ബെംഗളൂരു: കർണാടകയിലെ മന്ത്രിമാരുടെയും എംഎൽഎമാരും ശമ്പളം ഇരട്ടിയാക്കി നിയസഭയില്‍ ബില്‍ പാസായി. ശമ്പള വര്‍ധനവിനുള്ള രണ്ട് ബില്ലുകളാണ് നിയമസഭയ്ക്ക് മുന്നില്‍ എത്തിയത്. ബജറ്റ് സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് ബില്ല് അവതരിപ്പിച്ചത്.
വർഷങ്ങളായി ജീവിതച്ചെലവ് ഗണ്യമായി വർധിച്ചതിനാൽ ശമ്പളത്തിന്‍റെയും അലവൻസുകളുടെയും വർധനവ് അനിവാര്യമാണെന്ന് ബില്ലിൽ പറയുന്നു.
അതേസമയം ബിൽ അജണ്ടയിൽ പരാമർശിച്ചിരുന്നില്ല. സഭയിലെ 18 അംഗങ്ങളെ സസ്‌പെൻഡ് ചെയ്‌തതിലും സർക്കാർ കരാറുകളിൽ മുസ്ലീങ്ങൾക്ക് 4 ശതമാനം സംവരണം നൽകാനുള്ള ബിൽ പാസാക്കുന്നതിനെ എതിർത്തും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം നടത്തുന്നതിനിടെയാണ്, അവസാന നിമിഷം ബില്‍ പാസാക്കിയത്. ശബ്‌ദ വോട്ടിലൂടെയാണ് ബിൽ പാസാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കർണാടക നിയമസഭ ശമ്പളം, പെൻഷൻ, അലവൻസസ് (ഭേദഗതി) ബിൽ പാസായതോടെ മുഖ്യമന്ത്രിയുടെ ശമ്പളം നിലവിലുള്ള 75,000 രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായി ഉയരും. മന്ത്രിമാരുടെ ശമ്പളം നിലവിലുള്ള 60,000 രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയായും ഉയരും. അതുപോലെ, ഒരു എംഎൽഎയുടെ ശമ്പളം നിലവിലുള്ള 40,000 രൂപയിൽ നിന്ന് 80,000 രൂപയായും മുൻ എംഎൽഎമാരുടെ പെൻഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായും ഉയരും.
ഇതിനുപുറമേ, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന ആഡംബര അലവൻസ് നിലവിലുള്ള 4 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. മന്ത്രിമാരുടെ വീട്ടു വാടക അലവൻസും പ്രതിമാസം 1.25 ലക്ഷം രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയായി ഉയർന്നു. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ (നിയമസഭ), ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ (കൗൺസിൽ), ചീഫ് വിപ്പുകൾ, ഇരുസഭകളിലെയും അംഗങ്ങൾ എന്നിവർക്ക് നൽകുന്ന അലവൻസുകളിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. അതേസമയം ഈ വലിയ വർധനവ് സംസ്ഥാന ഖജനാവിന് പ്രതിവർഷം 62 കോടി രൂപയുടെ നഷ്‌ടം വരുത്തുമെന്നാണ് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്.
Also Read: കൗമാരക്കാര്‍ നേരിടുന്ന വെല്ലുവിളികൾ മറികടക്കണം; കര്‍ണാടകയിലെ സ്‌കൂളുകളില്‍ ലൈംഗിക, നിയമ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്നു - SEX EDUCATION KARNATAKA