ലഖ്‌നൗ: പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ ലോകം കുഴങ്ങുന്ന വേളയില്‍ ആശ്വാസ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഐഐടി വാരാണസി. ഒരു വര്‍ഷം നിര്‍മിക്കുന്ന നാനൂറ് ദശലക്ഷം മെട്രിക്ക് ടൺ പ്ലാസ്റ്റിക്ക് ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാനാകാതെ ലോകം വീര്‍പ്പുമുട്ടുമ്പോള്‍ സാങ്കേതിക വിദ്യയെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് ഇവര്‍. മണ്ണിനും മരങ്ങള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ദോഷമാകും വിധം പ്ലാസ്റ്റിക്ക് കുന്നുകൂടുമ്പോഴുണ്ടാകുന്ന ആശങ്കകള്‍ നൂതന സാങ്കേതിക വിദ്യയിലൂടെയാണ് ഐഐടി ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ കെമിക്കല്‍ എഞ്ചിനീയറിങ് വിഭാഗം പരിഹരിക്കുന്നത്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് എങ്ങനെ ഇന്ധന ഉത്‌പാദനമെന്ന നൂതന വിദ്യയാണ് ഇവര്‍ വികസിപ്പിച്ചത്. പുഴക്കരയിലെ മണ്ണില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഉല്‍പ്രേരകം ( Catalyst) ഉപയോഗിച്ച് പ്രവൃത്തിക്കുന്ന പൈറോലിസിസ് റിയാക്‌ടര്‍ വികസിപ്പിച്ചിരിക്കുകയാണ് ഐഐടി വാരാണസിയിലെ ഗവേഷകര്‍. ബദല്‍ ഇന്ധനം എന്നതിലുപരി പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജനം കൂടി സാധ്യമാകുന്നതിനാല്‍ പരിസ്ഥിതി സംരക്ഷണത്തിനും ഈ പുതിയ കണ്ടുപിടിത്തം ഉപകാരപ്പെടും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്ലാസ്റ്റിക്കിനെ ഇന്ധനമാക്കുന്ന വിദ്യ: ഐഐടി ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ കെമിക്കല്‍ എഞ്ചിനീയറിങ് വിഭാഗം അധ്യാപകനായ പ്രൊഫ. ഹിരാലാല്‍ പ്രമാണികിന്‍റെ നേതൃത്വത്തിലാണ് മള്‍ട്ടി സ്റ്റേജ് കാറ്റലിക്ക് പൈറോലിസിസ് എന്ന റിയാക്‌ടര്‍ വികസിപ്പിച്ചെടുത്തത്. പോളിഎത്തിലീന്‍, പോളിപ്രൊപ്പലീന്‍, പോളിസ്റ്റിറൈന്‍ എന്നീ തെര്‍മോ പ്ലാസ്റ്റിക്കുകളെ ഈ റിയാക്‌ടര്‍ വിഘടിപ്പിക്കുന്നു. (ചൂട് നല്‍കുമ്പോള്‍ വികസിക്കുകയും തണുക്കുമ്പോള്‍ പൂര്‍വ സ്ഥിതിയിലാവുകയും ചെയ്യുന്ന പ്ലാസ്റ്റിക്കുകളാണ് തെര്‍മോ പ്ലാസ്റ്റിക്കുകള്‍). നദിക്കരയിലെ മണലില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കാറ്റലിസ്റ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന രാസ പ്രവര്‍ത്തനങ്ങളിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഡീസലായും പെട്രോളായും മാറ്റപ്പെടുകയാണ് ചെയ്യുന്നതെന്ന് പ്രൊഫ. ഹിരാലാല്‍ പ്രമാണിക് വിശദീകരിച്ചു.
'വാരാണസിയില്‍ കണ്ട കാഴ്‌ചയാണ് പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജനമെന്ന ആശയത്തിലേക്കെത്തിച്ചത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനാല്‍ അഴുക്കുചാലുകള്‍ അടഞ്ഞുപോവുകയും രൂക്ഷമായ വെള്ളക്കെട്ടുണ്ടാവുകയും ചെയ്യുന്നു. പലപ്പോഴും പച്ചക്കറി വേസ്റ്റുകള്‍ക്കൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴിച്ച് പശുക്കളും മൃഗങ്ങളും അപായപ്പെടുന്നു. സകല ജീവജാലങ്ങള്‍ക്കും മണ്ണിനും ദോഷകരമാകുന്ന പ്ലാസ്റ്റിക്കിനെ സംസ്‌കരിക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തുകയുമായിരുന്നുവെന്ന്' പ്രൊഫസര്‍ ഹീരാ ലാല്‍ പ്രമാണിക് പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍: ഊര്‍ജത്തിന്‍റെ പുനരുപയോഗം മാത്രമല്ല, പ്രാദേശിക ശുചിത്വം, പാരിസ്ഥികാരോഗ്യം എന്നിവയടങ്ങിയ സുസ്ഥിര വികസനമാണ് ലക്ഷ്യമെന്ന് പ്രൊഫസര്‍ പറഞ്ഞു. വാരാണസിയിലെ മാലിന്യ നിര്‍മാര്‍ജന പ്ലാന്‍റുകളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഈ പദ്ധതി വന്‍ വിജയമാണെന്നും മറ്റ് നഗരങ്ങളിലേക്ക് ചെലവ് കുറഞ്ഞ രീതിയില്‍ വ്യാപിപ്പിക്കാനാകുമെന്നും കരുതുന്നുവെന്ന് പ്രൊഫസര്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തുടനീളം പദ്ധതി വ്യാപിപ്പിക്കാന്‍: പ്ലാസ്റ്റിക്കില്‍ നിന്നുള്ള ഊര്‍ജോത്‌പാദനം വാണിജ്യപരമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഐഐടി ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ കെമിക്കല്‍ എഞ്ചിനീയറിങ് സംഘം. സുസ്ഥിര വികസനത്തിനും ഊര്‍ജ്ജോത്പാദനത്തിനുമായുള്ള പുതിയ പദ്ധതിക്ക് ഐഐടി ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ മേധാവി പ്രെഫ.അമിത്ത് പാട്ര ആശംസകള്‍ നേര്‍ന്നു.
Also Read: മാലിന്യം ഇനി 'വേസ്റ്റല്ല', വരുമാനമുണ്ടാക്കാം; ക്ഷീര വ്യവസായത്തിന് എൻഐടിയുടെ നൂതന സാങ്കേതിക വിദ്യ