ന്യൂഡൽഹി : ബംഗ്ലാദേശിന്‍റെ ഇടക്കാല മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്‍റെ വിവാദ പ്രസ്താവനയിൽ തിരിച്ചടിച്ച് ഇന്ത്യ. ബംഗ്ലാദേശി റെഡിമെയ്ഡ് വസ്ത്രങ്ങളും മറ്റ് ഉത്പന്നങ്ങളും അസം, മേഘാലയ, ത്രിപുര, മിസോറം - പശ്ചിമ ബംഗാളിലെ ഫുൾബാരി, ചങ്ഗ്രബന്ധ എന്നീ പ്രദേശങ്ങളിലൂടെ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ചൈനയിൽ യൂനസ് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിവാദ പ്രസ്താവന.
സമുദ്രത്തിലേക്ക് പ്രവേശനമില്ലാത്ത കരകൾ നിറഞ്ഞ പ്രദേശം എന്നാണ് പ്രസംഗത്തിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ യൂനസ് വിശേഷിപ്പിച്ചത്. യൂനസിന്‍റെ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷത്തിന് കാരണമായി.
ഇന്ത്യയുടെ നിയന്ത്രണങ്ങൾ ബംഗ്ലാദേശിന് കനത്ത പ്രഹരമാകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ബംഗ്ലാദേശി റെഡിമെയ്ഡ് വസ്ത്രങ്ങൾ പ്ലാസ്റ്റിക്കുകൾ, മെലാമൈൻ, ഫർണിച്ചർ, ജ്യൂസുകൾ, കാർബണേറ്റഡ് പാനീയങ്ങൾ, ബേക്കറി ഇനങ്ങൾ, മിഠായി, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുൾപ്പെടെയുള്ളവയുടെ കയറ്റുമതി ഇനിമുതൽ പശ്ചിമ ബംഗാളിലെ കൊൽക്കത്ത തുറമുഖം വഴിയോ മഹാരാഷ്ട്രയിലെ നവ ഷെവ തുറമുഖം വഴിയോ നടത്തേണ്ടി വരും. ഇത് ലോജിസ്റ്റിക്സ് ചെലവ് കുത്തനെ വർധിപ്പിക്കും.
ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശിന്‍റെ കയറ്റുമതിയുടെ 93 ശതമാനവും മുമ്പ് കര റൂട്ടുകളിലൂടെയാണ് നടന്നിരുന്നത്. അതിനാൽ ഇന്ത്യയിലേക്ക് പ്രതിവർഷം ഏകദേശം 740 മില്യൺ യുഎസ് ഡോളറിന്‍റെ വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന റെഡി മേയ്ഡ് ഗാർമെന്‍റ്സ് മേഖലയെ ഇത് ഗുരുതരമായി ബാധിക്കും.
ന്യായമായ വ്യാപാരം ഉറപ്പാക്കുന്നതിനുള്ള ഒരു നടപടി എന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. അതേസമയം ഇന്ത്യയുടെ വടക്കുകിഴക്കൻ വിപണികളിലേക്ക് ബംഗ്ലാദേശിന് അനിയന്ത്രിതമായ പ്രവേശനം സാധ്യമാകുമെന്നാണ് നിരീക്ഷകർ വിലയിരുത്തന്ന മറ്റൊരു കാര്യം. ഇന്ത്യൻ സാധനങ്ങൾക്ക് കിലോമീറ്ററിന് 1.8 ടാക്ക ആണ് ബംഗ്ലാദേശ് ഈടാക്കുന്നത്. ഇത് 0.8 ടാക്ക എന്ന ആഭ്യന്തര നിരക്കിന്‍റെ ഇരട്ടിയിലധികം വരും എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പരസ്പര സഹകരണമില്ലാതെ ബംഗ്ലാദേശിന് വിപണി പ്രവേശനം സാധ്യമല്ല. വർഷങ്ങളായി, തുല്യ വരുമാനമില്ലാതെ ഇന്ത്യ ഇളവുകൾ നൽകി. ഇപ്പോഴെടുത്ത ഈ തീരുമാനം സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നു. ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഐസിപിയുടെ അതിർത്തിയിലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ കയറ്റുമതിക്ക് ബംഗ്ലാദേശ് തുറമുഖ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വ്യാവസായിക വളർച്ച മൂന്നിരട്ടി അപകടത്തിലാക്കിയിരിക്കുകയാണ്.
അതേമയം ഇന്ത്യയുടെ പുതിയ നീക്കം ബംഗ്ലാദേശിന്‍റെ വസ്ത്ര വ്യവസായത്തെ ഉലയ്ക്കും. കൂടാതെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും ചെവ് വർധിപ്പിക്കുകയും ചെയ്യും. ഒപ്പം ഇന്ത്യൻ നിർമ്മാതാക്കൾക്ക് പുത്തൻ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.