മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്‌ണപിള്ളയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളുടെ മൂര്‍ത്തി രൂപമായിരുന്നു തെന്നല ബാലകൃഷ്‌ണ പിള്ളയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
മുന്‍ കെപിപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ശാന്തമായ കരുത്ത് സംഘടനാ വൈഭവം, പൊതുസേവനത്തോടുള്ള അചഞ്ചലമായ സമര്‍പ്പണം എന്നിവ തലമുറകളിലുടനീളം അദ്ദേഹത്തിന് ആഴമുള്ള ആദരവ് നേടികൊടുത്തുവെന്നും അദ്ദേഹത്തിന്‍റെ മരണത്തില്‍ ഹൃദയംഗമായ അനുശോചനം രേഖപ്പെടത്തുന്നുവെന്നും രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
തെന്നല ബാലകൃഷ്‌ണ പിള്ള ജിയുടെ വിയോഗം നമുക്കെല്ലാവർക്കും ഒരു നഷ്ടമാണ്. മുൻ കേരള പിസിസി പ്രസിഡന്‍റും നമ്മുടെ പാർട്ടിയിലെ ഉന്നത വ്യക്തിത്വവും എന്ന നിലയിൽ, അദ്ദേഹം നമ്മുടെ പാർട്ടിയുടെ ആദർശങ്ങൾക്കായി ഉറച്ചുനിന്നു.
കേരളത്തിലെ ജനങ്ങൾക്കും കോൺഗ്രസ് പാർട്ടിക്കും വേണ്ടിയുള്ള സമർപ്പണത്തിന്‍റെയും വിനയത്തിന്‍റെയും മികച്ച സേവനത്തിന്‍റെയും തിളക്കമാർന്ന ഉദാഹരണമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. അദ്ദേഹത്തിന്‍റെ മരണം നമ്മുടെ ഹൃദയങ്ങളിൽ ആഴത്തിലുള്ള ശൂന്യത അവശേഷിപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പിന്തുണച്ച എല്ലാവരോടും എന്‍റെ ദുഃഖം അറിയിക്കുന്നു. അദ്ദേഹത്തിന്‍റെ പാരമ്പര്യം നമ്മെ തുടർന്നും നയിക്കട്ടെ. പ്രിയങ്ക ഗാന്ധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ദീര്‍ഘനാളായി സജീവ രാഷ്‌ട്രീയത്തില്‍ നിന്നും മാറി മുക്കോലയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. മൂന്ന് തവണ രാജ്യസഭാ എപി, രണ്ടു തവണ നിയമസഭാംഗം, രണ്ടുതവണ കെപിസിസി പ്രസിഡന്‍റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
കോൺഗ്രസ് പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡൻറായും പ്രവർത്തിച്ചു. പിന്നീട് കൊല്ലം ഡിസിസിയുടെ പ്രസിഡൻറായി. 1962 മുതൽ കെപിസിസി അംഗമാണ്. 1977-ലും 1982-ലും അടൂരിൽ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1998-ൽ സ്ഥാനമൊഴിഞ്ഞ വയലാർ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെപിസിസി പ്രസിഡൻറാകുന്നത്. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യുഡിഎഫ് വൻ വിജയം നേടിയിരുന്നു. പിന്നീട് 2001-ൽ കെ.മുരളീധരന് വേണ്ടി ഇദ്ദേഹം അധ്യക്ഷ പദവി ഒഴിഞ്ഞു. 2004-ൽ കെ. മുരളീധരൻ എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായതിനെ തുടർന്ന് താത്കാലിക പ്രസിഡൻറായിരുന്ന പി.പി. തങ്കച്ചന് പകരക്കാരനായി വീണ്ടും കെപിസിസിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തല പ്രസിഡൻ്റാകുന്ന 2005 വരെ ആ സ്ഥാനത്ത് തുടർന്നു. 1991-1992, 1992-1998, 2003-2009 കാലയളില്‍ രാജ്യസഭാംഗമായും തെന്നല പ്രവര്‍ത്തിച്ചു.