ന്യൂഡൽഹി: സാമൂഹ്യ നീതി എന്ന ആശയത്തിലൂന്നിക്കൊണ്ടുള്ള അഹമ്മദാബാദിലെ എഐസിസി സമ്മേളനം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. ഏപ്രിൽ 25, 26 തീയതികളിൽ ഹൈദരാബാദിൽ നടക്കുന്ന അന്താരാഷ്‌ട്ര കോൺക്ലേവിലും രാഹുൽ ഗാന്ധി ഈ വിഷയത്തെക്കുറിച്ചുള്ള തന്‍റെ കാഴ്‌ചപ്പാടുകളില്‍ കൂടുതൽ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാരത് ഉച്ചകോടി എന്ന കോൺക്ലേവ്, തെലങ്കാന സർക്കാരും എൻജിഒ സമൃദ്ധ ഭാരതും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. 90 ഓളം രാജ്യങ്ങളിൽ നിന്നുള്ള ചിന്തകർ, രാഷ്‌ട്രീയ നേതാക്കൾ, മുൻ മന്ത്രിമാർ എന്നിവരുൾപ്പെടെ ഏകദേശം 350 പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കുമെന്നാണ് വിവരം. ഏഷ്യൻ-ആഫ്രിക്കൻ (ബണ്ടുങ്) സമ്മേളനത്തിന്‍റെ 70-ാം വാർഷികം ആഘോഷിക്കുന്ന പരിപാടിയാണിത്. തുടര്‍ന്നുള്ള എല്ലാ വർഷവും ഉച്ചകോടി നടത്താനാണ് തീരുമാനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'നമ്മുടെ നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പാർട്ടി മേധാവി മല്ലികാർജുൻ ഖാർഗെയുടെയും സാമൂഹ്യ നീതിയെക്കുറിച്ചുള്ള ആശയങ്ങൾ ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കും ഈ യോഗം. രാഹുൽ ഗാന്ധി വർഷങ്ങളായി ഈ വിഷയത്തിൽ തന്‍റെ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടുന്നു.
ഏപ്രിൽ 25, 26 തീയതികളിൽ നടക്കുന്ന ഭാരത് ഉച്ചകോടിയിൽ അദ്ദേഹം ഈ വിഷയത്തെക്കുറിച്ചുള്ള തന്‍റെ ആശയങ്ങൾ വീണ്ടും അവതരിപ്പിക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ചിന്തകർ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ജനാധിപത്യ രീതികൾ എങ്ങനെ ശക്തിപ്പെടുത്താമെന്നും നിലവിലെ ആഗോള വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നും ലോകമെമ്പാടുമുള്ള പുരോഗമന ചിന്തകർ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യുമെന്നതാണ് ഈ പരിപാടിയുടെ സവിശേഷത.'- തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് മധു ഗൗഡ് യാസ്‌കി ഇടിവി ഭാരതിനോട് പറഞ്ഞു.
സാമ്പത്തിക നീതി, സാമൂഹിക നീതി, രാഷ്‌ട്രീയ നീതി, സോഷ്യൽ മീഡിയ, സാങ്കേതിക വിദ്യ, ബഹുസ്വരത, സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും. സമ്മേളനത്തിലെ മുഖ്യ പ്രഭാഷകരിൽ ഒരാളാണ് മധു യാസ്‌കി.
'അമേരിക്കയുടെ താരിഫ് യുദ്ധം മൂലമുണ്ടാകുന്ന ആഗോള തടസങ്ങൾ കാരണം രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചും അതിന്‍റെ അനന്തരഫലങ്ങൾക്ക് ഇന്ത്യ തയ്യാറാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും രാഹുൽ ഗാന്ധി അടുത്തിടെ പ്രതികരിച്ചിരുന്നു. കൊവിഡ് പാൻഡെമിക്കിന്‍റെ ആഘാതത്തെക്കുറിച്ച് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് സാമ്പത്തിക അസമത്വം വർധിച്ചുകൊണ്ടിരിക്കുകയാണ്.
പ്രശ്‌നം പരിഹരിക്കാൻ നമുക്ക് നയങ്ങൾ ആവശ്യമാണ്. ലോകമെമ്പാടുമുള്ള വലതുപക്ഷ ശക്തികൾ കൂടുതൽ ശക്തമാവുകയാണ്. അതിനാൽ ലോകത്തിലെ പുരോഗമന വാദികളും ഒത്തുചേരണം.- മധു യാസ്‌കി പറഞ്ഞു.
ഏപ്രിൽ 9 ന് ഗുജറാത്തിലെ അഹമ്മദാബാദിൽ എഐസിസി സമ്മേളനം നടന്നത്. ജാതി സെൻസസിന് ശേഷം മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസത്തിലും 42 ശതമാനം സംവരണം നൽകാനുള്ള തെലങ്കാന സർക്കാരിന്‍റെ നീക്കത്തിന് പിന്നിലെ പ്രേരകശക്തി രാഹുലാണെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. സംസ്ഥാന മാതൃക മുഴുവൻ രാജ്യത്തിനും ഒരു മാതൃകയാകണമെന്ന് രാഹുൽ ആഗ്രഹിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.
'സാമൂഹിക നീതിയാണ് കോൺഗ്രസിന്‍റെ പ്രത്യയശാസ്‌ത്ര കാതൽ. അടിച്ചമർത്തപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും പിന്നാക്ക വിഭാഗങ്ങളെയും ഉപേക്ഷിച്ചുകൊണ്ട് ഒരു രാഷ്‌ട്രത്തിനോ സമൂഹത്തിനോ യഥാർഥത്തിൽ പുരോഗതി കൈവരിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഇതാണ് സംവരണത്തിന്‍റെ ഭരണഘടനാ വ്യവസ്ഥകളുടെ അടിസ്ഥാനം.'- എ.ഐ.സി.സി ഉദ്യോഗസ്ഥൻ ചന്ദൻ യാദവ് ഇടിവി ഭാരതിനോട് പറഞ്ഞു.
1993 സെപ്റ്റംബറിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്‍റാണ് വീണ്ടും മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതെന്നും ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം നൽകുകയും ചെയ്‌തതെന്നും ചന്ദന്‍ യാദവ് പറഞ്ഞു. ഇതു മാത്രമല്ല, 2006 ജനുവരി 20 ന് മൗലികാവകാശങ്ങളെക്കുറിച്ചുള്ള അധ്യായത്തിൽ ആർട്ടിക്കിൾ 15(5) ചേര്‍ക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം അനുവദിക്കുകയും ചെയ്‌തു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ചരിത്രം രചിച്ചെന്നും ചന്ദന്‍ യാദവ് കൂട്ടിച്ചേർത്തു.
Also Read: പട്ടികജാതി വർഗ്ഗീകരണം ഇന്നുമുതൽ, അംബേദ്കർ ജയന്തി ചരിത്ര സംഭവമാക്കി തെലങ്കാന - SC SUB CATEGORISATION