക്കി.
നിയമസഭ അയയ്ക്കുന്ന ബില്ലുകളിൽ ആർട്ടിക്കിൾ 200 പ്രകാരം ഗവർണർമാരുടെ തീരുമാനത്തിനുള്ള സമയപരിധിയും കോടതി നിശ്ചയിച്ചു. മൂന്ന് മാസത്തിനുള്ളില്‍ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്നും അനാവശ്യമായി പിടിച്ചുവയ്‌ക്കരുതെന്നും കോടതി വ്യക്തമാക്കി. 10 പ്രധാന ബില്ലുകളാണ് അനുമതി നൽകാതെ തമിഴ്‌നാട് ഗവർണർ തടഞ്ഞുവച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുന്ന തരത്തിലായിരുന്നു സുപ്രീം കോടതിയുടെ താക്കീത്.
നിയമസഭ ബില്ലുകൾ വീണ്ടും പാസാക്കി അയച്ചാൽ രാഷ്ട്രപതിക്ക് വിടാൻ അവകാശമില്ല. ആദ്യ ബില്ലിൽ നിന്ന് വ്യത്യസ്‌തമെങ്കിലേ ഇതിന് അധികാരമുള്ളൂ. ഗവർണർക്ക് സമ്പൂർണ വീറ്റോ അധികാരമില്ല. ഭരണഘടനയിൽ വീറ്റോ അധികാരം നൽകിയിട്ടില്ല. സഭ രണ്ടാമതും പാസാക്കിയ ബില്ലുകളില്‍ ഒരു മാസത്തിനകം തീരുമാനം എടുക്കണ. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകൾ നിയമം കൊണ്ടുവരുന്നത്. അതിൽ തടയിടുന്ന നിലപാട് ശരിയല്ല. സംസ്ഥാന സർക്കാരിനെ തടയുകയല്ല ഗവർണറുടെ ചുമതലയെന്നും അതിനശ്ചികാലത്തേക്ക് ബില്ല് നീട്ടി വയ്‌ക്കരുതെന്നും കോടതി വ്യക്തമാക്കി.