ജമ്മു: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായുള്ള ചർച്ചകളെ പിന്തുണയ്ക്കുന്നില്ലെന്ന് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള. സമാനമായ ആക്രമണങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ കേന്ദ്ര സർക്കാർ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും നാഷണൽ കോൺഫറൻസ് മേധാവി പറഞ്ഞു.
"പാകിസ്ഥാനുമായുള്ള ചര്‍ച്ചകളെ ഞാൻ എപ്പോഴും അനുകൂലിച്ചിരുന്നു. പക്ഷേ, ഉറ്റവരെ നഷ്‌ടപ്പെട്ടവരോട് നമ്മള്‍ എന്ത് മറുപടി പറയും. നമ്മള്‍ ചെയ്യുന്നത് നീതിയാണോ?. ബാലകോട്ട് അല്ല. ഇത്തരം ആക്രമണങ്ങൾ ഒരിക്കലും സംഭവിക്കാതിരിക്കാനുള്ള നടപടിയാണ് ഇന്ന് രാജ്യം ആഗ്രഹിക്കുന്നത്"- ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു.
"മനുഷ്യത്വത്തെയാണ് കൊലചെയ്‌തിരിക്കുന്നതെന്ന് ഇന്നും നമ്മുടെ അയല്‍ക്കാര്‍ മനസിലാക്കാത്തതില്‍ നമ്മള്‍ക്ക് സങ്കടമുണ്ട്. ഇതു ചെയ്യുന്നതിലൂടെ ഞങ്ങള്‍ പാകിസ്ഥാനൊപ്പം പോകുമെന്ന് അവര്‍ കരുതുന്നുണ്ടെങ്കില്‍ ആ തെറ്റിദ്ധാരണ തീര്‍ച്ചയായും മാറ്റേണ്ടതുണ്ട്" -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദ്വിരാഷ്ട്ര സിദ്ധാന്തത്തെക്കുറിച്ച് സംസാരിക്കവെ, ജമ്മു കശ്‌മീരിലെ ജനങ്ങൾ 1947-ൽ ഇതു നിരസിച്ചുവെന്നും ഇന്നും അത് അംഗീകരിക്കാൻ തയ്യാറല്ലെന്നും ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു.
"1947-ൽ ഞങ്ങൾ അവരോടൊപ്പം പോയിരുന്നില്ല, പിന്നെ എന്തിനാണ് ഇന്ന് പോകുന്നത്?. അന്ന് ഞങ്ങൾ ദ്വിരാഷ്ട്ര സിദ്ധാന്തം വെള്ളത്തിൽ വലിച്ചെറിഞ്ഞു. ഇന്നും ദ്വിരാഷ്ട്ര സിദ്ധാന്തം അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. ഹിന്ദുക്കൾ, മുസ്ലീങ്ങൾ, സിഖുകാർ, ക്രിസ്ത്യാനികൾ, നാമെല്ലാവരും ഒന്നാണ്... നമ്മള്‍ അവർക്ക് ഉചിതമായ മറുപടി നൽകും" ഫാറൂഖ് അബ്‌ദുള്ള കൂട്ടിച്ചേർത്തു.