ന്യൂഡൽഹി : ട്രാക്കിന് സമീപത്തുള്ള ഉണങ്ങിയ പുല്ലും വൈക്കോലും കത്തിക്കരുതെന്ന് നിർദേശം നൽകി റെയിൽവേ. വിഷയം ജനങ്ങളിലേക്കെത്തിക്കാൻ രണ്ട് കോടിയിലധികം സന്ദേശങ്ങളാണ് റെയിൽവേ പങ്കുവച്ചത്. പാളത്തിനടുത്ത് വച്ചോ പാളത്തിൽവച്ചോ പുല്ല്, വൈക്കോൽ എന്നിവ കത്തിക്കുന്നത് ട്രെയിൻ ഗതാഗതം തടസപ്പെടുത്തുകയും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നതിനാലാണ് റെയിൽവേയുടെ നിർദേശം.
പ്രാദേശിക ഭരണകൂടവുമായി പ്രസ്തുത വിഷയത്തിൽ റെയിൽവേ ബന്ധപ്പെടുകയും പാളത്തിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കാൻ ട്രാക്ക്മാൻമാർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
'അനിഷ്ട സംഭവങ്ങളും ട്രെയിൻ ഗതാഗതത്തിൽ ഉണ്ടാകുന്ന തടസങ്ങളും ഒഴിവാക്കാൻ റെയിൽവേ ട്രാക്കുകളുടെ വശങ്ങളിൽ വൈക്കോൽ, ഉണങ്ങിയ പുല്ല് എന്നിവ കത്തിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു ഡ്രൈവ് നടത്തുന്നുണ്ട്. ട്രാക്കുകളിൽ തീപിടിത്തങ്ങൾ ഉണ്ടാകുന്നതിനെതിരെ ഗ്രാമീണ ജനതയെ ബോധവത്കരിക്കാൻ റെയിൽവേ അധികൃതർ രണ്ട് കോടിയിലധികം സന്ദേശങ്ങൾ പങ്കുവച്ചിട്ടുണ്ട്,' -നോർത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ (സിപിആർഒ) പങ്കജ് സിങ് ഇടിവി ഭാരതിനോട് പറഞ്ഞു.
ട്രാക്കുകൾക്ക് സമീപം വൈക്കോൽ കത്തിക്കുന്നത് മൂലമുള്ള കനത്ത പുക പലപ്പോഴും ലോക്കോ പൈലറ്റുമാരുടെ ദൃശ്യപരത കുറയ്ക്കുന്നു. കാറ്റ് പുകയെ ലോക്കോമോട്ടീവിലേക്ക് കൊണ്ടുവരുന്നതിനാൽ സ്ഥിതി കൂടുതൽ വഷളാകും. ട്രാക്കിൽ ഇത്തരം വസ്തുക്കൾ കത്തിക്കുന്നത് ലോക്കോമോട്ടീവിനോ കോച്ചുകൾക്കോ തീപിടിക്കുന്നതിനും കാരണമാകും. ഇത് യാത്രക്കാർക്ക് അപകടമുണ്ടാക്കാൻ ഇടയാക്കും.
'ട്രാക്കിൽ പുകയോ തീയോ കണ്ടാൽ അധികാരികളെ അറിയിക്കാൻ ട്രാക്ക്മാൻമാർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് ട്രാക്കിന് സമീപം രണ്ടോ മൂന്നോ തീപിടുത്ത സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ട്രെയിൻ പ്രവർത്തനത്തിന് അസൗകര്യം ഉണ്ടാകാതിരിക്കാൻ ശരിയായ നടപടിക്രമങ്ങൾ പാലിച്ച് പുല്ല്, കാടുകൾ, കുറ്റിച്ചെടികൾ എന്നിവ നീക്കം ചെയ്യാൻ റെയിൽവേ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്,' -നോർത്ത് വെസ്റ്റേൺ റെയിൽവേ സിപിആർഒ ക്യാപ്റ്റൻ ശശി കിരൺ പറഞ്ഞു.
'സിഗരറ്റ്, ബീഡി കുറ്റികൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയുന്നതും വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതും വൈക്കോൽ കത്തിക്കുന്നതും പ്രധാനമായും തീപിടിത്തങ്ങൾക്ക് കാരണമാകുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.' -അദ്ദേഹം കൂട്ടിച്ചേർത്തു.
'നിയമങ്ങൾ അനുസരിച്ച്, റെയിൽവേ പുല്ല്, കുറ്റിച്ചെടികൾ അല്ലെങ്കിൽ കുറ്റിക്കാടുകൾ എന്നിവ കത്തിക്കുന്നില്ല. നിശ്ചയിച്ച മാർഗനിർദേശങ്ങൾക്കനുസൃതമായി മാത്രമേ അവ കൈകാര്യം ചെയ്യുന്നുള്ളൂ. ട്രാക്കിന് സമീപത്തെ സ്വകാര്യ ഭൂമിയുടെ കാര്യത്തിൽ, ട്രെയിൻ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന, വൈക്കോലും കുറ്റിക്കാടുകളും കത്തിക്കുന്നതിന്‍റെ പ്രതികൂല ഫലങ്ങളെക്കുറിച്ച് ഉടമകളെ അറിയിക്കും' -നോർത്ത് സെൻട്രൽ റെയിൽവേ സിപിആർഒ ശശികാന്ത് ത്രിപാഠി പറഞ്ഞു.
'കോസി കലാൻ, മണിക്പൂർ സെക്ഷൻ എന്നിവിടങ്ങളിൽ റെയിൽവേ ട്രാക്കിന് സമീപം ഉണങ്ങിയ പുല്ലുകൾ കത്തിച്ചതും ട്രെയിൻ ഗതാഗതത്തെ തടസപ്പെടുത്തിയതുമായ രണ്ട് കേസുകൾ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്,' -ത്രിപാഠി കൂട്ടിച്ചേർത്തു.
Also Read: ഇന്ത്യ-പാക് സംഘര്‍ഷം; ആശങ്കയില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍, വിളവെടുപ്പ് വേഗത്തിലാക്കാന്‍ നീക്കം