ശ്രീനഗര്‍:എന്തിനാണ് നിരപരാധികളെ ഇങ്ങനെ കൊന്നു തള്ളുന്നത്. ഭീകരര്‍ പഹല്‍ഗാമില്‍ അഴിഞ്ഞാടിയപ്പോള്‍ അതിനെതിരെ ശബ്‌ദമുയര്‍ത്താന്‍ കുതിരക്കാരന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇത് തന്നെയായിരുന്നു സയീദ് ആദില്‍ ഹുസൈന്‍ ഷാ എന്ന കുതിരക്കാരന്‍റെ അവസാന വാക്കുകളും. അസാധാരണ ധൈര്യത്തോടെ ആയുധധാരികളായ ഭീകരരോട് എതിര്‍ത്ത് അയാള്‍ നിവരധി പേരെ രക്ഷപ്പെടുത്തി. എന്നാല്‍ ഒടുവില്‍ ഒരു ഭീകരന്‍റെ തോക്കിന്‍മുനയില്‍ അയാള്‍ക്ക് പിടഞ്ഞ് വീഴേണ്ടി വന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുപ്പതുകളിലേക്ക് അടുക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു ആദില്‍. ഒരു ഭീകരന്‍റെ കയ്യില്‍ നിന്ന് തോക്ക് പിടിച്ച് വാങ്ങാന്‍ അയാള്‍ ശ്രമിച്ചു. എന്നാല്‍ ഒടുവില്‍ മറ്റൊരു ഭീകരന്‍റെ തോക്കില്‍ നിന്നുതിര്‍ന്ന രണ്ട് വെടിയുണ്ടകള്‍ ആ ജീവന്‍ എടുത്തു. ബെയ്‌സരനില്‍ എത്തേണ്ട സഞ്ചാരികളെ സഹായിച്ച് ഒരു കുതിരയെ കൊണ്ടായിരുന്നു അയാള്‍ ജീവിതം കഴിഞ്ഞിരുന്നത്.
അനന്തനാഗ് ജില്ലയിലെ ഐഷ്‌മുഖത്തെ ഹപാത് നഗര്‍ ഗ്രാമത്തിലുള്ള ഗുജ്ജാര്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവനായിരുന്നു ആദില്‍. കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗവും ഇയാളായിരുന്നു. കനത്ത മഴ മൂലം വീട്ടിലേക്ക് തിരിച്ച് പോന്ന ആദില്‍ ആക്രമണം നടന്ന ദിവസമാണ് പഹല്‍ഗാമിലേക്ക് പോയതെന്ന് ഇളയ സഹോദരന്‍ നൗഷാദ് ഇടിവി ഭാരതിനോട് പറഞ്ഞു. റമദാന്‍ കാലത്ത് അദ്ദേഹം കുടുംബത്തോടൊപ്പമുണ്ടായിരുന്നുവെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു.

സഞ്ചാരികളെ ഇങ്ങനെ ആക്രമിക്കുന്നതിനെതിരെ ഒരു ഭീകരനുമായി ആദില്‍ കയര്‍ത്തതായി ആക്രമണത്തില്‍ പിതാവിനെ നഷ്‌ടമായ ഒരു സ്‌ത്രീ പറഞ്ഞു. സഞ്ചാരികള്‍ ജീവന് വേണ്ടി പരക്കം പായുമ്പോള്‍ ആദില്‍ ഒരു ഭീകരന് പിന്നാലെ പോയി അയാളുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. എല്ലാവരും ജീവന് വേണ്ടി പായുമ്പോള്‍ അയാള്‍ സഞ്ചാരികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും അവര്‍ തന്നോട് പറഞ്ഞതായി നൗഷാദ് പറഞ്ഞു.
ഓടുന്നതിനിടെ വീണുപോയ തന്നെ താങ്ങി ഉയര്‍ത്തി ഓടിരക്ഷപ്പെടാന്‍ നിര്‍ദേശിച്ചു. പിന്നീട് ഭീകരന് പിന്നാലെ അയാള്‍ പോയി. പിന്നീട് അക്രമി ആദിലിന്‍റെ നെഞ്ചിലേക്കും കഴുത്തിലേക്കും നിറയൊഴിച്ചു. ആദില്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചെന്നും ആ സ്‌ത്രീ തന്നോട് പറഞ്ഞതായി നൗഷാദ് വ്യക്തമാക്കി.
ജമ്മുകശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള അദിലിന്‍റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. ആദിലിന്‍റെ അസാമാന ധൈര്യത്തെയും പോരാട്ടത്തെയും അദ്ദേഹം അഭിനന്ദിച്ചു. കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. എല്ലാ പിന്തുണയും ഉറപ്പ് നല്‍കി. ഭീകരനെ തടഞ്ഞ് നിര്‍ത്തി തോക്ക് പിടിച്ച് വാങ്ങാന്‍ ശ്രമിച്ചതാണ് അയാളുടെ ജീവനെടുക്കാന്‍ കാരണമായതെന്നും അബ്‌ദുള്ള ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ സംരക്ഷണം തങ്ങള്‍ ഏറ്റെടുക്കും. സര്‍ക്കാരിന്‍റെ എല്ലാ സഹായവും അവര്‍ക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണ വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ മകനെ വിളിച്ചതായി ആദിലിന്‍റെ പിതാവ് സയീദ് ഹൈദര്‍ ഷാ പറഞ്ഞു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. വൈകിട്ട് 4.30ന് ഫോണ്‍ ഓണ്‍ ആയി. എന്നാല്‍ ആരും ഫോണെടുത്തില്ല.
തങ്ങള്‍ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെ നിന്നാണ് മകന്‍റെ മരണ വാര്‍ത്ത അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ മകന്‍ രക്തസാക്ഷി ആയിരിക്കുന്നു. തന്‍റെ കുടുംബത്തിന്‍റെ ഏക അത്താണി ആയിരുന്നു അവന്‍. അവന്‍റെ മരണത്തില്‍ തങ്ങള്‍ക്ക് നീതി വേണം. അവന്‍ നിരപരാധിയായിരുന്നു. എന്തിനാണ് അവനെ കൊന്നു കളഞ്ഞത്. ഉത്തരവാദികളായവരായാലും അവര്‍ക്ക് അതിന്‍റെ ശിക്ഷ നല്‍കണം.
വൃദ്ധരായ തങ്ങളുടെ ഏക ആശ്രയം അവനായിരുന്നുവെന്നും ആദിലിന്‍റെ അമ്മ പറഞ്ഞു. കുടുംബത്തിനായി അവന്‍ കുതിരക്കാരനായി. ഇനി തങ്ങള്‍ക്ക് ആരുമില്ല. അവനില്ലാതെ എങ്ങനെ ജീവിക്കുമെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.