ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബന്ദിപ്പോരയിൽ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറെ വധിച്ചതായി സൈന്യം അറിയിച്ചു. അൽതാഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്. അജാസിലെ കുൽനാർ പ്രദേശത്ത് സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. വെടിവയ്പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്ക്.
പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്‌തികരമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ മേഖലയില്‍ തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. അതിനിടെയാണ് ഇരുസംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്ന് ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്‌സ് എക്‌സിൽ കുറിച്ചു. അജാസിലാണ് സൈന്യവും പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം (ഏപ്രിൽ 24) ജമ്മു കശ്‌മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ആർമി ജവാൻ പരിക്കേറ്റ് മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 22ന് പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടാവുകയും ആക്രമണത്തിൽ 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിനെത്തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങൾക്കിടയിലാണ് ഇത്.
Also Read: ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്‍റെ വെടിവയ്‌പ്പ്, തിരിച്ചടിച്ച് ഇന്ത്യൻ സേന