ന്യൂഡൽഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ നടക്കുമെന്ന് പാർലമെന്‍റ് കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ സമിതിയാണ് തീയതികൾ ശുപാർശ ചെയ്‌തതെന്ന് മന്ത്രി ബുധനാഴ്‌ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതുപോലെ പ്രത്യേക സമ്മേളനത്തിന്‍റെ കാര്യത്തെ കുറിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയില്ല.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നതിനും മുന്നോട്ടുള്ള വഴികള്‍ ആലോചിക്കുന്നതിനുമായി പാര്‍ലമെന്‍റ് പ്രതിപക്ഷ നേതാക്കള്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. മണ്‍സൂണ്‍ സമ്മേളനത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നും പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാര്‍ലമെന്‍റ് സമ്മേളനം പുനരാരംഭിക്കുന്നത്. സാധാരണ സമയക്രമത്തില്‍ നിന്ന് മാറ്റമുണ്ടാവില്ലെന്നും ലോക്‌സഭയും രാജ്യസഭവും രാവിലെ 11 മണിക്ക് യോഗം ചേരുമെന്നും കേന്ദ്രമന്ത്രി റിജിജു പറഞ്ഞു.
ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ നിരന്തരമായ ആവശ്യത്തിനിടയില്‍, മൺസൂൺ സമ്മേളനം പ്രക്ഷുബ്‌ധമാകാന്‍ സാധ്യതയുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വ്യക്തമാക്കുന്നതിന് വേണ്ടി പാർലമെന്‍റ് വിളിച്ചുകൂട്ടാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 16 പ്രതിപക്ഷ പാർട്ടികൾ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനില്‍ നിന്നുണ്ടായ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തി മേഖലകളില്‍ സാധാരണക്കാരായ ആളുകള്‍ കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് മറുപടി തേടിയാണ് പ്രധാനമന്ത്രിക്ക് പ്രതിപക്ഷം കത്തു നില്‍കിയത്. ഇന്ത്യ- പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ അമേരിക്കയുടെ ഇടപാടിനെ കുറിച്ചും പാര്‍ലമെന്‍റില്‍ ചര്‍ച്ചയായേക്കും.
ഈ വർഷം ആദ്യം ജനുവരി 31 നും ഏപ്രിൽ 4 നും ഇടയിൽ രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനം നടന്നിരുന്നത്. വിവാദമായ വഖഫ് ഭേദഗതി ബിൽ ഈ സമ്മേളനത്തിലാണ് പാസാക്കിയത്. ഗസറ്റിലും 2025 ലെ വഖഫ് (ഭേദഗതി) നിയമത്തിലും പ്രസിദ്ധീകരിച്ച ബിൽ 2025 ഏപ്രിൽ 8 ന് പ്രാബല്യത്തിൽ വന്നു. 'ത്രിഭുവൻ' സഹകാരി യൂണിവേഴ്‌സിറ്റി ബിൽ 2025, ദി ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ 2025 എന്നിവയും ഈ സമ്മേളനത്തിൽ പാസാക്കി.