ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ. ഭീകരതയെ പിന്തുണയ്ക്കുന്നതായി പാകിസ്ഥാന്‍ പരസ്യമായി സമ്മതിച്ചതായി ഇന്ത്യയുടെ പ്രതിനിധി യോജ്‌ന പട്ടേൽ ചൂണ്ടിക്കാട്ടി. ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും ധനസഹായം നൽകുകയും ചെയ്‌തതിന്‍റെ ചരിത്രം പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമ്മതിച്ചത് ആഗോള ഭീകരതയ്ക്ക് ഇന്ധനം നൽകുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു "തെമ്മാടി രാഷ്ട്രം" ആയി പാകിസ്ഥാനെ തുറന്നുകാട്ടുന്നുവെന്ന് യോജ്‌ന പട്ടേൽ പറഞ്ഞു.
യുഎൻ ഭീകരവിരുദ്ധ ഓഫിസിൻ്റെ വിക്‌ടിംസ് ഓഫ് ടെററിസം അസോസിയേഷൻ നെറ്റ്‌വർക്കിന്‍റെ (VoTAN) തിങ്കളാഴ്‌ച നടന്ന ഹൈബ്രിഡ് ലോഞ്ച് പരിപാടിയിയ്‌ക്കിടെ പാകിസ്ഥാൻ പ്രതിനിധി ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇതിനാണ് യോജ്‌ന പട്ടേൽ മറുപടി നല്‍കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ഈ വേദി ദുരുപയോഗം ചെയ്‌ത് ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ ഒരു പ്രത്യേക പ്രതിനിധി സംഘം തീരുമാനിച്ചത് നിർഭാഗ്യകരമാണ്" -പട്ടേൽ പറഞ്ഞു.
"അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അവര്‍ ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലനം നൽകുകയും ധനസഹായം നൽകുകയും ചെയ്‌തിട്ടുണ്ടെന്ന് സമ്മതിക്കുന്നതും ഏറ്റുപറയുന്നതും ലോകം മുഴുവൻ കേട്ടു. ഈ തുറന്ന കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ല.
എന്നാല്‍ ആഗോള ഭീകരതയ്ക്ക് ഇന്ധനം നൽകുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു തെമ്മാടി രാഷ്ട്രമായി പാകിസ്ഥാൻ തുറന്നുകാട്ടുന്നു. ലോകത്തിന് ഇനി കണ്ണടയ്ക്കാൻ കഴിയില്ല. എനിക്ക് കൂടുതലൊന്നും പറയാനില്ല" -അവർ പറഞ്ഞു.
അതേമസയം അടുത്തിടെ സ്‌കൈ ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിലാണ് പാകിസ്ഥാന്‍ ഭീകരതയെ പിന്തുണയ്‌ക്കുന്നതായി ഖ്വാജ ആസിഫ് തുറന്ന് പറഞ്ഞത്. "ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയ്ക്കും ബ്രിട്ടൻ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾക്കും വേണ്ടി ഞങ്ങൾ ഈ വൃത്തികെട്ട ജോലി ചെയ്‌തു വരികയാണ്" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാകിസ്ഥാന് തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലനം നൽകുകയും ധനസഹായം നൽകുകയും ചെയ്‌ത ഒരു നീണ്ട ചരിത്രമുണ്ടെന്നാണ് അദ്ദേഹം ഇതുവഴി സമ്മതിച്ചത്.