ശ്രീനഗര്‍: ഭീകരവാദത്തിനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ശ്രീനഗറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പ്രമേയം പാസാക്കി വൈകിട്ട് ചേര്‍ന്ന യോഗം അവസാനിച്ചു. പഹല്‍ഗാം ആക്രമണമുണ്ടായ സാഹചര്യത്തില്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരാനും യോഗം തീരുമാനിച്ചു.
സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട സെയ്‌ദ് ആദില്‍ ഹുസൈന്‍ ഷായ്‌ക്ക് യോഗം ആദരം അര്‍പ്പിച്ചു. കശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പ്രധാനപ്പെട്ട മുഴുവന്‍ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.
പാര്‍ട്ടികളെല്ലാം ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും എല്ലാവരുടെയും സഹകരണം ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലുള്ള കശ്‌മീരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാകിസ്ഥാനെ വിജയിക്കാന്‍ അനുവദിക്കരുതെന്നും സഞ്ചാരികള്‍ക്ക് ഇനിയും കശ്‌മീരിലേക്ക് വരേണ്ടതുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഷേർ-ഇ-കശ്‌മീർ ഇന്‍റര്‍നാഷണൽ കോൺഫറൻസ് സെന്‍ററിൽ നടന്ന യോഗത്തിൽ പ്രതിപക്ഷമായ ബിജെപി, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), അപ്‌നി പാർട്ടി, പീപ്പിൾസ് കോൺഫറൻസ്, മറ്റ് ചെറിയ പാർട്ടികൾ എന്നിവയുൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും പങ്കെടുത്തു. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് നടന്നത്.
കഴിഞ്ഞ ദിവസമാണ് കശ്‌മീരിലെ പഹല്‍ഗാമില്‍ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു പ്രദേശവാസി ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സംഭവം രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിന് കാരണമായി. ആക്രമണത്തിന് പിന്നാലെ കശ്‌മീരില്‍ ബന്ദ് ആചരിച്ചു. കടകള്‍ അടച്ചിടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്‌തു.
ചര്‍ച്ചകള്‍ ദേശീയ തലസ്ഥാനത്തും: അതേസമയം ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും സര്‍വകക്ഷി യോഗം ചേര്‍ന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് യോഗം ചേര്‍ന്നത്. പഹൽഗാമിലെ ഇരകൾക്കായി യോഗത്തിന്‍റെ തുടക്കത്തിൽ രണ്ട് മിനിറ്റ് മൗനം പ്രാര്‍ഥനയും ഉണ്ടായിരുന്നു.
തീവ്രവാദത്തിനെതിരെ സര്‍ക്കാര്‍ സീറോ ടോളറന്‍സ് നയം തന്നെയാണ് നടപ്പിലാക്കുകയെന്ന് പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു മാധ്യമപ്രവർത്തകരോട് പറഞ്ഞു. പഹല്‍ഗാം ആക്രമണം കശ്‌മീരിന്‍റ സമാധാനാന്തരീക്ഷം തകര്‍ത്തു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ തങ്ങൾ സർക്കാരിനൊപ്പമുണ്ടെന്ന് എല്ലാ പാർട്ടികളും പറഞ്ഞുവെന്നും റിജിജു വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍, സമാജ്‌വാദി പാർട്ടിയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായ പ്രൊഫ. രാം ഗോപാൽ യാദവ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.