ന്യൂഡൽഹി: കാലം ചെയ്‌ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് മാർപാപ്പക്ക് ദ്രൗപദി മുർമു ആദരാഞ്ജലി അർപ്പിക്കും.
രാഷ്ട്രപതി വത്തിക്കാനിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തി മാർപാപ്പക്ക് ആദരാഞ്ജലി അർപ്പിക്കും. സംസ്‌കാര ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഏറ്റവും ഉന്നതതലത്തിൽ തന്നെ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടാകണം എന്ന് നിശ്ചയിച്ചത്.
മാർപാപ്പയുടെ പൊതുദർശനം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയിൽ തുടരുകയാണ്. പതിനായരങ്ങളാണ് ഇവിടേക്ക് എത്തുന്നത്. നാളെ വരെ പൊതുദർശനം തുടരുമെന്ന് വത്തിക്കാൻ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏകദേശം 1,300 വർഷത്തിനിടയിലെ ആദ്യത്തെ യൂറോപ്യൻ അല്ലാത്ത പോപ്പായിരുന്ന ഫ്രാൻസിസ്. ഈസ്റ്റർ കഴിഞ്ഞ് തിങ്കളാഴ്‌ചയായിരുന്നു പോപ്പിൻ്റെ അന്ത്യം. 88 വയസായിരുന്നു അദ്ദേഹത്തിന്.
അനുകമ്പയുടെയും എളിമയുടെയും ആത്മീയതയുടെയും പ്രതീകമായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഫ്രാൻസിസ് മാർപാപ്പയെ എന്നും ഓർമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിൻ്റെ വാത്സല്യം എപ്പോഴും വിലമതിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഏപ്രിൽ 22ന് ന്യൂഡൽഹിയിലെ അപ്പസ്തോലിക് നൺഷ്യേച്ചർ (ഹോളി സീയുടെ എംബസി) സന്ദർശിക്കുകയും അനുശോചന പുസ്‌തകത്തിൽ ഒപ്പിടുകയും ചെയ്‌തിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ഇന്ത്യ മൂന്ന് ദിവസത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു.