ശ്രീനഗർ: വടക്കൻ കശ്‌മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ബന്ദിപ്പോരയിലെ കുൽനാർ അജസിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പുലർച്ചെയാണ് പ്രദേശത്ത് വെടിവയ്പ്പ് ആരംഭിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പഹൽഗാം ആക്രമണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കശ്‌മീരിൽ ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. നേരത്തെ, ഉറി ഗ്രാമത്തിലെ നിയന്ത്രണ രേഖയിലൂടെ കശ്‌മീരിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മേഖലയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ തീവ്രവാദികളുടെ ഫോട്ടോയും സൈന്യം പുറത്ത് വിട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ കൈമാറുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
അതേസമയം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികളാണ് പാക്കിസ്ഥാനെതിരെ സ്വീകരിച്ചത്. 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. അതീവ ജാഗ്രതാ നിർദേശമാണ് പ്രദേശത്തുള്ളത്. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്.
സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) നിർത്തിവയ്‌ക്കുക, വാഗ-അട്ടാരി അതിർത്തി അടയ്‌ക്കുക, പാകിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന എല്ലാ വിസകളും റദ്ദാക്കുക, ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ നയതന്ത്ര ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തുക, പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രജ്ഞരെ തിരികെ വിളിക്കുക എന്നിവയാണ് പ്രധാന തീരുമാനങ്ങള്‍.