ന്യൂഡൽഹി : 26 റഫേൽ മറൈൻ യുദ്ധവിമാനങ്ങൾക്കായുള്ള 63,000 കോടി രൂപയുടെ കരാറിൽ ഒപ്പുവയ്ക്കാൻ ഇന്ത്യയും ഫ്രാൻസും. കരാറിൽ തിങ്കളാഴ്ച ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രിസഭാ സമിതി ഈ മാസം ആദ്യം കരാർ അംഗീകരിച്ചിരുന്നു.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറും ഇരു വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കും. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് ആകും ഇന്ത്യയെ പ്രതിനിധീകരിക്കുക. അതേസമയം ഫ്രഞ്ച്, ഇന്ത്യൻ പ്രതിരോധ മന്ത്രിമാർ വിദൂരമായി പങ്കെടുക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു. നേരത്തെ, ഫ്രഞ്ച് പ്രതിരോധ മന്ത്രി ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹത്തിൻ്റെ സന്ദർശനം റദ്ദാക്കുകയായിരുന്നു.
ഇന്ത്യൻ വിമാനവാഹിനി കപ്പലുകളിൽ, പ്രത്യേകിച്ച് നിലവിൽ സർവീസിലുള്ള ഐഎൻഎസ് വിക്രാന്തിൽ വിന്യസിക്കുന്നതിന് 26 റഫേൽ മറൈൻ പോർവിമാനങ്ങൾ അടിയന്തരമായി ആവശ്യമാണ്. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം നിലവിലുള്ള മിഗ്-29കെ യുദ്ധവിമാനങ്ങളുടെ പ്രവർത്തനം മോശമാണെന്നാണ് റിപ്പോർട്ട്.
റഫേൽ എം ജെറ്റുകൾ ഇന്ത്യൻ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കസ്റ്റമൈസ് ചെയ്ത് ഐഎൻഎസ് വിക്രാന്തിൽ സംയോജിപ്പിക്കും. തദ്ദേശീയമായി നിർമ്മിച്ച ഒരു കാരിയർ-ബോൺ ഫൈറ്റർ ജെറ്റിൻ്റെ നിർമാണം പൂർത്തിയാകുന്നതുവരെ ഒരു താത്കാലിക പരിഹാരമായിട്ടാണ് ഈ കാരിയർ-ബോൺ ഫൈറ്ററുകൾ വാങ്ങുന്നത്.
സൗത്ത് ബ്ലോക്കിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്താണ് ഒപ്പുവയ്ക്കൽ പരിപാടി നടക്കുന്നത്. ഏപ്രിൽ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന സുരക്ഷാ കാര്യ മന്ത്രിസഭാ സമിതി യോഗത്തിൽ 26 റഫേൽ മറൈൻ യുദ്ധവിമാനങ്ങൾക്കായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാർ അംഗീകരിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിൽ 22 സിംഗിൾ സീറ്റർ ജെറ്റുകളും നാല് ഇരട്ട സീറ്റർ ജെറ്റുകളും ഇവയുടെ അറ്റകുറ്റ പണികൾക്കാവശ്യമായ വസ്തുക്കൾ, ലോജിസ്റ്റിക്കൽ സപ്പോർട്ട്, പേഴ്സണൽ ട്രെയിനിങ്, എന്നിവയ്ക്കുള്ള കാര്യങ്ങളും അടങ്ങിയിട്ടുണ്ട്.
റഫേൽ എം ജെറ്റുകൾ ഐഎൻഎസ് വിക്രാന്തിൽ നിന്ന് പ്രവർത്തിക്കുകയും നിലവിലുള്ള മിഗ്-29കെ വിമാനത്തെ പിന്തുണയ്ക്കുകയും ചെയ്യും.2016 ൽ ഒപ്പുവച്ച ഒരു പ്രത്യേക കരാറിന് കീഴിൽ ഏറ്റെടുത്ത 36 റഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന ഇതിനകം പ്രവർത്തിപ്പിക്കുന്നുണ്ട്. പുതിയ കരാർ ഇന്ത്യയിലെ ആകെ റാഫേൽ ജെറ്റുകളുടെ എണ്ണം 62 ആയി ഉയർത്തും, ഇത് രാജ്യത്തിൻ്റെ യുദ്ധവിമാനങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കും.
Also Read: ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ചൈന ഇടപെട്ടേക്കില്ല; കാരണം ചൂണ്ടിക്കാട്ടി ഇന്ത്യൻ ആർമി മുൻ കമാൻഡർ