മുംബൈ : തീവണ്ടിയാത്ര പലപ്പോഴും രസകരവും കൂടുതൽ സൗകര്യപ്രദവുമാണ്. രാജ്യത്തിനകത്തു തന്നെയുള്ള ദീർഘ ദൂര യാത്രകൾക്ക് അധികപേരും തെരഞ്ഞെടുക്കുന്നത് ട്രെയിൻ ആണ്. കുറച്ച് സമയം അധികം യാത്ര ചെയ്യേണ്ടി വന്നാലും കുറഞ്ഞ നിരക്കിൽ സുരക്ഷിത യാത്ര എന്നതാണ് ട്രെയിൻ സർവീസിനെ മറ്റ് ഗതാഗത മാർഗങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്.
എന്നാൽ ട്രെയിൻ യാത്ര എപ്പോഴും സുരക്ഷിതമാണോ? ഏത് വാഹനവും ആകട്ടെ, ഓടുന്ന വണ്ടിയിൽ ചാടിക്കയറരുത് എന്നും ഇറങ്ങരുത് എന്നും കർശനമായി നിർദേശം നൽകാറുണ്ട് അധികൃതർ. എന്നാൽ പലപ്പോഴും ഇത് ആളുകൾ തള്ളിക്കളയാറാണ് പതിവ്. വാഹനത്തിന്‍റെ വലിപ്പവും വേഗതയും ഏറുന്നതിനനുസരിച്ച് ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങളുടെ വ്യാപ്തിയും വലുതായിരിക്കും.
എന്നാൽ ഇത് മാത്രമാണോ അപകടങ്ങൾക്ക് കാരണം? കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് വന്ന വാർത്തയിൽ രാജ്യമൊന്നാകെ പകച്ചു പോയതാണ്. ഓടുന്ന ട്രെയിനിൽ നിന്ന് വീണ് അഞ്ച്പേർക്ക് ജീവൻ നഷ്ടപ്പെട്ടത് അത്ര നിസാരമല്ലല്ലോ. മുംബൈ ഇത്തരം അപകടങ്ങൾക്ക് പേരുകേട്ടതാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ കണക്കെടുത്താൽ അക്ഷരാർഥത്തിൽ ഞെട്ടിപ്പോകും, അത്രയധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
കഴിഞ്ഞ 11 വർഷത്തിനിടെ മുംബൈയിലെ സബർബൻ ട്രെയിൻ ശൃംഖലയിൽ മാത്രം 29,970 പേർ മരിച്ചിട്ടുണ്ടെന്നാണ് ഗവൺമെന്‍റ് റെയിൽവേ പൊലീസ് പറയുന്നത്. തീർന്നില്ല, പല അപകടങ്ങളിലായി 30,214 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2014 ജനുവരി മുതൽ 2025 മെയ് വരെ ട്രെയിനുകളിൽ നിന്ന് വീണ് മരിച്ചത് 6,760 യാത്രക്കാരാണ്. ഇതേ കാലയളവിൽ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റതാകട്ടെ 14,257 പേർക്കും.
11 വർഷത്തിനിടെ റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുന്നതിനിടെ 16,087 പേർ മരിക്കുകയും 3,369 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. റെയിൽവേ തൂണുകളിൽ ഇടിച്ചുണ്ടായ അപകടങ്ങളിൽ പൊലിഞ്ഞത് 103 പേരുടെ ജീവനാണ്. 655 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
റെയിൽവേ പ്ലാറ്റ്‌ഫോമുകളിലെ വിടവുകളിലും മറ്റും വീണ് 147 പേർ മരിക്കുകയും 125 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് കണക്ക്. ഇലക്ട്രിക് വയറുകളിൽ നിന്ന് ഷോക്കേറ്റ് 181 പേർ മരിക്കുകയും 203 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 676 പേർക്കാണ് കഴിഞ്ഞ 11 വർഷത്തിനിടെ ട്രാക്കിൽ ജീവൻ നഷ്ടമായത്.
മുംബൈ സബർബൻ ശൃംഖലയിൽ പ്രതിദിനം 75 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്. യാത്രക്കാർ തിങ്ങിനിറഞ്ഞ, ഡോറുകളിൽ പോലും തൂങ്ങിനിന്ന് യാത്രചെയ്യുന്നവരെയും വഹിച്ച് പോകുന്ന ലോക്കൽ ട്രെയിനുകൾ മുംബൈയിലെ സ്ഥിരം കാഴ്ചയാണ്. ലോക്കൽ സബർബൻ ട്രെയിനുകളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മതിയായ നടപടികൾ ഉൾപ്പെടുത്തിയ ഒരു മാസ്റ്റർ പ്ലാൻ തയറാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറയുകയുണ്ടായി. മെട്രോ പദ്ധതികൾ പൂർത്തീകരിക്കുന്നതിലെ കാലതാമസം ലോക്കൽ ട്രെയിനുകളിലെ തിരക്കിന് കാരണായതായി മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്ന വസ്തുതയാണ്.